ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് സിപിഐയും; ശിവസേന, എന്‍സിപി നേതാക്കളും യാത്രയില്‍


മുംബൈ: മഹാരാഷ്ട്രയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു ദിവസത്തെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികളും. മഹാ വികാസ് അഘാഡിയിലെ അംഗമായ എന്‍സിപി നേതാക്കളും സിപിഐ അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും 21 സാമൂഹ്യ പ്രസ്ഥാനങ്ങളും യാത്രയുടെ ഭാഗമായി.

1942ല്‍ മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മുംബൈയിലെ ഗൊവാലിയ ടാങ്കില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. മന്ത്രാലയത്തിനടുത്തെ ഗാന്ധി പ്രതിമയ്ക്ക് പരിസരത്താണ് യാത്ര അവസാനിച്ചത്.

സൗത്ത് മുംബൈ എംപിയും ശിവസേന വക്താവുമായ അരവിന്ദ് സാവന്ത്, മനീഷ കാര്യന്ത എംഎല്‍എ, മുന്‍ എംഎല്‍എസി രവീന്ദ്ര മിര്‍ലേക്കര്‍ എന്നിവരാണ് ശിവസേനയുടെ ഭാഗത്ത് നിന്ന് യാത്രയില്‍ പങ്കെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ബിജെപിയും എഐഎംഐഎമ്മും പോലെയുള്ള പാര്‍ട്ടികള്‍ രാജ്യത്തെ അപകടവും വിദ്വേഷവും വിതക്കാനുള്ള ശ്രമത്തിലാണ്. ജനാധിപത്യത്തെ അവസാനിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയിലാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

എസ്പി മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ അബു ആസിം ആസ്മി, സിപിഐ നേതാവ് പ്രകാശ് റെഡ്ഡി, എന്‍സിപി നേതാവ് രാഖി ജാഥവ്, പിഡബ്ല്യൂപി, ജനതാദള്‍ എസ് നേതാക്കളും പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുത്തു. ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയും യാത്രയുടെ ഭാഗമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍