താമരശ്ശേരി∙ ഇർഷാദു സിബിയാൻ സെക്കൻഡറി മദ്രസയുടെ പടിയിറങ്ങി ഷിബില വിട പറഞ്ഞു. കരഞ്ഞു തളർന്ന കുഞ്ഞ് ഇഷ്‌വയുടെ ശബ്ദം മദ്രസ മുറ്റത്ത് ബാക്കിയായി ‘‘ഉമ്മാ പോകല്ലേ’’. കുഞ്ഞിക്കൈ കൊണ്ട് കണ്ണീരു തുടച്ച് ഉമ്മയെ നോക്കി വിതുമ്പിക്കൊണ്ടിരുന്ന ഇഷ്‌വ കണ്ടുനിന്നവരുടെ എല്ലാം നെഞ്ചിൽ വിങ്ങലായി മാറി. 

ഉപ്പയുടെ കുത്തേറ്റ് ഉമ്മ പിടഞ്ഞു മരിക്കുന്നതു കണ്ടു എന്നു മാത്രമല്ല, ഉപ്പാപ്പയും ഉമ്മാമ്മയും െമഡിക്കൽ കോളജിൽ ചികിത്സയിലുമാണ്. രാത്രി മുഴുവൻ പേടിച്ചും വിറച്ചും ഒറ്റപ്പെട്ടും കഴിഞ്ഞ ഇഷ്‌വയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഷിബിലയുടെ സഹോദരി സനയും തളർന്നിരുന്നു. യാസിർ ഷിബിലയെ ആക്രമിച്ചത് മകൾ മൂന്നുവയസ്സുകാരി ഇഷ്​വയുടെ മുന്നിലിട്ടാണ്. ചോരയും ബഹളവും കണ്ട് ഭയന്നു വിറച്ച കുഞ്ഞ് അപ്പോൾ മുതൽ നിർത്താതെ കരയുകയായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.