‘എന്നെ ഒഴിവാക്കണമെന്നല്ല പറഞ്ഞുകൊടുക്കണ്ടത്, പോകണമെന്ന് പറയേണ്ടത് എന്റെ ഭര്‍ത്താവല്ലേ?’; മരണത്തിന് തൊട്ടുമുന്‍പ് ഷബ്‌ന പകര്‍ത്തിയ ദൃശ്യങ്ങള്‍


കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌നത്തിന്റെ മരണം ഭര്‍തൃവീട്ടുകാരുടെ അപമാനവും ഭീഷണിയും മൂലമെന്ന് സൂചന നല്‍കുന്ന മറ്റൊരു വിഡിയോ കൂടി പുറത്ത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ഷബ്‌ന തന്നെ സ്വന്തം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഷബ്‌നയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചെന്ന് വിഡിയോയില്‍ ഷബ്‌ന സൂചിപ്പിക്കുന്നുണ്ട്. താന്‍ ഈ വീട്ടില്‍ നിന്ന് പോകണമെങ്കില്‍ അത് തന്റെ ഭര്‍ത്താവ് പറയട്ടേ എന്നാണ് ഷബ്‌ന ബന്ധുവിനോട് പറയുന്നത്. താന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നും തല്ലുന്നെങ്കില്‍ തല്ലിക്കോ എന്നും ഷബ്‌ന പറയുന്നു. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങളാണ് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

അതേസമയം ഷബ്‌നയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്‌ന മരിക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ബന്ധുക്കള്‍ തടഞ്ഞില്ലെന്ന് മകള്‍ വെളിപ്പെടുത്തിയിരുന്നു.

ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരും മരണത്തിന് ഉത്തരവാദികള്‍ ആണെന്നായിരുന്നു ആരോപണം. ശബ്‌നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍