മലപ്പുറത്ത് പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ
മലപ്പുറം: പോക്സോ കേസിൽ മലപ്പുറത്ത് മദ്രസ അധ്യാപകൻ പിടിയിൽ. പത്തിലധികം മദ്രസ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിലാണ് അധ്യാപകനായ എ.കെ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ മുഹമ്മദിനെ ബിഹാറിൽ നിന്നാണ് പിടികൂടിയത്.
വളാഞ്ചേരി ആതവനാട് മദ്രസയിൽ ജോലി ചെയ്യുകയായിരുന്ന പ്രതി, പത്തിലധികം വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടികൾ വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ പീഡന വിവരം പുറത്തുവന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ബിഹാറിലുണ്ടെന്ന് കണ്ടെത്തിയത്. വളാഞ്ചേരി പൊലീസ് ബിഹാറിലെത്തി അവിടുത്തെ പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ എ.കെ. മുഹമ്മദ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ മലപ്പുറം, കാസർകോട് ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിരവധി പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ എത്രയും വേഗം മലപ്പുറത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു വരികയാണ്.
