അതിരുകടക്കുന്ന വിവാഹ’റാഗിംഗ്
താമരശ്ശേരി: കല്ല്യാണ ദിവസം വധുവരൻമാർക്കിട്ട് 'പണി കൊടുക്കുക' എന്നത് ഇന്ന് വിവാഹ ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്ന നിർദോഷമായ ചെറിയ കുസൃതികൾ ഇന്നൊരു ആചാരം പോലെ നിർബന്ധമായി നടത്തപ്പെടുന്ന ഒന്നായി. അടുത്തിടെ താമരശ്ശേരി മേഖലയിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.അതിൽ ചിലത് പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടു.
വരനെയും വധുവിനെയും കൊണ്ട് പാത്രം കഴുകിച്ചും ഉന്തുവണ്ടിയിൽ കയറ്റിയുമൊക്കെ നടത്തുന്ന റാഗിങ് പരിപാടി സകല സീമകളും ലംഘിച്ച് സാമൂഹ്യ വിപത്താകുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണുന്നത്. ഈ പ്രവണതയ്ക്ക് നിയന്ത്രണമുണ്ടാകണമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ് എത്തി. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതിരുകടക്കുന്ന വിവാഹ റാഗിംഗ് എന്ന പേരിൽ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ
അതിരുകടക്കുന്ന വിവാഹ'റാഗിങ്ങ്' :
കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന ''ആഘോഷങ്ങളും'' 'റാഗിങ്ങുമെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സൽക്കാരത്തിന്റെയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു.
കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിങ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.
സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്.
ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ 'രസകരമായ ആചാരങ്ങൾ' സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.
റാഗിങ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍