"ശങ്കുവിന്റെ ബിരിയാണി" ആവശ്യം; അങ്കണ്‍വാടി ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് ആരോഗ്യ മന്ത്രി .


തിരുവനന്തപുരം | വനിതാ ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണ്‍വാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അങ്കണ്‍വാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ട അങ്കണ്‍വാടി.വിദ്യാര്‍ഥി ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണ്‍വാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിന്റെ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രിയും പ്രതികരിച്ചത്. അങ്കണ്‍വാടിയിലെ ഭക്ഷണ മെനു പരിശോധിക്കും. ആ മകന്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാറിന്റെ കാലത്ത് അങ്കണ്‍വാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. ശങ്കുവിനും അമ്മക്കും അങ്കണ്‍വാടി ജീവനക്കാര്‍ക്കും മന്ത്രി സ്നേഹാഭിവാദ്യങ്ങളും നേര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍