കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം; ഫെബ്രുവരി 12ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്ക്

ലേബർ കോഡുകൾ അടക്കമുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതു പണിമുടക്ക് നടത്തും. ജനുവരി ഒമ്പതിന് ദില്ലിയിൽ ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും.

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ കുത്തകകളെ സഹായിക്കുന്നതിനായി കേന്ദ്രം കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025 റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ, കാർഷിക-ഗാർഹിക ഉപഭോക്താക്കളെയും ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും ഒരുപോലെ ബാധിക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലിൽ നിന്ന് സർക്കാർ പിന്തിരിയണം. ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിലും ട്രേഡ് യൂണിയനുകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആണവോർജ്ജ മേഖല ആഭ്യന്തര-വിദേശ സ്വകാര്യ കുത്തകകൾക്കായി തുറന്നുകൊടുത്ത നടപടിയെ ട്രേഡ് യൂണിയനുകൾ രൂക്ഷമായി വിമർശിച്ചു. സിഐടിയു (CITU), ഐഎൻടിയുസി (INTUC), എഐടിയുസി (AITUC), എച്ച്എംഎസ് (HMS), എഐയുടിയുസി (AIUTUC), ടിയുസിസി (TUCC), സേവ (SEWA), എഐസിസിടിയു (AICCTU), എൽപിഎഫ് (LPF), യുടിയുസി (UTUC) എന്നീ സംഘടനകളുടെ ഐക്യവേദിയാണ് ഈ പണിമുടക്ക് തീരുമാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍