ആണ്‍, പെണ്‍ വേര്‍തിരിവിന്റെ മതിലുകെട്ടി 381 സ്‌കൂളുകള്‍


ബാലുശ്ശേരി(കോഴിക്കോട്): ആൺ, പെൺ വേർതിരിവിന്റെ ബാലപാഠവുമായി സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്നത് 381 സ്കൂളുകൾ. പെൺകുട്ടികൾക്ക് മാത്രമായി 244-ഉം ആൺകുട്ടികൾക്കായി 137-ഉം സ്കൂളുകളാണുള്ളത്. 138 എണ്ണം സർക്കാർ മേഖലയിലും 243 എണ്ണം എയ്ഡഡുമാണ്.

കുട്ടികളുടെ മാനസിക, സാമൂഹിക വളർച്ചയ്ക്ക് സഹവിദ്യാഭ്യാസമാണ് മികച്ചതെന്ന് ആധുനികവിദ്യാഭ്യാസ മനശ്ശാസ്ത്രപഠനങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴും മാറ്റത്തിനു മുൻകൈ എടുക്കാൻ ഒരു സർക്കാരും തയ്യാറാകുന്നില്ല. വേർതിരിവിന്റെ മതിൽ ഇല്ലാതാക്കാനുള്ള തീരുമാനം പല സ്കൂൾ പി.ടി.എ.കളുമെടുത്തുവെങ്കിലും സർക്കാർ അനുമതി ലഭിച്ചിട്ടില്ല.

കോഴിക്കോട് ബാലുശ്ശേരിയിൽ ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായി പ്രവർത്തിക്കുന്ന ഗവ. ബോയ്സ്, ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകൾ ഒന്നാക്കാൻ ജില്ലാപഞ്ചായത്ത് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയെങ്കിലും സർക്കാരിന്റെ അനുകൂല മറുപടിയുണ്ടായിട്ടില്ല. കൊയിലാണ്ടി ഗവ. ഗേൾസ്, മടപ്പള്ളി ഗവ. ഗേൾസ്, ചാലപ്പുറം ഗണപത് ബോയ്സ് തുടങ്ങിയ സ്കൂളുകളും ഈ ആവശ്യവുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

എല്ലാവർക്കുമായി വാതിൽ തുറന്ന്...

കൊയിലാണ്ടി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ. 2014-15 അധ്യയന വർഷമാണ് ഹൈസ്കൂൾ വിഭാഗം മിക്സഡ് ആക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്. നഗരസഭയുടെ പിന്തുണയോടെ സർക്കാർ തലത്തിൽ ഇടപെട്ട് വിജയിച്ചു. 700-800 കുട്ടികളുണ്ടായിരുന്നയിടത്ത് ഇപ്പോൾ 2100-ഓളം പേരുണ്ട്. പഠന-കലാ-കായികരംഗത്ത് ആറുവർഷത്തിനകം തിളക്കമാർന്ന നേട്ടങ്ങളുണ്ടായതായി പ്രഥമാധ്യാപിക ഗീത പി.സി. പറഞ്ഞു. ബോയ്സ് സ്കൂൾ അല്ലാതിരുന്നിട്ടും ആൺകുട്ടികൾ മാത്രമുണ്ടായിരുന്ന കോഴിക്കോട് ഗവ. മോഡൽ സ്കൂളിൽ 2017 മുതൽ പെൺകുട്ടികളും പ്രവേശനം നേടിത്തുടങ്ങി. മടപ്പള്ളി ബോയ്സ് സ്കൂളും 2017ൽ മിക്സഡ് ആയി.

സ്വാഭാവികവളർച്ചയ്ക്ക് അവസരം നിഷേധിക്കുന്നു

പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പ് ആരംഭിച്ച പ്രത്യേകം സ്കൂളുകളാണ് മാറ്റമില്ലാതെ തുടരുന്നത്. കാലഹരണപ്പെട്ട ആശയമാണത്. പരസ്പരം മനസ്സിലാക്കി, തുല്യതയുടെയും പരസ്പരബഹുമാനത്തിന്റെയും പാഠങ്ങൾ ഉൾക്കൊള്ളാൻ ഒന്നിച്ചിരിക്കുന്ന ക്ലാസ് മുറികളാണ് വേണ്ടത്.

-ഷിജു ജോസഫ്, അസി. പ്രൊഫസർ, വിമൻസ് കോളേജ്, തിരുവനന്തപുരം, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍