പാചകവാതക സബ്സിഡി നിർത്തലാക്കിയോ ? .. വ്യക്തതനൽകാതെ ഓയിൽ കമ്പനി

കൊച്ചി:ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്കുള്ള സബ്‌സിഡി നിർത്തലാക്കിയോ എന്ന വിവരവകാശ ചോദ്യത്തിന് വ്യക്തമായ മറുപടിനൽകാതെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സബ്‌സിഡി മരവിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കമ്പനി പിന്നീട് നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതായി.

കേന്ദ്ര ഓയിൽ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയമാണ് ഗാർഹിക സിലൻഡറിന്റെ വിലനിശ്ചയിച്ച് അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സബ്‌സിഡിയില്ലാത്ത സിലിൻഡറിന്റെ റീട്ടെയിൽ വിൽപ്പനവിലയും കേന്ദ്ര ഓയിൽ പെട്രോളിയം മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന സബ്‌സിഡി വിലയും പരിഗണിച്ച് ഓയിൽ കമ്പനിയുടെ മാർക്കറ്റിങ് വിഭാഗമാണ് സബ്‌സിഡി തുക നിശ്ചയിക്കുന്നത്. കൊച്ചി മാർക്കറ്റിൽ ഈ വ്യത്യാസം പൂജ്യമാണെന്നും വിശദീകരണത്തിൽ പറയുന്നു. ഒരു ഗാർഹിക പാചകവാതക സിലിൻഡറിന്റെ ഉത്‌പാദനച്ചെലവ് 906.50 രൂപയാണെന്നും മറുപടിയിലുണ്ട്.

മറുപടികളിലെ അവ്യക്തത ചൂണ്ടിക്കാട്ടി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സംസ്ഥാന ജനറൽ മാനേജർക്ക് അപ്പീൽ നൽകിയപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഒരു ഗാർഹിക പാചകവാതക സിലിൻഡറിന്റെ ഉത്‌പാദനച്ചെലവ് എത്രയാണെന്ന ചോദ്യത്തിന് വാണിജ്യ രഹസ്യമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി.

അപ്പീൽ നൽകിയിട്ടും വ്യക്തമായ മറുപടി നൽകാത്തതിനെതിരേ സെൻട്രൽ ഇൻഫർമേഷൻ കമ്മിഷണറെ സമീപിക്കുമെന്ന് വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍