ക്ഷേമ പെൻഷൻ 2000 രൂപയാക്കി; ആശ, അങ്കണവാടി പ്രവർത്തകരുടെ ഓണറേറിയവും വർധിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ജനതയെ വീണ്ടും ഹൃദയത്തോട് ചേർത്തു പിടിച്ച് ഇടതുപക്ഷ സർക്കാർ. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചു. 1600 രൂപയാണ് നിലവിൽ ക്ഷേമ പെൻഷൻ അനുവദിക്കുന്നത്. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക രണ്ട് ​ഗഡു ഈ വർഷം അനുവദിച്ചിരുന്നു. ഈ വർഷം ഒരു ​ഗഡു കൂടി അനുവദിക്കും. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും.
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിൽ യുവജനങ്ങൾക്കായും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. നൈപുണ്യ വികസന കോഴ്സിൽ പഠിക്കുന്നവർക്കായി 1000 രൂപ വീതം സർക്കാർ സഹായം ലഭ്യമാക്കും. 5 ലക്ഷത്തോളം യുവതി യുവാക്കളാണ് പദ്ധതിയുടെ ​ഗുണഭോക്താക്കളാവുക.


​അങ്കണവാടി വർക്കർമാരുടേയും, ഹെൽപ്പർമാരുടേയും പ്രതിമാസ ഓണറേറിയം ആയിരം രൂപ വീതം വർധിപ്പിച്ചു. 66,240 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ലാണ് ഓണറേറിയം വർധിപ്പിച്ചത്. കുടുംബശ്രീ എഡിഎസിന് പ്രവർത്തന ​ഗ്രാന്റായി പ്രതിമാസം 1,000 രൂപ (19,470) നൽകും.


സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയായി വർധിപ്പിച്ചു. പ്രതിവർഷം 5 കോടി അഞ്ച് ലക്ഷം രൂപയാണ് അധികമായി ചെലവാകുക. ഇതുവരെയുള്ള കുടിശിക മുഴുവനായും തീർക്കും.


ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും. 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപ ചെലവാകും. ഇതുവരെയുള്ള കുടിശികയും വിതരണം ചെയ്യും.


പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വർധിപ്പിക്കും. ​ഗസ്റ്റ് ലക്ചർമാരുടെ പ്രതിമാസ വേതനം പരമാവധി 2,000 രൂപ വർധിപ്പിക്കും. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ലഭ്യമാക്കും. മഞ്ഞ, പിങ്ക് കാർഡുകളിലെ വിഭാ​ഗത്തിൽപ്പെട്ട മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ നൽകും. 33 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ ​ഗുണഭോക്താക്കളാവുക.


പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും. 5 കോടി 72 ലക്ഷം രൂപ ഇതിനായി നീക്കി വയ്ക്കും. ​ഗസ്റ്റ് ലക്ചർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വർധിപ്പിച്ചു.


റബർ ഉത്പാദന ഇൻസന്റീവ് പ്രകാരം റബർ കർഷകർക്ക് നൽകിവരുന്ന റബറിന്റെ താങ്ങുവില 180ൽ നിന്നും 200 ആയി വർധിപ്പിച്ചു. 28 രൂപ 20 പൈസയാണ് ഇപ്പോഴത്തെ നെല്ലിന്റെ സംഭരണവില. അത് 30 രൂപയായി ഉയർത്തി. നവംബർ ഒന്ന് മുതൽ എല്ലാ പദ്ധതികളും പ്രാബല്യത്തിൽ വരും.


കേന്ദ്രം നൽകുന്ന സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരള ജനതയെ ചേർത്തുപിടിക്കാനാണ് സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍