തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോരത്ത് എല്‍ ഡി എഫ് ഹര്‍ത്താല്‍


കോഴിക്കോട്: സുപ്രീം കോടതി പുറപ്പെടുവിച്ച ബഫര്‍ സോണ്‍ ഉത്തരവിനെതിരെ ജൂണ്‍ 13 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. വന്യ ജീവി സങ്കേതങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍
എന്നിവയുടെ യഥാര്‍ത്ഥ അതിര്‍ത്ഥിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ബഫര്‍ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും
പാടില്ല എന്നുമാണ് ഉത്തരവിന്റെ ചുരുക്കം.

ഈ തീരുമാനം പുനപരിശോധിക്കുകയും ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിധി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കുക, ജനവാസമേഖലയേയും കൃഷി ഭൂമിയേയും പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനാവശ്യമായ
നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നുമാണ് സമരത്തിന്റെ പ്രധാന മുദ്രാവാക്യം.

ഇന്നത്തെ രൂപത്തില്‍ നിയമം നടപ്പിലാക്കിയാല്‍ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളായ വാണിമല്‍, നരിപ്പറ്റ, കാവിലുംപാറ, ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ,കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നിവയെ പൂര്‍ണ്ണമായും താമരശ്ശേരി, കാരശ്ശേരി,കൊടിയത്തൂര്‍ എന്നിവയെ ഭാഗികമായുംബാധിക്കും. കേരളത്തിലാകെ 24 വന്യജീവി സങ്കേതങ്ങളും നാഷണല്‍ പാര്‍ക്കുകളുമാണുള്ളത്. 2.5 ലക്ഷം
വനവാസമേഖലയേയും ചെറുകിട നഗരമേഖലയേയും ബാധിക്കുന്നതാവും നിയമം. വനമേഖല
ഇപ്പോള്‍ മൊത്തം ഭൂമിയുടെ 29.6 % ആണ്. 2.5 ലക്ഷം ഏക്ര ഭൂമിയാണ് സംരക്ഷിത
മേഖലയായി കാണുക. കോഴിക്കോട് ജില്ലയിലെ മഹാ ഭൂരിപക്ഷം വരുന്ന മലയോര മേഖലകള്‍ സംരക്ഷിത മേഖലയില്‍ പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്യുന്നതെന്ന് പ്രസ്ഥാവനയില്‍ പറയുന്നു. പാല്‍, പത്രം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.