സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും. ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ സെന്ററില്‍ വാഹനത്തിലിരുന്നു തന്നെ വാക്‌സീന്‍ സ്വീകരിക്കാമെന്നതാണ് പ്രത്യേകത. കൂടാതെ രജിസ്‌ട്രേഷനും വാക്‌സീന്‍ സ്വീകരിച്ച ശേഷമുള്ള ഒബ്‌സര്‍വേഷനുമടക്കമുള്ള കാര്യങ്ങളും വാഹനത്തിലിരുന്ന് തന്നെ പൂര്‍ത്തിയാക്കാനാകും. തിരുവനന്തപുരം വിമന്‍സ് കോളജിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്. അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടത്താന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സിറിഞ്ച് ക്ഷാമം ഒഴിവാക്കാനും ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കൊവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും സജ്ജരാകണമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍