സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുസ്‌ലിം ലീഗ്


കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുസ്‌ലിം ലീഗ്. ജയസാധ്യത നോക്കി സീറ്റുകൾ വെച്ചുമാറാനാണ് നീക്കം. ഗുരുവായൂർ കോൺഗ്രസിന് നൽകി പട്ടാമ്പി സീറ്റ് ലീഗ് ആവശ്യപ്പെട്ടേക്കും. തിരുവമ്പാടി, കുന്ദമംഗലം സീറ്റുകളിൽ ലീഗിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ കുന്ദമംഗലം, തിരുവമ്പാടി സീറ്റുകളും വെച്ചുമാറാൻ ആലോചനയുണ്ട്.
കൊടുവള്ളിയിൽ മുൻ  എംഎൽഎ വി എം ഉമ്മർ മാസ്റ്റർ , പി കെ ഫിറോസ് എന്നിവർക്കാണ് സാധ്യത.

പ്രധാന നേതാക്കൾക്ക് മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകുമോ എന്നതിൽ ആകാംക്ഷ തുടരുകയാണ്. പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി എന്നിവർ മൂന്ന് ടേം വ്യവസ്ഥ പൂർത്തിയാക്കിയവരാണ്.

യുവ നേതാക്കളെ കളത്തിലിറക്കാനും സർപ്രൈസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും ലീഗ് നീക്കം നടത്തുന്നുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ താനൂരിലും യൂത്ത് ലീഗ് നേതാക്കളായ മുജീബ് കാടേരിയെയും ഫൈസൽ ബാബുവിനെയും മലപ്പുറത്തും പരിഗണിക്കുന്നുണ്ട്. മഞ്ചേരിയിൽ ടി പി അഷ്‌റഫ് അലിയുടെ പേര് പരിഗണനയിലുണ്ട്. റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുന്ന മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി ക കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്ത് മത്സരിച്ചേക്കുമെന്ന ചർച്ചകളും സജീവമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍