അടിവാരത്തുനിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ കടയുടമ ഹര്‍ഷാദിനെ കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ കടയുടമ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ വൈത്തിരിയില്‍ ഇറക്കി വിടുകയായിരുന്നു. സാമ്പത്തിക ഇടപാടാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് നിഗമനം. ഹര്‍ഷാദിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടികൊണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു കുടുംബം താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. വിട്ടു കിട്ടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചിരുന്നു.

കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഹര്‍ഷാദ് കഴിഞ്ഞ ദിവസം ഭാര്യ ഷഹലയുടെ താമരശ്ശേരിയിലെ വീട്ടില്‍ എത്തിയതായിരുന്നു. രാത്രി 12.30 ഓടെ ഒരാള്‍ വിളിക്കുന്നു എന്ന് പറഞ്ഞ് കാറില്‍ പുറത്ത് പോയി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല. പിന്നീട് മലപ്പുറം ആണ് താന്‍ ഉള്ളത് എന്നും പറഞ്ഞ് അര്‍ഷാദ് ഫോണിലൂടെ അറിയിച്ചിരുന്നു. ഹര്‍ഷാദിന്റെ കാറ് മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന നിലയില്‍ ഉപേക്ഷിച്ച നിലയില്‍ അമ്പായത്തോട് എല്‍ പി സ്‌കൂളിന്റെ പിന്നില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍