യുവതിയെ കുത്തിയ ശേഷം തീയിട്ടെന്ന് സംശയം; തിരുവനന്തപുരത്തെ സ്ഥാപനത്തിൽ നിന്ന് കത്തി കണ്ടെടുത്തു

തിരുവനന്തപുരം: പാപ്പനംകോട് തീപിടുത്തത്തിൽ ദുരൂഹത ബലപ്പെടുന്നു. യുവതിയെ കുത്തിയ ശേഷം സ്ഥാപനത്തിന്  തീയിട്ടെന്ന് സംശയം. സ്ഥാപനത്തിനുള്ളിൽ നിന്ന് കത്തി കണ്ടെടുത്തു. വൈഷ്ണക്കൊപ്പം മരിച്ച ആൾ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈഷ്ണവിക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതും മുൻപ് ഭർത്താവ് ബിനു ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സംഭവം സബ് കളക്ടർ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. ഒരു ദിവസത്തിൽ സബ് കളക്ടർ റിപ്പോർട്ട് സമർപ്പിക്കും. പാപ്പനംകോട് ജംങ്ഷനിലെ ഇരുനില കെട്ടിടത്തിൽ പ്രവ‍ർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ വാഹന ഇൻഷുറൻസ് അടയ്ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. വൈഷ്ണവിയാണ് മരിച്ച ഒരാളെന്നും സ്ഥാപനത്തിൽ ഇൻഷുറൻസ് അടയ്ക്കാനെത്തിയ ആളാണ് മരിച്ച രണ്ടാമത്തെയാളെന്നും നേരത്തെ സംശയം ഉയർന്നിരുന്നു.

സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായെന്നും പിന്നാലെ തീ ആളിപ്പടർന്നു എന്നുമാണ് ദൃക്സാക്ഷികൾ മൊഴി നൽകിയത്. അതിവേഗം തീ പടർന്നു. പിന്നാലെ നാട്ടുകാർ ഇടപെട്ട് തീയണക്കാൻ ശ്രമിച്ചു. ശേഷം ഫയ‍ർ ഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായി അണച്ചു. ഈ സമയത്താണ് കത്തിക്കരി‌ഞ്ഞ നിലയിൽ രണ്ട് പേരെ ഓഫീസിൽ നിന്ന് കണ്ടെത്തിയത്. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍