വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ അക്ഷര ലോകത്തേക്ക് പുതുതായി എത്തുക. നവാഗതരെ വരവേൽക്കാൻ സംസ്ഥാനത്തെ സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. അവസാനവട്ട മിനുക്കുപണികളും തീർത്ത് കുട്ടികളെ സ്വീകരിക്കാൻ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും തയ്യാറെടുത്ത് കാത്തിരിക്കുകയാണ്. സംസ്ഥാന പ്രവേശനോത്സവ ഉദ്‌ഘാടന ആലപ്പുഴയിലെ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പ്രവേശനോത്സവ പരിപാടികൾ തത്സമയം എല്ലാ സ്‌കൂളുകളിലും സംപ്രേഷണം ചെയ്യും. പുത്തൻ പരിഷ്കാരങ്ങൾ ഇത്തവണത്തെ അധ്യയന വർഷത്തിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രണ്ടാഴ്ച ദിവസവും ഓരോ മണിക്കൂർ വിവിധ വിഷയങ്ങളിൽ പൗരബോധം വളർത്തുന്ന ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആലപ്പുഴയിൽ പറഞ്ഞു. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠന വിഷയമാക്കും.

പുതിയ ക്ലാസ്, പുതിയ ടീച്ചർ, പുതിയ പുസ്തകങ്ങൾ, പുതിയ അറിവുകൾ... എല്ലാംകൊണ്ടും പുതിയൊരാളാകാനുള്ള ഒരുക്കത്തോടെ വിദ്യാർഥികൾ വീണ്ടും സ്‌കൂളിലേക്ക് എത്തും. സംസ്ഥാനത്താകെ 44 ലക്ഷത്തോളം വിദ്യാർഥികൾ ഇന്ന് സ്കൂളുകളിലെത്തും. മൂന്ന് ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. 

അടുത്ത അധ്യയനവർഷം മുതൽ ആറാം വയസിലാണ് ഒന്നാം ക്ലാസ് പ്രവേശനം. കാലവർഷം ശക്തമായാൽ സ്കൂൾ തുറക്കൽ മാറ്റിവെക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും മഴ മാറി നിൽക്കുന്നത് കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. ഹൈസ്കൂൾ വിഭാഗത്തിൽ അരമണിക്കൂലധികം ക്ലാസുകൾ നടത്തുന്ന രീതിയിലായിരിക്കും അധ്യയനം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകൾ. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയ ഓൾ പാസ് ഇത്തവണ മുതൽ ഉണ്ടായിരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍