ഹജ്ജ് അപേക്ഷാ തീയതി നീട്ടണം; കോഴിക്കോട് വലിയ വിമാനങ്ങൾക്ക് അനുമതി വേണമെന്നും കേന്ദ്രത്തോട് മന്ത്രി എൻ. ഷംസുദ്ദീൻ


തിരുവനന്തപുരം: പാസ്‌പോർട്ട് പുതുക്കുന്നതിലുണ്ടായ കാലതാമസം പരിഗണിച്ച് ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 15 വരെ നീട്ടണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തോടും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയോടും അഭ്യർത്ഥിച്ചു. പാസ്‌പോർട്ട് കാലാവധി തീർന്നവർക്ക് അത് പുതുക്കി നൽകാൻ സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനായുള്ള പ്രത്യേക നിർദേശം പാസ്‌പോർട്ട് ഓഫീസുകളിൽ എത്തിയത് വൈകിയതിനാൽ പലർക്കും പാസ്‌പോർട്ട് ലഭ്യമാക്കാൻ ഇനിയും സമയമെടുക്കും. ഈ സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഹാജിമാർ നേരിടുന്ന ദുരിതവും മന്ത്രി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കോഴിക്കോട് വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തത് ഹാജിമാരെ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നുണ്ട്. ഇത് യാത്രച്ചെലവ് വർധിപ്പിക്കുകയും പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ, ഹജ്ജ് തീർത്ഥാടകർക്കായി വലിയ വിമാനങ്ങൾക്ക് കോഴിക്കോട് അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഭക്ഷണകാര്യത്തിൽ ഹാജിമാർ നേരിടുന്ന പരാതികൾ പരിഹരിക്കാൻ അടുത്ത വർഷങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകണമെന്നും, ഇതിനായി കേരള ഭക്ഷണം വിതരണം ചെയ്യാൻ കേരള ഹജ്ജ് കമ്മിറ്റിക്ക് അനുമതി നൽകണമെന്നും മന്ത്രി കത്തിൽ നിർദേശിച്ചു. ഹാജിമാർക്ക് വിതരണം ചെയ്ത സ്മാർട്ട് വാച്ചുകൾ നിലവാരമില്ലാത്തതും ഉപയോഗശൂന്യവുമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഇതിനായി ഈടാക്കിയ തുക തിരികെ നൽകാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

ആരോഗ്യ പരിശോധനകൾ സർക്കാർ ആശുപത്രികളിൽ രണ്ട് ഘട്ടങ്ങളിലായി നടത്തുന്നത് ഹാജിമാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനു പകരം തുടക്കത്തിൽ സത്യവാങ്‌മൂലം വാങ്ങി, പിന്നീട് കുത്തിവെപ്പിനൊപ്പം മാത്രം വിശദമായ പരിശോധന നടത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന സംവിധാനം നടപ്പിലാക്കുന്നത് ഹാജിമാർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഹാജിമാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര മന്ത്രാലയവും ഹജ്ജ് കമ്മിറ്റിയും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.