ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയി; പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് സ്വര്‍ണ വളകള്‍ ഊരിനല്‍കി സ്ത്രീ


കൊട്ടാരക്കര: ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ വീട്ടമ്മയുടെ മാല മോഷണം പൊയി. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം. എന്നാല്‍ മാല മോഷണം പോയതിന്റെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കി ഒരു സ്ത്രീ. ഇപ്പോള്‍ ഈ സ്ത്രീയെ തേടുകയാണ് നാട്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.

കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര. ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയായിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീയെ പിന്നെ കണ്ടെത്താനായില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

'അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം' വള ഊരി നല്‍കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞു. രണ്ടു പവനോളം വരുന്ന വളയാണ് നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്തനായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര വീട്ടിലേക്ക് മടങ്ങി. കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ച് വാങ്ങിയ മാലയാണ് മോഷണം പോയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍