നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ വിട്ടു

കേരളക്കരയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് ആണ് വിധി പറഞ്ഞത്. ചുമത്തിയ എല്ലാ വകുപ്പും നിലനിൽക്കും എന്ന് കോടതി പറഞ്ഞു. എന്നാൽ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു

7 വര്‍ഷവും 7 മാസവും നീണ്ട വിചാരണയ്ക്കൊടുവിലാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. മാര്‍ട്ടിന്‍ ആന്‍റണി, മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ദിലീപിന്‍റെ സുഹൃത്ത് ശരത് എന്നിവരാണ് മറ്റുപ്രതികള്‍.

2017 ഫെബ്രുവരി 17ന് രാത്രിയാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടുന്ന വാഹനത്തില്‍വെച്ച് ആയിരുന്നു നദി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. നടിയുടെ അപകീർത്തികരമായ വിഡിയോകളും സംഘം പകർത്തിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ കണ്ടെത്തിയത്. നടൻ ദിലീപിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടിയെ ആക്രമിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചതോടെ കേസില്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗൂഢാലോചന തുടങ്ങി 10ലധികം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 260ല്‍പ്പരം സാക്ഷികളെ വിസ്തരിക്കുകയും 1600ലധികം രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍