കട്ടിപ്പാറയില്‍ കാട്ടുപന്നി അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കും തെങ്ങ്കയറ്റ തൊഴിലാളിക്കുമാണ് കാട്ടുപന്നിയുടെ അക്രമത്തില്‍ പരുക്കേറ്റത്. വീട്ടുമുറ്റത്തുപോലും കാട്ടുപന്നികള്‍ എത്തുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.

കട്ടിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണം തുടര്‍ക്കഥയാവുന്നു. റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്കും തെങ്ങ്കയറ്റ തൊഴിലാളിക്കും പരുക്കേറ്റതാണ് അവസാന സംഭവം. കട്ടിപ്പാറ ചെമ്പ്രകുണ്ട ബംഗ്ലാവ്കുന്ന് അബ്ദുസ്സലീമും കട്ടിപ്പാറ തങ്ങള്‍കുന്നില്‍ വാടകക്ക് താമസിക്കുന്ന മുഫസിറും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് കുറുകെയാണ് പന്നി ഓടിയത്. പൂനൂരിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇവര്‍ ഞായറാഴ്ച രാത്രി വീട്ടിലേകക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

പനൂര്‍ കട്ടിപ്പാറ റോഡില്‍ വി ഒ ടി അങ്ങാടിക്ക് സമീപത്തായിരുന്നു സംഭവം. ബൈക്ക് മറിച്ചിട്ട ശേഷമാണ് പന്നി ഓടി മറഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത പ്രദേശമായ കോളിക്കല്‍ വേണാടിയിലെ തെങ്ങ്കയറ്റി തൊഴിലാളിയായ ഭാസ്‌കരന്‍ രാവിലെ ജോലിക്ക് പോകുമ്പോഴാണ് കാട്ടുപിന്നിക്ക് മുന്നില്‍ അകപ്പെട്ടത്. പന്നിക്ക് നേരെ കൊടുവാള്‍ എറിഞ്ഞതിനാല്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.