കാണാതായ യുവതിയുടെ ഫോണിലേക്ക് രണ്ട് മാസത്തിനിടെ 3300 'നെറ്റ് കോളുകൾ'
കാസർകോട്: മഞ്ചേശ്വരത്തെ ഫ്‌ളാറ്റിലെ താമസക്കാരിയും പാവൂര്‍ സ്വദേശിനിയുമായ യുവതിയെ കാണാതായ സംഭവത്തിന്റെ അന്വേഷണം സൈബര്‍ സെൽ ആരംഭിച്ചു. സെൽ ഉദ്യോഗസ്ഥര്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി.
കാണാതായ സാഹിദക്ക്(38) വന്ന ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതിൽ രണ്ട് മാസത്തിനിടെ 3300 ഓളം നെറ്റ് കോളുകള്‍ വന്നതായി കണ്ടെത്തി. ഇവ മുംബൈയില്‍ നിന്നെന്നാണ് സൂചന.
ഏക മകന്‍ അയാനെ ഈമാസം 17ന് സ്‌കൂളിൽ അയച്ച ശേഷം മംഗളൂരു ആയൂര്‍വേദ ആശുപത്രിയിലേക്ക് പുറപ്പെട്ട സാഹിദയെ പിന്നീട് കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് അന്നു തന്നെ ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മഞ്ചേശ്വരം അഡി.എസ്.ഐ സജിമോന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍