ദോഹ: പോര്‍ച്ചുഗലിനെ ഒരുഗോളിന് തോല്‍പിച്ച് മൊറോക്കന്‍ പട. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ. 42ാം മിനുറ്റില്‍ നെസീരിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്.

ഡിസംബര്‍ 15 ന് നടക്കുന്ന സെമിഫൈനലില്‍ ഫ്രാന്‍സ്- ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജയിക്കുന്നവരെയാണ് മൊറോക്കോ നേരിടുക.അതിയുല്ലാഹ് ഉയര്‍ത്തി നല്‍കിയ പന്ത് ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് വലയില്‍ കയറ്റുകയായിരുന്നു അന്നസീരി.

64ാം മിനുറ്റില്‍ ബ്രൂണോ സമനിലക്കായുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ചു. 82ാം മിനുറ്റില്‍ റോണോയുടെ പാസില്‍ ഫെലിക്‌സിന്റെ മഴവില്‍ ഷോട്ട് ബോനോ നിഷ്പ്രഭമാക്കി. എട്ട് മിനുറ്റ് ഇഞ്ചുറിടൈമിന്റെ തുടക്കത്തില്‍ റൊണാള്‍ഡോയുടെ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് ബോനോ തടഞ്ഞത് പോര്‍ച്ചുഗീസ് പ്രതീക്ഷകള്‍ തകര്‍ത്തു.