മോഷണം നടന്ന് മണിക്കൂറുകൾക്ക് ശേഷം ആഭരണങ്ങൾ തിരികെ വീട്ടിലെത്തി.അയൽക്കാരി അറസ്റ്റിൽ


ഹരിപ്പാട്: മോഷണം നടന്ന് മണിക്കൂറുകൾക്ക് ശേഷം ആഭരണങ്ങൾ തിരികെ വീട്ടിലെത്തി. കരുവാറ്റ വടക്ക് മണക്കാടൻ പള്ളിപ്പടിയിൽ ലിസി മാത്യുവിന്റെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ടാണ് ആഭരണങ്ങൾ മോഷണം പോയത്. വൈകീട്ട് അഞ്ചരയ്ക്കും ആറരയ്ക്കും ഇടയിലാണ് സംഭവം നടന്നതെന്ന് പരാതിക്കാരി പറഞ്ഞു. മോഷണം നടക്കുന്ന സമയത്ത് പരാതിക്കാരിയായ ലിസിയും കൊച്ചുമകനും പുറത്ത് പോയിരിക്കുകയായിരുന്നു. വീടിന്റെ വാതിൽ പൂട്ടിയിരുന്നില്ല. ഒരു മണിക്കൂറിന് ശേഷമാണ് ഇരുവരും തിരികെ എത്തിയത്. സ്വർണനാണയം, കഴുത്തുവട്ടം, കൈച്ചെയിൻ, മോതിരം, വള തുടങ്ങി അഞ്ചേമുക്കാൽ പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്.

മോഷണം പോയ വിവരം പൊലീസിൽ അറിയിക്കുകയും, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംശയമുള്ളവരുടെയെല്ലാം വിരലടയാളമെടുക്കുകയും, പൊലീസ് നായയെക്കൊണ്ടു തിരച്ചിൽ നടത്തിക്കാമെന്നും പറഞ്ഞാണ് പൊലീസ് തിരികെ പോയത്. നേരംപുലർന്നപ്പോഴേക്കും ഇതിൽ അഞ്ചുപവന്റെ ആഭരണങ്ങൾ സഞ്ചിയിലാക്കി മോഷണം നടന്ന വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടു. പിന്നീട് അയൽവാസിയായ സ്ത്രീയെ ചോദ്യംചെയ്തപ്പോൾ മോഷണം നടത്തിയതായി സമ്മതിച്ചു. കരുവാറ്റ സ്വദേശി സരസമ്മയാണ് (55) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍