അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കണം, സഹായംതേടി എബിൻ; വേദിയിൽ നിന്നുതന്നെ യൂസഫലിയുടെ ഫോൺ കോൾ


തിരുവനന്തപുരം: ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എം.എ.യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിലാണ്. അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. അതായിരുന്നു പൊതുവേദിയിൽ എബിൻ, യൂസഫലിക്കു മുന്നിൽ വച്ച ആവശ്യം.

നിമിഷങ്ങൾക്കുള്ളിൽ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയിൽ നിന്നു തന്നെ യൂസഫലിയുടെ ഫോൺ കോൾ ചെന്നു. അദ്ദേഹം ഉടനെ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസം അച്ഛന്റെ ഒരു സുഹൃത്താണ് അപകടവിവരം അറിയിച്ചത്.

ഭൗതികശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തു. അതിനുശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ വന്നു. അങ്ങനെ ആരുമില്ലാത്തതാണ് എബിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയത്. ബാബു 11 വർഷമായി സൗദിയിലായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍