യുവതിയെ 2858 തവണ ഫോണിൽ വിളിച്ചു; മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച 'സിദ്ധൻ' അറസ്റ്റിൽ
ബാലുശ്ശേരി: 13 വയസുള്ള മകനെ അമ്മ ഉപേക്ഷിച്ചുപോയ സംഭവത്തിൽ സിദ്ദൻ അറസ്റ്റിലായി ബാലുശ്ശേരി കായണ്ണയിലാണ് സംഭവം. മകനെ ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ചതിന് കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവി(52) എന്നയാളെയാണ് കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഫെബ്രുവരി 12 മുതൽ അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത മകനെ ഉപേക്ഷിച്ച് പോയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ബാലനീതി വകുപ്പ് പ്രകാരം യുവതി റിമാൻഡിലായിരുന്നു.
യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവി 2858 തവണ വിളിച്ചതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് മകനെ ഉപേക്ഷിച്ചത് രവിയുടെ നിർബന്ധപ്രകാരമാണെന്ന് വ്യക്തമായത്. ഇതോടെയാണ് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ ഉപേക്ഷിച്ചുപോയ യുവതി, രവിയ്ക്കൊപ്പം താമസിച്ചതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വീടിനോട് ചേർന്ന് ക്ഷേത്രം പണിത്, പ്രശ്ന പരിഹാരം നിർദേശിക്കുന്നയാളാണ് രവി. ഇയാളെ കാണാൻ ദിവസവും നിരവധിയാളുകൾ ഇവിടെ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായ നിരവധി സ്ത്രീകൾ രവിയെ കാണാനെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വന്ന സ്ത്രീകളെ രവി ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സിദ്ദൻ അറസ്റ്റിലായ വിവരം അറിയാതെ നിരവധി പേരാണ് കഴിഞ്ഞ ദിവസവും ദർശനം തേടി എത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഭക്തർ ഇവിടേക്ക് എത്തുന്നത്. സിദ്ദനെ കാണാൻ എത്തിയവരോട് ടൂറിലാണെന്ന മറുപടിയാണ് രവിയുടെ അനുയായികൾ നൽകിയത്. കാക്കൂർ ഇൻസ്പെക്ടർ ബി കെ സിജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ എം അബ്ദുൽ സലാം, എഎസ്ഐ കെ കെ രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജാത, റിയാസ്, ബിജേഷ്, സുബിജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് രവിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍