കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; കാറിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു


കണ്ണൂരില്‍ ദമ്പതികള്‍ മരിച്ച കാര്‍ അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണം കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോളെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഡ്രൈവര്‍ സീറ്റിനടിയില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നു. എയര്‍ പ്യൂരിഫയറും അപകടത്തിന്‍റെ തീവ്രത കൂട്ടിയെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.

കണ്ണൂർ നഗരത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുറ്റ്യാട്ടൂർ ഉരുവച്ചാൽ സ്വദേശി താമരവളപ്പിൽ പ്രജിത് (35), ഭാര്യ കെ.കെ.റീഷ (25) എന്നിവരാണു പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മകൾ ശ്രീപാർവതി (7), റീഷയുടെ മാതാപിതാക്കളായ ആനക്കൽ പുതിയപുരയിൽ കെ.കെ.വിശ്വനാഥൻ, ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയപ്പോൾ ജില്ലാ ആശുപത്രിയിലേക്കു പുറപ്പെട്ടതാണ് ഇവർ. ആശുപത്രിക്ക് 300 മീറ്റർ മുൻപാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. 200 മീറ്റർ അപ്പുറത്ത് അഗ്നിരക്ഷാസേനാ സ്റ്റേഷനും മറുഭാഗത്ത് ആശുപത്രിയും റോഡിൽ ആളുകളുമുണ്ടായിട്ടും ദമ്പതികളെ രക്ഷപ്പെടുത്താനാകാത്ത വിധം ഞൊടിയിടയിൽ കാറിനകത്തു തീ പടരുകയായിരുന്നു. കാറോടിച്ച പ്രജിത്തും മുൻസീറ്റിലിരുന്ന റീഷയും സീറ്റ് ബെൽറ്റിട്ടിരുന്നു. ഞൊടിയിടയിൽ തീയും പുകയും പടർന്നതിനാലും പരിഭ്രാന്തി മൂലവും സീറ്റ് ബെൽറ്റ് അഴിക്കാനോ മുൻവശത്തെ ലോക്കായിരുന്ന ഡോറുകൾ തുറക്കാനോ ഇവർക്കു സാധിച്ചില്ല. ഇതിനിടെ, പിറകിലെ ഡോറിന്റെ ലോക്ക് എത്തിവലിഞ്ഞു നീക്കി, 4 പേർക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയതു പ്രജിത്താണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഗർഭസ്ഥ ശിശുവും മരണത്തിനു കീഴടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍