പലപ്പോഴും ഒരു കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങ് ആ കുടുംബത്തില്‍ വലിയ സന്തോഷത്തോടെയും ആഘോഷത്തോടെയുമാണ് നടത്തുന്നത്. നേരത്തെ നിശ്ചയിച്ച പേര് അച്ഛനും അമ്മയും വളരെ സന്തോഷത്തോടെ സ്‌നേഹത്തോടെ കുഞ്ഞിനിടുകയാണ് പതിവ്. എന്നാല്‍ ഒരു കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിന് പിതാവും മാതാവും മറ്റ് ബന്ധുക്കളും തമ്മിലടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കൊല്ലം തെന്മലയിലാണ് പേരിടീല്‍ ചടങ്ങ് കൂട്ടത്തല്ലായി മാറിയത്.

കുഞ്ഞ് ജനിച്ച് 28-ാം ദിവസമാണ് പൊതുവെ പേരിടീല്‍ ചടങ്ങ് നടക്കുന്നത്. കുഞ്ഞിന്റെ ഇടത് ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് വലത് ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇത് കേട്ട ഉടന്‍ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയാണ് ചെയ്തത്. മാത്രമല്ല കുഞ്ഞിന്റെ ചെവിയില്‍ നൈമിക എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നാണ് പിന്നീട് കൂട്ടത്തല്ലും ബഹളവുമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോ വൈറലാവുകയായിരുന്നു. എന്നാലിപ്പോഴിതാ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ഞിന്റെ മാതാവിന്റെ അമ്മ. മകളെ വിവാഹം ചെയ്ത് വിട്ടിട്ട് ഒരു വര്‍ഷം പോലും ആയില്ല. ഭര്‍തൃ ഗൃഹത്തില്‍ വലിയ ബുദ്ധിമുട്ടും വിഷമങ്ങളുമാണ് മകള്‍ അനുഭവിച്ചത്. മുന്‍ കൂട്ടി നിശ്ചയിച്ച പേരല്ല പേരിടീല്‍ ചടങ്ങിന് പിതാവ് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ചത്.

പിതാവിന്റെ സഹോദരി പറഞ്ഞ പേരാണ് ഇയാള്‍ വിളിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ പെങ്ങളുടെ മോളാണ് വീഡിയോ പകര്‍ത്തിയത്. ഇതില്‍ അവരുടെ ഭാഗം മാത്രമാണ് കാണാനാവുന്നത്. കുഞ്ഞ് ജനിച്ച് ആകെ 40 ദിവസമായതേയുള്ളു. പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞുമായി കിടക്കുന്ന 20 വയസുള്ള മകള്‍ പച്ചവെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് 22നായിരുന്നു വിവാഹം അന്ന് മുതല്‍ ആരംഭിച്ചതാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും കൂടെ തുടങ്ങിയ പീഡനം. തന്റെ ഭര്‍ത്താവ് മരിച്ച് പോയതാണ് വീട്ട് ജോലിക്ക് പോയാണ് മൂന്ന് മക്കളെ വളര്‍ത്തിക്കൊണ്ട് വന്നത്. രണ്ടാമത്തെ മോളാണ് ഇത്. 20 വയസ് മാത്രമാണ് ഇവള്‍ക്കുള്ളത്. ബ്രോക്കറാണ് മകള്‍ക്ക് വിവാഹാലോചനയുമായി വന്നത്.

പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്റെ നിവൃത്തികേട് അവരോട് പറഞ്ഞതാണ്. സ്വര്‍ണമോ പണമോ ഒന്നും വേണ്ട എന്ന് അവര്‍ പറഞ്ഞു. എന്നിട്ടും പ്രമാണം പണയം വെച്ച് മകളെ പറ്റുന്ന രീതിയില്‍ കെട്ടിച്ചയച്ചു. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് വിവാഹം കഴിഞ്ഞപ്പോള്‍ മുതലുള്ള പീഡനമാണ് മകള്‍ അനുഭവിക്കുന്നത്. മകള്‍ വെയ്ക്കുന്ന കറികള്‍ കൊള്ളില്ലെന്നും ഇവളുടെ മുഖത്തുകൂടി ഒഴിക്കണമെന്ന് ഭര്‍ത്താവിന്റെ സഹോദരി പറഞ്ഞിരുന്നു. മകള്‍ നൊന്ത് പ്രസവിച്ച കുഞ്ഞാണ് വെറും രണ്ട് ദിവസം മാത്രമാണ് മകളുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടിരിക്കുന്നത്. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നും യുവതിയുടെ അമ്മ പറഞ്ഞു.