പ്രഭാത വാർത്തകൾ

2025 | ജൂൺ 9  തിങ്കൾ 
1200 | എടവം 26  വിശാഖം  
1446 l ദുൽഹജ്ജ് 12
     
◾  മൂന്നാം മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്. പ്രധാനമന്തി പദത്തില്‍ തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മൂന്നാം ബിജെപി സര്‍ക്കാരിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കൂടുതല്‍ ശക്തനും സ്വീകാര്യനുമായ ഒരു പ്രധാനമന്ത്രിയായാണ് മോദി വിലയിരുത്തപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്.

◾  നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ പേരില്‍ രാഷ്ട്രീയ വിവാദം. അനന്തുവന്റെ മരണം ഗവണ്‍മെന്റ് സ്പോണ്‍സേഡ് മര്‍ഡറാണെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്തും യുഡിഎഫ് നേതാക്കളും മരണവിവരമറിഞ്ഞ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മരണത്തിനു പിന്നില്‍ ഗൂഡാലോചന ആരോപിച്ച് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ രാവിലെ രംഗത്തെത്തി. സംഭവം നിലമ്പൂരില്‍ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നുവെന്നും  ഇപ്പോള്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍ എന്നും വനംമന്ത്രി ചോദിച്ചു. ഇതോടെ വനംവകുപ്പ് മന്ത്രിയെ പിന്താങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഎം നേതാക്കളും രംഗത്തെത്തി.

◾  വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉന്നയിച്ച ഗൂഢാലോചന ആരോപണത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയല്ലോ, ഇനി പ്രതിയുടെ ഫോണ്‍ കോളടക്കം പരിശോധിച്ച് ഗൂഢാലോചനയില്‍ വ്യക്തത വരുത്തണമെന്നും  ഒന്നും കിട്ടാതിരിക്കുമ്പോള്‍ വീണുകിട്ടിയ അവസരം പോലെ ഈ സംഭവത്തെ ഉപയോഗിക്കുകയാണ് പ്രതിപക്ഷമെന്നും അതുകൊണ്ടുതന്നെ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടി കെണിയൊരുക്കിയ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. നേരത്തെയും വിനീഷ് സമാനമായ രീതിയില്‍ പന്നിയെ പിടികൂടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വില്‍പനയ്ക്കായാണ് ഇയാള്‍ പന്നികളെ ഇത്തരത്തില്‍ പിടികൂടിയിരുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

◾  മലപ്പുറം വഴിക്കടവില്‍ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി കെ അലവിക്കാണ് അന്വേഷണ ചുമതല. ഇതിനിടെ മരിച്ച അനന്തുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വയറില്‍ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട് നേരിട്ട് കമ്പി വയറില്‍ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

◾  നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഉത്തരവാദി സ്വകാര്യ വ്യക്തിയെന്ന് കെഎസ്ഇബി. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നുവെന്നും സ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

◾  നിലമ്പൂരില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേസ്സിലെ പ്രതി വിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.

◾  നിലമ്പൂരിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരം സംഭവങ്ങളില്‍ നിഷ്‌ക്രിയമായി ഇരിക്കുന്ന വനം മന്ത്രിയുടെ ഗൂഢാലോചന ആരോപണം വൃത്തികെട്ടതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അതിനു കുടപിടിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. വനം മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ഉടന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

◾  വഴിക്കടവില്‍ കാട്ടുപന്നിക്കുവെച്ച വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതി വിനീഷിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ കോടതിയാണ് വിനീഷിനെ റിമാന്‍ഡ് ചെയ്തത്.

◾  പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് ആവില്ലെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു എന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വന്യജീവി ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണെന്നും ആ ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നതിനു പകരം  സംഭവത്തെ ന്യായീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വനംമന്ത്രി ശ്രമിക്കുന്നതു കണ്ടപ്പോള്‍ ലജ്ജയും അപമാനവുമാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

◾  മലപ്പുറത്തെ സംഭവത്തെ തെരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും വന്യജീവി മനുഷ്യ സംഘര്‍ഷമല്ല നടന്നതെന്നും പി വി അന്‍വര്‍. ആശുപത്രി റോഡ് ഉപരോധിച്ചല്ല യു.ഡി.എഫ് പ്രകടനം നടത്തേണ്ടതെന്നും  സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന ആര്യാടന്‍ ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്നും ഷൗക്കത്ത് മാപ്പ് പറയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. അതേസമയം പന്നി ആക്രമിച്ച് പരിക്കേറ്റ മൂന്ന് പേര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ഇത്തരം വന്യജീവി ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും എന്നാല്‍ വനം മന്ത്രി പാട്ട് പാടി നടക്കുകയാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.

◾  ഭാരതാംബ വിവാദത്തില്‍ ഗവര്‍ണ്ണറോടുള്ള സമീപനത്തില്‍ സിപിഎമ്മിനും സിപിഐക്കുമിടയിലെ ഭിന്നത കൂടുതല്‍ ശക്തമായതായി റിപ്പോര്‍ട്. ദേശീയ പതാക ഉയര്‍ത്തി ഭാരത് മാതാ കി ജയ് വിളിച്ച് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കള്‍ വൃക്ഷത്തൈ നട്ടതിലാണ് സിപിഎമ്മിന് അതൃപ്തി. ഭാരത് മാതാ വിളിയില്‍ സംവാദം വേണമെങ്കില്‍ പിന്നീട് ആകാമെന്നും ഇപ്പോള്‍ അതിനില്ലെന്നും ബിനോയ്  വിശ്വം കൂട്ടിച്ചേര്‍ത്തു.

◾  രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ വിവാദം തള്ളി ഗവര്‍ണ്ണര്‍. ഭാരതമാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചര്‍ച്ചവേണ്ടെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. സിപിഐയുടെ പ്രതിഷേധത്തെ കുത്തിയാണ് ഭാരത് മാതാവിനെ ഇതുവരെ ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ ജയ് വിളിക്കുന്നതെന്നും ഗവര്‍ണറുടെ പരിഹാസം.

◾  52 ദിവസം നീളുന്ന ട്രോളിങ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും. ഇന്ന് രാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ സംസ്ഥാനത്ത് നിരോധനം നടപ്പില്‍വരും. പരമ്പരാഗത യാനങ്ങള്‍ക്കുമാത്രമാണ് ഈ കാലയളവില്‍ കടലില്‍പ്പോകാന്‍ അനുമതിയുള്ളത്.

◾  തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു. വിവിധ വകുപ്പ് മേധാവികളുമായി ഇന്ന് രാവിലെ ചര്‍ച്ച നടത്തും. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചതോടെയാണ് അടിയന്തര യോഗം. ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുള്ള കരാറുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. താത്കാലികമായി കരാര്‍ നീട്ടി, പഴയ വിലയില്‍ തന്നെയായിരുന്നു ഉപകരണങ്ങള്‍ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാര്‍ ഉപകരണങ്ങള്‍ എത്തിക്കാതെയായി. ബാക്കിയുണ്ടായിരുന്ന സ്റ്റോക്കും എടുത്തുകൊണ്ടുപോയി. ഉത്തരേന്ത്യക്കാരനായ ഡയറക്ടറും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരും തമ്മിലെ ഭിന്നതകളും പ്രശ്‌നത്തിന്റെ കാരണമാണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾  സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ മദ്യവ്യാപനം മുഖ്യ കര്‍മ പദ്ധതിയാക്കിയെന്നും ഐടി മേഖലയില്‍ പോലും മദ്യവില്‍പനയ്ക്കുള്ള അവസരമൊരുക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു. മദ്യ, മയക്കുമരുന്ന് സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും കൂടാതെ പിഎസ്സിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾  കുട്ടനാട് താലൂക്കിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.

◾  വയനാട് തൊണ്ടര്‍നാട് ചീപ്പാട് ബിവറേജസിലെ മോഷണ കേസില്‍ വഴിത്തിരിവ്. മോഷണം നടന്നതിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ മദ്യക്കുപ്പികള്‍ കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ജനുവരിയില്‍ ഉണ്ടായ സംഭവത്തില്‍ 2 ഉദ്യോഗസ്ഥരെ ബെവ്കോ സസ്പെന്‍ഡ് ചെയ്തു. നാല് മദ്യക്കുപ്പികളാണ് മോഷണം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ 80 മദ്യക്കുപ്പികള്‍ മോഷണം പോയെന്ന് രേഖകള്‍ ഉണ്ടാക്കി ഉദ്യോഗസ്ഥര്‍ കുപ്പികള്‍ കടത്തുകയായിരുന്നു.

◾  രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 378 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു, ഇതില്‍ മൂന്നെണ്ണം കേരളത്തിലാണ്.

◾  ഇടുക്കിയില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയില്‍ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാര്‍കോവില്‍ മെട്ട് ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ ആണ് വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മയക്കു വെടിവെച്ച് പിടികൂടിയത്. കൂട്ടില്‍ കയറ്റിയ കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

◾  കിറ്റക്സ് എംഡി സാബു എം ജേക്കബിന് മറുപടിയുമായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. കേരളം വിടുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞവര്‍ ഇപ്പോഴും ഇവിടെ തന്നെ തുടരുണ്ടെന്ന് മന്ത്രി പരിഹസിച്ചു. കിറ്റക്സ് ഇത്രയും വളര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് ഓര്‍ക്കണമെന്നും മനസമാധാനം വേണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ വ്യവസായിയുടെ പ്രതികരണമാണ് ശനിയാഴ്ച കണ്ടതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

◾  കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്സിന് കേരളത്തില്‍ തുടരാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും കിറ്റക്സ് എംഡി സാബു ജേക്കബ്. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു സാബു. സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവെക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.

◾  സംസ്ഥാനത്ത് ഇന്ന് ഓണ്‍ ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും. ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.

◾  ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബര്‍ത്തിംഗ്. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്സി ഐറീനയുടെ കപ്പിത്താന്‍.

◾  പെരിന്തല്‍മണ്ണ പാലൂര്‍ക്കോട്ട വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീന്‍ (40) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തുള്ള വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു ശിഹാബുദ്ദീനെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പഴയിടത്ത് സുഹൈല്‍ (24), ഷഹജാദ് (7) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  തമിഴ്നാട് നീലഗിരി പന്തലൂരിനടുത്ത് കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു. ജോയ് ആന്റണി (60) എന്നയാളാണ് മരിച്ചത്. വീടിന് 100 മീറ്റര്‍ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്തെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. കാട് കയറാന്‍ കൂട്ടാക്കാതിരുന്ന കാട്ടാനയെ വനപാലകരെത്തിയാണ് ഓടിച്ചത്.

◾  കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. പയ്യാവൂരില്‍ പുഴയില്‍ വീണ് പതിനാലുകാരി മരിച്ചു. ദേവമാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോയിപ്പറ വട്ടക്കുന്നേല്‍ വീട്ടില്‍ അലീനയാണ് മരിച്ചത്. ണ്. തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ചൂട്ടാട് അഴിമുഖത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) ആണ് മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കില്‍പെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

◾  സമീപകാലത്ത് നടന്ന മുഴുവന്‍ ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വിവരങ്ങളും പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ബിഹാറിലും തോല്‍ക്കുമെന്ന് രാഹുലും സംഘവും മുന്‍ കൂട്ടി കണ്ടതിന്റെ വേവലാതിയാണെന്ന് ബിജെപി പരിഹസിച്ചു. അതേസമയം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും 2009 മുതലുള്ള വോട്ടര്‍പട്ടിക പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

◾  റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത് ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചതുകൊണ്ടും ഗവര്‍ണര്‍ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചതുകൊണ്ടുമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിജയാഘോഷം സംഘടിപ്പിച്ച വിധാന്‍സൗധയ്ക്ക് പുറത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളും ഉണ്ടായിരുന്നുവെന്നും ഇത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസ് സേനയെ ബാധിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
  
◾  തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ക്ക് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ അമിത് ഷായുടെ താക്കീത്.  എഐഎഡിഎംകെയുമായുള്ള സഖ്യത്തിനെതിരെ നീങ്ങിയാല്‍ അതിനെ ബിജെപിക്കെതിരായ നീക്കമായി കണക്കാക്കുമെന്നും  കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

◾  തമിഴ്നാട്ടില്‍ അടുത്ത വര്‍ഷം ബിജെപി -എഐഎഡിഎംകെ സര്‍ക്കാര്‍ വരുമെന്ന് അമിത് ഷാ. താന്‍ താമസിക്കുന്നത് ദില്ലിയില്‍ എങ്കിലും ചെവി തമിഴ്നാട്ടിലാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായ്ക്ക് തന്നെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞത് ശരിയാണെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ ആണ് സ്റ്റാലിനെ തോല്‍പിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കയില്‍വരെ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുള്ള പറഞ്ഞു.

◾  കര്‍ണാടകയിലെ മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് അന്വേഷണം കൈമാറിയത്.

◾  മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തീവ്ര മെയ്തെയ് സംഘടനയായ ആരാംബായ് തെങ്കോല്‍ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ. ആരംബായ് തെങ്കോല്‍ നേതാവ് കനന്‍ സിങാണ് അറസ്റ്റിലായത്.  മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കനന്‍ സിങിനെ അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു.

◾  കൊളംബിയയില്‍ അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കണ്‍സര്‍വേറ്റീവ് നേതാവും സെനറ്ററുമായ മിഗ്വേല്‍ യുറിബെ ടുര്‍ബേക്കുനേരേ (39) വധശ്രമം. തലസ്ഥാനമായ ബൊഗോത്തയിലെ ഫോന്റിബൊനിലുള്ള പാര്‍ക്കില്‍ ശനിയാഴ്ച നടന്ന പ്രചാരണറാലിക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ദേഹത്ത് രണ്ടു വെടിയുണ്ടയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണംചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

◾  കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെറി ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരുമായി ഗാസാ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി പോകുന്ന കപ്പല്‍ തടയാന്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍. മദ്‌ലീന്‍ എന്ന കപ്പലിലാണ് ഗ്രെറ്റയുടെയും സംഘത്തിന്റെയും യാത്ര. കപ്പല്‍ ഗാസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

◾  ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഫെഡറല്‍ കോടതി. വിദേശ വിദ്യാര്‍ഥികളെ യുഎസില്‍ എത്തുന്നതില്‍ നിന്നു വിലക്കിയ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്. പിന്നാലെ സര്‍വകലാശാല കോടതിയെ സമീപിക്കുകയായിരുന്നു.

◾  യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന് സ്വന്തം. ഫൈനലില്‍ സ്പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

◾  ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറിനെ തകര്‍പ്പന്‍ പോരാട്ടത്തിലൂടെ തോല്‍പ്പിച്ചാണ് അല്‍കാരസ് കപ്പില്‍ മുത്തമിട്ടത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തി വിജയിയായത്.

◾  രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച ശമ്പള കണക്കുകള്‍ പുറത്ത്. ആകെ 10.41 കോടി രൂപയാണ് അദാനി പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. കുടുംബ ബിസിനസ്സുകള്‍ നടത്തുന്ന ഇന്ത്യയിലെ മറ്റ് കമ്പനികളുടെ തലവന്മാരേക്കാള്‍ കുറവാണ് അദാനിയുടെ ശമ്പളം. കോവിഡ് കാലത്ത് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തന്റെ മുഴുവന്‍ ശമ്പളവും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അതിനുമുമ്പ് അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. ടെലികോം ഭീമന്‍ സുനില്‍ ഭാരതി മിത്തലി?ന്റെ ശമ്പളം 32.27 കോടി രൂപയാണ്. രാജീവ് ബജാജ് വാങ്ങിയത് 53.75 കോടി രൂപ. പവന്‍ മുഞ്ജലിന്റെ ശമ്പളം 109 കോടി രൂപ . എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്‍ 76.25 കോടി രൂപ ശമ്പളം വാങ്ങി. ഇന്‍ഫോസിസ് സിഇഒ സലില്‍ എസ് പരേഖ് 80.62 കോടി രൂപയാണ് ശമ്പളമായി വാങ്ങിയത്. മാത്രമല്ല, അദാനിയുടെ ശമ്പളം അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികളിലെ രണ്ട് ചീഫ് എക്സിക്യൂട്ടീവുകളേക്കാള്‍ കുറവാണ്.

◾  അക്ഷയ് കുമാര്‍ നായകനായ 'ഹൗസ്ഫുള്‍ 5' രണ്ട് ദിവസത്തിനുള്ളില്‍ ആഗോളതലതത്തില്‍ നേടിയത് 87 കോടി രൂപ. (ഒന്നാം ദിവസം ഇന്ത്യയില്‍ നേടിയത് 24 കോടിയും രണ്ടാം ദിവസം 31 കോടി നെറ്റ് കളക്ഷനുമാണ്). ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്ഫുള്‍. തമാശ, ആശയ കുഴപ്പങ്ങള്‍, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമാണ് ഹൗസ്ഫുള്‍ 5. സാജിദ് നദിയാദ്വാല നിര്‍മ്മിച്ച് തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്ത ഈ ചിത്രം, ഹൗസ്ഫുള്‍ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത്. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സോനം ബജ്വ, നര്‍ഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കര്‍, ചിത്രാംഗദ സിംഗ്, ഫര്‍ദീന്‍ ഖാന്‍, ചങ്കി പാണ്ഡെ, ജോണി ലിവര്‍, ശ്രേയസ് തല്‍പാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശര്‍മ്മ, നികിതിന്‍ ധീര്‍, ആകാശ്ദീപ് സാബിര്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

◾  അറ്റ്‌ലി- അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. പക്കാ ഹോളിവുഡ് ലെവലിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും സൂചിപ്പിക്കുന്നത്. 'എഎ22' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.  ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയായെത്തുക. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഇത് രണ്ടാം തവണയാണ് അറ്റ്‌ലി ചിത്രത്തില്‍ ദീപിക അഭിനയിക്കുന്നത്. മുന്‍പ് അറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാനില്‍ അതിഥി വേഷത്തില്‍ ദീപിക അഭിനയിച്ചിരുന്നു. ഹോളിവുഡിലെ തന്നെ മികച്ച വിഎഫ്എക്സ് ടീം ആണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിരവധി മികച്ച ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. സായ് അഭയങ്കാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. പുഷ്പ 2 ആണ് അല്ലു അര്‍ജുന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.

◾  ഈ മാസം, ഹ്യുണ്ടായി ഐ20 ക്ക് 55,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു, അതില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ഈ കിഴിവ് കഴിഞ്ഞ മാസത്തേക്കാള്‍ 10,000 രൂപ കുറവാണ്. എങ്കിലും, ഓഫര്‍ ഇപ്പോഴും വളരെ ആകര്‍ഷകമാണ്. വില 7.51 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 12.56 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയില്‍ എത്തുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ ഇതിനുണ്ട്. മാനുവല്‍, സിവിടി, ഡിസിടി (എന്‍ ലൈന്‍) ഗിയര്‍ബോക്സുകള്‍ ഇതിനുണ്ട്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍, സണ്‍റൂഫ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, 6 എയര്‍ബാഗുകള്‍ തുടങ്ങി നിരവധി അത്ഭുതകരമായ സവിശേഷതകള്‍ ഇതിനുണ്ട്.

◾  വിപ്ലവകരമായ സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും പശ്ചാത്തലത്തില്‍ വളര്‍ത്തിയെടുത്ത പോരാട്ടത്തിന്റെ കഥ. ഡല്‍ഹിയിലെ വ്യവസായ മേഖലയിലെ തൊഴിലാളി വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞ് അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച, വരേണ്യതയുടെ മടിത്തട്ടില്‍ പിറന്ന ഒരു യുവതിയുടെ സമരോത്സുകതയുടെ കഥ. നല്ലൊരു ലോകസൃഷ്ടിക്കായി പോരാടാനായി തൊഴിലാളികളെ എങ്ങനെ സംഘടിപ്പിക്കണം എന്ന പാഠം സ്വയം ഉള്‍ക്കൊണ്ടതിന്റെ കഥ. 'റീത്തയുടെ പാഠങ്ങള്‍' - ഓര്‍മ്മക്കുറിപ്പുകള്‍ 1975-1985. ബൃന്ദ കാരാട്ട്. ചിന്ത പബ്ളിക്കേഷന്‍സ്. വില 285 രൂപ.

◾  ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും അകാല മരണത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഒരു പ്രധാന കാരണമായി കണക്കാക്കുന്നു. ധമനികളുടെ ഭിത്തികളില്‍ രക്തത്തിന്റെ ബലം വളരെ ഉയര്‍ന്ന നിലയില്‍ തുടരുമ്പോഴാണ് ഇത് വികസിക്കുന്നത്, ഇത് കാലക്രമേണ ഗുരുതരമായ അവയവങ്ങള്‍ക്ക് ദോഷം ചെയ്യും. ദശലക്ഷക്കണക്കിന് ആളുകള്‍ അത് തിരിച്ചറിയാതെ ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ജീവിക്കുന്നു. അതുകൊണ്ടാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിശബ്ദ കൊലയാളി എന്നും വിശേഷിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാന്‍ മിതമായതോ കഠിനമോ ആയ വ്യായാമം ഫലപ്രദമായ മാര്‍ഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയുന്നതിന്, മുതിര്‍ന്നവരില്‍ നിലവിലുള്ള ഏറ്റവും കുറഞ്ഞ വ്യായാമ ദൈര്‍ഘ്യത്തിന്റെ ഇരട്ടി ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാല ഗവേഷകര്‍ പറയുന്നു. മിതമായ വ്യായാമം ശരീരത്തെ രക്തക്കുഴലുകളെയും സമ്മര്‍ദവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ തീവ്ര വ്യായാമത്തിന് പകരം സ്ഥിരമായി സജീവമായി തുടരുന്നത് ഹൃദയ സിസ്റ്റത്തെ സ്ഥിരതയുള്ള പാതയില്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. മിതമായ എയറോബിക് വ്യായാമങ്ങള്‍ (വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് പോലുള്ളവ) കൂടുതലായി ചെയ്യുന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദത്തില്‍ വലിയ കുറവിന് കാരണമാകുമെന്ന പഠനങ്ങളു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍