ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; വൈദ്യുതാഘാതമേറ്റ് പാലത്തിലുണ്ടായിരുന്ന 16 പേർ മരിച്ചു


ദെഹ്‌റാദൂണ്‍: ഉത്തരാഘണ്ഡിലെ ചമോലിയില്‍ അളകനന്ദ നദീതീരത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് ഒരു പോലീസുകാരനടക്കം 16 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. അളകനന്ദ നദിക്ക് കുറുകേ നമാമി ഗംഗേ പദ്ധതിപ്രകാരം നിര്‍മിച്ച പാലത്തിലുണ്ടായിരുന്നവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

പരിക്കേറ്റവരില്‍ രണ്ടുപേരെ എയിംസിലും അഞ്ചുപേരെ ചമോലിയിലെ ഗോപേശ്വര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാച്ച്മാന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമ്പോള്‍ കൂടുതല്‍പ്പേര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പോലീസുകാര്‍ക്കും ഗ്രാമവാസികള്‍ക്കും ഉള്‍പ്പെടെയാണ് പരിക്കേറ്റത്.

ഒരു പോലീസ് ഇന്‍സ്‌പെക്ടറും അഞ്ച് ഹോം ഗാര്‍ഡുമാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് പാലത്തിന്റെ കൈവരിയിലൂടെ വൈദ്യുതി കടന്നുപോയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റുകാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഉത്തരാഘണ്ഡ് എ.ഡി.ജി.പി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

സംഭവത്തില്‍ ഉത്തരാഘണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്. പോലീസ്, എസ്.ഡി.ആര്‍.എഫ്. സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍