ഗ്യാൻവാപി കേസ്: ഇടക്കാല ഉത്തരവ് തുടരണമെന്ന് സുപ്രിംകോടതി


ന്യൂഡൽഹി: ഗ്യാൻവാപി കേസിൽ ഇടക്കാല ഉത്തരവ് തുടരണമെന്ന് സുപ്രിംകോടതി. എല്ലാവർക്കും സംരക്ഷണം നൽകിയുള്ള തീരുമാനമാണ് എടുക്കേണ്ടതെന്നും ഹരജിയിൽ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരട്ടെ എന്നും കോടതി പറഞ്ഞു.

സർവേ റിപ്പോർട്ട് ഇനിയും വിചാരണ കോടതി പരിശോധിച്ചിട്ടില്ലെന്ന എതിർകക്ഷികളുടെ വാദത്തിന് സർവേ റിപ്പോർട്ട് പരിശോധിക്കാൻ ജില്ലാ ജഡ്ജിയെ ചുമതലപ്പെടുത്തിക്കൂടെ എന്ന് സുപ്രിംകോടതി ചോദിച്ചു.

അഡ്വക്കേറ്റ് കമ്മീഷണറെ നിയോഗിച്ചത് മുതൽ എല്ലാ നടപടികളും തെറ്റായാണ് നടന്നതെന്നതെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം ലംഘിക്കപ്പെടുകയാണ്. തൽസ്ഥിതി തുടരാൻ അനുവദിക്കണമെന്നും സുപ്രിംകോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരു വിഭാഗത്തിന് അനുകൂലമായി സർവേ റിപ്പോർട്ടുകൾ ചോർന്നത് തന്നെ സാമൂദായിക സൗഹൃദം തകർക്കുന്നതിന്റെ ഭാഗമായല്ലേ എന്ന് ഹരജിക്കാർ ചോദിച്ചു. എന്നാൽ ഒരു വിഭാഗത്തെ അനുകൂലിച്ചുള്ള തീരുമാനമെടുക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സത്യസന്ധമായ തീരുമാനം മാത്രമേ കോടതി കൈക്കൊള്ളു. വിചാരണക്കോടതി നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കില്ല. സുപ്രിംകോടതി നൽകിയ ഇടക്കാല ഉത്തരവ് എല്ലാവരെയും സംരക്ഷിക്കുന്നതാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇതിനായി മൂന്ന് നിർദേശങ്ങളും ജസ്റ്റിസ് ചന്ദ്രചൂട് മുന്നോട്ട് വെച്ചു.

1. കേസ് സിവിൽ കോടതിയിൽ തുടരുക.

2. കോടതി നടപടികൾക്കുള്ള സ്റ്റേ തുടരുക.

3. കേസ് ജില്ലാ കോടതിക്ക് വിടുക. 

എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം. റിപ്പോർട്ടിലെ വിവരങ്ങൾ ചോരുന്നത് തടയണം. വിവരങ്ങൾ ചോരുന്നത് തടയാൻ നടപടി സ്വീകരിക്കാമെന്നും അതിനായി എതിർകക്ഷികൾക്ക് നിർദേശം നൽകാമെന്നും കോടതി പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍