തൃശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു


തൃശൂർ പുത്തൂർ ആശാരിക്കോട് സ്വദേശിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പനി ബാധിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ നാളെ ഡ്രൈ ഡേ ആചരിക്കും. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും യോഗം ചേർന്നു.

തൃശൂരിൽ വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്ര പുറപ്പെടുവിച്ചിരിക്കുകയാണ്. കാലാവസ്ഥയിൽ വന്ന മാറ്റം പല പകർച്ച വ്യാധികൾക്ക് വഴി വെച്ചിരിക്കുകയാണ്. അതിനാൽ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ ജനങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്‌ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.