തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം. കല്ലമ്പലത്തിന് സമീപത്തുവെച്ച് ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാല്‍ ഗജരാജ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ ലെയ്ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായാണ് കെഎസ്ആര്‍ടിസി പുതിയ കമ്പനിയായ കെ- സ്വിഫ്റ്റ് സ്ഥാപിച്ചത്. ഇന്നലെയായിരുന്നു ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്ളീപ്പറും, 20 എസി  സെമി സ്ളീപ്പറും ഉള്‍പ്പെടുന്നു.

ശമ്പളം വിതരണം വൈകുന്നതിൽ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത് സുരക്ഷാ ക്രമീകരണത്തിലാണ്  ഉദ്ഘാടന ചടങ്ങ് നടത്തിയത്.

തിരുവന്തപുരത്തു നിന്ന് ബെംഗ്ലൂരുവിലേക്കായിരുന്നു ആദ്യ സര്‍വീസ് നടത്തുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫര്‍ തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും.

യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃത‍ര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കരാര്‍ ജീവനക്കാരാണ്  കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നൽകിയ കേസില്‍ കോടതിവിധിയുടെ അടിസഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.