ബാഗും,കുടയും, ബുക്കുകളും... പുതിയ അധ്യയന വർഷത്തിന്​ ഇനി ദിവസങ്ങൾ

താമരശ്ശേരി :പുതിയ നോട്ട്‌ബുക്കും പേനയും പെൻസിലും. ട്രെൻഡി ബാഗുകൾക്കൊപ്പം തകർപ്പൻ കുടകളും. അധ്യയന വർഷത്തെ ആവേശത്തോടെ വരവേൽക്കാനൊരുങ്ങുകയാണ്‌ വിദ്യാർഥികൾ. മെയ്‌ ആദ്യവാരം സ്‌കൂൾ വിപണി സജീവമായിരുന്നു. നോട്ട്‌ ബുക്ക്, ബാഗ്, കുട, യൂണിഫോം തുടങ്ങി ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കുട്ടികളുമായി എത്തുകയാണ്‌ രക്ഷിതാക്കൾ. പുത്തൻ ഡിസൈൻ ബാഗുകൾക്കും ട്രെൻഡിങ്‌ കുടകൾക്കും ആവശ്യക്കാരേറെ. ബാഗിലും കുടകളിലും മാത്രമല്ല വെറൈറ്റി, വാട്ടർ ബോട്ടിലിലും പെൻസിലിലും പേനയിലും തുടങ്ങി റബറിൽ വരെയുണ്ട്‌. കാർട്ടൂൺ കഥാപാത്രങ്ങൾ പതിച്ച ബാഗുകൾക്കും കുടകൾക്കും ആവശ്യക്കാരുണ്ട്‌. അനിമേഷൻ ചിത്രമുള്ള ത്രീ ഡി ബാഗുകൾ, വെള്ളത്തിന്റെ ചൂട്‌ രേഖപ്പെടുത്തുന്ന വാട്ടർ ബോട്ടിൽ, വ്യത്യസ്‌ത രൂപത്തിലുള്ള റബർ, ലൈറ്റ്‌ കത്തുന്ന കുടകൾ തുടങ്ങി കുട്ടികളെ ആകർഷിക്കുന്നതെല്ലാം വിപണിയിലുണ്ട്‌. 200 രൂപ മുതൽ ബാഗിനും 150 രൂപ മുതൽ കുടയ്‌ക്കും വിലയുണ്ട്‌. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോട്ട്ബുക്കുകൾക്ക് അഞ്ച്‌ രൂപ മുതൽ 10 രൂപ വരെ വില കൂടിയിട്ടുണ്ട്‌. ഡിസൈനും ബ്രാൻഡും അനുസരിച്ച്‌ വിലകളിലും മാറ്റം വരും. എങ്കിലും നഗരത്തിലും നാട്ടിൻപുറങ്ങളിലും കടകളിൽ വൻതിരക്കാണ്. രക്ഷിതാക്കൾക്ക് ആശ്വാസമായും വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ ഉറപ്പുവരുത്താനും കേരള സർക്കാരിന്റെ കൺസ്യൂമർഫെഡ്‌ മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റും സജീവമാണ്‌. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും സ്‌കൂൾ വിപണി ആരംഭിച്ചിട്ടുണ്ട്‌. പ്രമുഖ കമ്പനികളുടെ കുടകൾക്ക്‌ 15 മുതൽ 25 ശതമാനം വരെ വിലക്കുറവുമുണ്ട്‌. പഠനോപകരണങ്ങൾക്ക്‌ 40 ശതമാനം വരെ വിലക്കുറവുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍