പ്രഭാത വാർത്തകൾ
2025 ജൂൺ 14 ശനി
1200 എടവം 31 ഉത്രാടം
1446 ദുൽഹിജ്ജ17
◾ പശ്ചിമേഷ്യയില്‍ അശാന്തിയുടെ തീനാളങ്ങള്‍. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും. ഇറാന് നേര്‍ക്ക് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇന്നലെ പുലര്‍ച്ചെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയത്. തെക്കന്‍ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണം. ഇതിനിടെ ഹൂതി വിമതര്‍ ഇസ്രയേലിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയും സാധാരണക്കാരുടെ നേരെ ആക്രമണം നടത്തിയ ഇറാന്‍ പരിധികള്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയും പറഞ്ഞു.
◾ ഇസ്രയേല്‍ ഇന്നലെ പുലര്‍ച്ചെ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ മരിച്ചതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 320 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ അംബാസഡര്‍ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. തലസ്ഥാന നഗരമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉള്‍പ്പെടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ മരിച്ചത്. അതേസമയം, ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് ഇറാന്‍ പിന്മാറി. ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
◾ ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ചതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. ആണവ പദ്ധതിയില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങിയില്ലെങ്കില്‍ ഇസ്രയേലില്‍ നിന്ന് ലഭിച്ചതിലും കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപ് വിശദീകരിച്ചത്.
◾ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. നെതന്യാഹുവിനോട് ഇന്ത്യയുടെ ആശങ്ക നരേന്ദ്രമോദി അറിയിച്ചു. നിലവിലെ സാഹചര്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് നരേന്ദ്രമോദി ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.
◾ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുന്നു. സംഭവസ്ഥലത്ത് നിന്ന് തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തിയെന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തില്‍ പിന്തുണക്കും. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു വ്യക്തമാക്കി.
◾ അപകടത്തില്‍ പെട്ട വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കണ്ടെത്തിയെന്ന് വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു. ഫ്ലെറ്റ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ശേഖരിക്കുകയാണ്. തല്‍ക്കാലം സാങ്കേതിക തകരാര്‍ എന്നാണ് നിഗമനമെങ്കിലും അട്ടിമറി സാധ്യതയടക്കം എല്ലാ വശങ്ങളും അന്വേഷണ പരിധിയില്‍ വരും. എന്‍ഐഎ സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്നുള്ള അപകടം എന്ന നിഗമനത്തിലാണ് തല്‍ക്കാലം കേന്ദ്രസര്‍ക്കാര്‍.
◾ അഹമ്മദാബാദ് വിമാനത്താവളത്തിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ ഡിജിസിഎ നിര്‍ദേശം. ട്രാന്‍സിറ്റിലും പരിശോധന ഉറപ്പാക്കണമെന്നും ഹൈഡ്രോളിക് സംവിധാനം അടക്കം പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. പവര്‍ സിസ്റ്റവും ടേക്ക് ഓഫിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്ഥിരം വിലയിരുത്തണം. കണ്ടെത്തുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും ഡിജിസിഎ നിര്‍ദേശം നല്‍കി.
◾ അഹമ്മദാബാദ് വിമാനപകട സമയത്ത് പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നെന്നും അനിതരസാധാരണമായി താപനില ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്നിപര്‍വ്വതങ്ങളിലെ ലാവ സാധാരണയായി 1140 മുതല്‍ 1170 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍വരെ എത്താറുണ്ട്. ഇതിനോട് സമാനമാണ് അപകടത്തിന് പിന്നാലെ രൂപപ്പെട്ട സാഹഹചര്യമെന്നാണ് പുറത്തുവരുന്ന വിവരം.
◾ ഇറാനെ ആക്രമിച്ച ഇസ്രായല്‍ നിലപാട് അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന് മുസ്ലിം ലീഗ്. ഇസ്രായേല്‍ ഉയര്‍ത്തുന്നത് ഭീഷണിയാണെന്നും ഇറാന്റേത് പ്രതിരോധമാണെന്നും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്രായേല്‍ വിഷയം ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രായേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മര്യാദയ്ക്ക് എതിരാണെന്നും സാദിഖലി തങ്ങള്‍ കുറ്റപ്പെടുത്തി. അക്രമത്തിന് തുടക്കമിടുന്നത് ഇസ്രായേലാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
◾ ഇറാനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന മര്യാദകള്‍ പാലിക്കേണ്ട എന്ന നിലപാടില്‍ മുന്നോട്ടുപോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രയേലെന്നും അവര്‍ ഇറാനുനേരെ നടത്തിയ ആക്രമണം ലോക സമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
◾ അതിശക്തമായ എതിര്‍പ്പും വെറുപ്പും ജനങ്ങള്‍ക്കിടയിലുണ്ടെന്ന് മനസിലാക്കിയാണ് എല്‍.ഡി.എഫ് ഇപ്പോള്‍ പലസ്തീനുമായി ഇറങ്ങിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രസ്ഥാനമാണെന്ന് പറഞ്ഞ സതീശന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷകാലത്തെ ഭരണനേട്ടങ്ങള്‍ പറഞ്ഞും ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ പറഞ്ഞും നിലമ്പൂര്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫ് തയ്യാറാണോയെന്നും ചോദിച്ചു
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് ബന്ധത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയോട് മുന്‍കാല പ്രസിഡന്റുമാരെടുത്ത നിലപാട് മുസ്ലിംലീഗ് ഓര്‍ക്കണമെന്നും അന്നത്തെ ജമാഅത്തെയില്‍നിന്ന് ഇന്ന് അവര്‍ക്ക് എന്തുമാറ്റമാണ് ഉണ്ടായതെന്ന് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം നിലമ്പൂരില്‍ എല്‍ഡിഎഫിന് ഒരു വഞ്ചകനെ കൂടെ നിര്‍ത്തേണ്ടിവന്നുവെന്നും അയാള്‍ കാണിച്ച വഞ്ചനയുടെ ഫലമാണ് ഈ തിരഞ്ഞെടുപ്പെന്നും പിണറായി വിജന്‍ പറഞ്ഞു. ചുങ്കത്തറ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് പേരെടുത്തു പറയാതെ പിവി അന്‍വറിനേയും യുഡിഎഫിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചത്.
◾ നിലമ്പൂരില്‍ സി പി എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് തേടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും സതീശന്‍ വെല്ലുവിളിച്ചു. വര്‍ഗീയത പറഞ്ഞ് തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രിയും സി പി എമ്മും ശ്രമിക്കേണ്ടെന്നും സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള അതിശക്തമായ എതിര്‍പ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഹിന്ദുമഹാസഭയെയും പി ഡി പിയെയും കെട്ടിപ്പിടിക്കുന്നവര്‍ യു ഡി എഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ടെന്നും സതീശന്‍ പറഞ്ഞു.
◾ ജമാ അത്തെ ഇസ്ലാമിയെ കൊണ്ടുനടക്കുന്ന ലീഗ് നേതാക്കള്‍ നേരത്തെ പാണക്കാട് തങ്ങള്‍മാര്‍ എടുത്ത നിലപാട് ആലോചിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.എം.എ സലാം. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും ഇവിടെ രാഷ്ട്രീയം പറയണമെന്നും പി.എം.എ സലാം പറഞ്ഞു. നേരത്തെ ഇറാന്‍-ഇറാഖ് യുദ്ധക്കാലത്ത് സദ്ദാം ഹുസൈന്റെ പേര് പറഞ്ഞാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വോട്ട് നേടിയതെന്നും അതിനുശേഷം സിഎഎ പറഞ്ഞാണ് വോട്ട് നേടിയതെന്നും എന്നിട്ട് സിഎഎക്ക് എതിരെ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ കേസെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഇരട്ടത്താപ്പ് നമ്മള്‍ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുകയാണെന്നും അതിലേറ്റവും പ്രകടമായതാണ് സിപിഎം ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞതെന്നും പി.എം.എ സലാം വ്യക്തമാക്കി.
◾ അറബിക്കടലില്‍ തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പല്‍ കൊച്ചി തീരത്തോട് അടുക്കുന്നു. ഇതോടെ തീരദേശത്തുനിന്നും കപ്പല്‍ മാറ്റുന്നതിനായി നാവികസേനാംഗങ്ങളുടെ ശ്രമം. തീപിടിച്ച കപ്പല്‍ കഴിഞ്ഞ ദിവസം വരെ തീരദേശത്തുനിന്ന് ദൂരെ മാറി സഞ്ചരിച്ചിരുന്നുവെങ്കിലും കടല്‍ പ്രക്ഷുബ്ധമാവുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തതോടെ തീരത്തേക്ക് അടുക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കപ്പലിനെയും 'ടഗ് ഓഫ്ഷോര്‍ വാരിയറെയും' ബന്ധിപ്പിക്കുന്നതിനായി നാവിക സേനാംഗങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തീരത്തോട് അടുക്കുന്ന കപ്പലിനെ ഹെലികോപ്റ്ററുമായി ബന്ധിപ്പിച്ച് തീരത്തുനിന്നും ദൂരേക്ക് മാറ്റുന്നതിനായാണ് ശ്രമം. അതേസമയം കപ്പലിലെ തീനിയന്ത്രണ വിധേയമായിരുന്നെങ്കിലും ഇപ്പോഴും കപ്പലില്‍നിന്നും പുക ഉയരുന്നുണ്ട്.
◾ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന - റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
◾ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ഇന്നും നാളേയും ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അവ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
◾ സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ടൂറിസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. നിലവില്‍ ഇടുക്കിയിലും കാസര്‍കോടുമാണ് നിയന്ത്രണം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ റാണിപുരം ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ജൂണ്‍ 14 ,15 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കുകയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളലില്‍ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത് ആശ്വാസകരമെന്ന് മന്ത്രി കെ രാജന്‍. ചൂരല്‍മല പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാടകമായി കണ്ടതുകൊണ്ടാകാം സത്യവാങ്മൂലത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഒറ്റ യോഗം കൂടിയാല്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാമായിരുന്നുവെന്നും മന്ത്രി രാജന്‍ പറഞ്ഞു.
◾ മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവ കരുവാരക്കുണ്ടില്‍ തന്നെ ഉണ്ടെന്ന് സ്ഥിരീകരണം. കടുവയുടെ ദൃശ്യങ്ങള്‍ വീണ്ടും ക്യാമറയില്‍ പതിഞ്ഞു. കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് ഒരു കൂട് കൂടി സ്ഥാപിച്ചു.
◾/ മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പരമാവധി 2500 രൂപ എന്ന നിലവിലെ പരിധി എടുത്തുകളയാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുറ്റക്കാര്‍ക്ക് ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്ന് തുക വിവരം നല്‍കുന്നവര്‍ക്ക് ഇനി ലഭിക്കും.
◾ കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാര്‍ നല്‍കിയ കീഴശ്ശ സ്വദേശി മുഹമ്മദ് ഷെരീഫും കാറിന്റെ ഉടമകളായ മൊറയൂര്‍ സ്വദേശി അബ്ദുള്‍ ഹക്കീം, മുനീര്‍ എന്നിവരുമാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ ആളുകളുടെ എണ്ണം എട്ടായി. അന്നൂസ് റോഷന്‍ എന്ന യുവാവിനെയാണ് കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്.തട്ടിക്കൊണ്ടു പോയ മറ്റ് ആറ് പേര്‍ക്കായി അന്വേഷണം തുടരുകയാണ്.
◾ ഇടുക്കി ജില്ലയില്‍ പീരുമേടിനു സമീപം വനത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആദിവാസി സ്ത്രീയാണ് മരിച്ചത്. മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട സീത (54) ആണ് മരിച്ചത്. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ ഇന്നലെ വനത്തിനുള്ളില്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
◾ അഹമ്മദാബാദ് ആകാശദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വെള്ളരിക്കുണ്ട് പൊലീസാണ് എ പവിത്രനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹോസ്ദുര്‍ഗ് പൊലീസാണ് എ പവിത്രനെതിരെ കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.
◾ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയര്‍ സൂപ്രണ്ട് പവിത്രന്‍ സസ്പെന്‍ഷനിലാകുന്നത് ഒരു വര്‍ഷത്തിനിടെ രണ്ടാം തവണ. ജാതി അധിക്ഷേപം സംബന്ധിച്ച് ഇതിന് മുന്‍പും പവിത്രനെതിരെ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെയായിരുന്നു ജാതി അധിക്ഷേപം. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് ജില്ലാ കളക്ടറുടെ ശുപാര്‍ശ.
◾ വിമാന അപകടത്തില്‍ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ കഠിനമായ നടപടിയുണ്ടാകുമെന്നും ഒരു മനുഷ്യനും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണ് പവിത്രന്റേതെന്നും മന്ത്രി വിമര്‍ശിച്ചു.
◾ ചാലക്കുടി വ്യാജ ലഹരി കേസില്‍ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമെന്ന് ഷീലാ സണ്ണി. ലിവിയയും നാരായണദാസും മാത്രമല്ല കേസിലെ പ്രതിയെന്നും തന്റെ മരുമകള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല സണ്ണി പറഞ്ഞു. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ലിവിയ, ഷീല സണ്ണിയെ കുടുക്കാന്‍ വ്യാജ ലഹരി കേസില്‍ കുടുക്കിയ മുഖ്യ കണ്ണിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
◾ ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതികളുമായി ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഫാം ഫെഡ് ചെയര്‍മാന്‍ സി. രാജേഷ് പിള്ള, എം.ഡി. അഖില്‍ ഫ്രാന്‍സിസ് എന്നിവരുമായാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് കിഴക്കേ നടയിലുള്ള സ്ഥാപനത്തില്‍ തെളിവെടുപ്പിന് എത്തിയത്.ഗുരുവായൂരില്‍ ഫാം ഫെഡ് തട്ടിപ്പ് കേസില്‍ 68 പരാതികളാണുള്ളത് . ഇതുവരെ 19 കോടിയുടെ തട്ടിപ്പ് നടന്നതായി ടെമ്പിള്‍ എസ്.എച്ച്.ഒ. ജി. അജയകുമാര്‍ പറഞ്ഞു.
◾ പത്തനാപുരത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പത്തനാപുരം സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. അപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനാപുരം കടയ്ക്കാമണ്‍ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. കനത്തമഴയില്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
◾ ട്രെയിന്‍ തട്ടി അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. അസ്സാം ഗോലാഹട്ട് ജില്ലയില്‍ സമുക്ക്ജാന്‍ ബുക്കിയാല്‍ ഗ്രാമത്തില്‍ ദിഗന്തോ (25) ആണ് മരിച്ചത്. അരൂര്‍ വ്യവസായ മേഖലയിലെ അലുമിനിയം ഫേബ്രിക്കേഷന്‍ മെറ്റല്‍ കോട്ടിംഗ് കമ്പിനിയായ സണ്‍ മെറ്റല്‍ കോട്ടിലെ ജീവനക്കാരനായിരുന്നു. തീരദേശ റെയില്‍പാതയില്‍ അരൂര്‍ സെന്റ് ആഗസ്റ്റിന്‍സ് പള്ളി സിമിത്തേരിക്ക് സമീപം വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.
◾ അഹമ്മദാബാദില്‍ 241 പേരുടെ മരണത്തിനിടയാക്കിയ വ്യോമദുരന്തത്തിനുപിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് കത്തെഴുതി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. നമ്മളറിയാവുന്ന ഒരാള്‍ നഷ്ടപ്പെടുന്നത് തന്നെ ഒരു ദുരന്തമാണെന്നും എന്നാല്‍, ഒരേമയം ഇത്രയധികം മരണങ്ങള്‍ സംഭവിച്ചത് ഒരിക്കലും മനസ്സിലാകുന്നില്ലെന്നും ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
◾ ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. രണ്ട് രാജ്യങ്ങളും സുഹൃത്തുക്കളെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയ വിദേശകാര്യമന്ത്രാലയം നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇറാന്‍ വഴിയുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാകുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ താറുമാറായ അവസ്ഥയിലാണ്.
◾ ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വിമര്‍ശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു.
◾ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാന്‍ മിന്നല്‍ പ്രവര്‍ത്തനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കറന്‍സി വിപണിയില്‍ ഡോളര്‍ വിറ്റഴിച്ചാണ് ആര്‍ബിഐ രൂപയുടെ മൂല്യത്തകര്‍ച്ച് നിയന്ത്രിച്ചത്. ഇന്നലെ ആദ്യ വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 86.20 ആയി കുറഞ്ഞിരുന്നു. ഇതോടെ വലിയ തകര്‍ച്ച് മുന്നില്‍ കണ്ട ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം 86.04 ആയി ഉയര്‍ന്നു.
◾ രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ വിവാഹം ചെയ്യേണ്ടിവന്നതെന്നും സോനം ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. രാജയെ കൊലപ്പെടുത്താനായി നടത്തിയ മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ നാലാം ശ്രമത്തിലാണ് സോനവും കൂട്ടാളികളും ചേര്‍ന്ന് രാജാ രഘുവംശിയെ കൊലപ്പെടുത്തിയത്.
◾ പടിഞ്ഞാറന്‍ അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നതിനിടെ അക്രമികള്‍ക്കുനേരെ വെക്കാന്‍ അനുവാദംനല്‍കി സംസ്ഥാനസര്‍ക്കാര്‍. കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഒരു ക്ഷേത്രത്തിന് സമീപം പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായത്.
◾ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിജയത്തിനോടടുത്ത് ദക്ഷിണാഫ്രിക്ക. 282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ്. രണ്ടു ദിവസവും 8 വിക്കറ്റും കയ്യിലിരിക്കെ വിജയത്തിലേക്ക് അവര്‍ക്കിനി 69 റണ്‍സ് കൂടിയേ വേണ്ടൂ. നേരത്തെ എട്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 207 ന് പുറത്തായി. പുറത്താവാതെ 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രതിരോദമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. തുടര്‍ന്ന് 282 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സെടുത്തത് പുറത്താകാതെ 102 റണ്‍സെടുത്ത എയ്ഡന്‍ മാക്രത്തിന്റേയും 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെമ്പാ ബവുമയുടേയും ഇന്നിംഗ്സുകളുടെ മികവിലാണ്.
◾ ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് എണ്ണവില കുതിച്ചു. എണ്ണവിലയില്‍ ഒറ്റയടിക്ക് 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംഘര്‍ഷം തുടരുന്നത് ആഗോള എണ്ണ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില ഉയരാന്‍ കാരണം. ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ഏകദേശം 13 ശതമാനമാണ് ഉയര്‍ന്നത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ഊര്‍ജ്ജ സമ്പന്നമായ മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം ലോകത്തിലെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ ഏകദേശം മൂന്നിലൊന്ന് വരും. 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കാണ് എണ്ണവില ഇപ്പോള്‍ നീങ്ങുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില ബാരലിന് 120 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി
◾ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ 'ധ്രുവനച്ചത്തിരം' റിലീസ് ചെയ്യാന്‍ ഗൗതം മേനോന്‍ തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഗൗതം മേനോന്‍ തന്നെയാണ് റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. ധ്രുവനച്ചത്തിരം ഇനി വൈകില്ലെന്നും ചിത്രം ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റ് റിലീസായി തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സംവിധായകന്‍ അറിയിച്ചു. 2013ല്‍ ആയിരുന്നു ധ്രുവനച്ചത്തിരം വരുന്നുവെന്ന അഭ്യൂഹങ്ങള്‍ വരുന്നത്. പിന്നാലെ ഔദ്യോഗിക പ്രഖ്യാപം എത്തുകയും 2016ല്‍ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ഇതിനിടയില്‍ പല കാരണങ്ങള്‍ ഷൂട്ടിംഗ് മാറ്റി വയ്ക്കേണ്ടിയും വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണിതെന്നാണ് വിവരം. 2023ലാണ് സിനിമ റിലീസ് ചെയ്യുന്നുവെന്ന് ഏറ്റവും ഒടുവില്‍ ഗൗതം മേനോന്‍ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ അത് നടന്നില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
◾ 'എമ്പുരാന്‍' വീണ്ടും തിയേറ്ററില്‍. മാര്‍ച്ച് 27ന് റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ 24ന് ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സിനിമ എത്തിയിരിക്കുന്നത് എന്നതാണ് കൗതുകം. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയിലുള്ള വിഭോര്‍ ചിത്രലോക് എന്ന തിയേറ്ററിലാണ് എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇവിടെ പ്രദര്‍ശനം തുടരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയില്‍ അടക്കം സിനിമയുടെ ടിക്കറ്റും ലഭ്യമാണ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. സിനിമ 325 കോടിയുടെ ബിസിനസ് നേട്ടമായിരുന്നു കൈവരിച്ചത്.
◾ ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഈ വര്‍ഷം നാല് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോട്ട്. അതില്‍ കുഷാഖ്, സ്ലാവിയ എന്നിവയുടെ ഫെയ്സ്ലിഫ്റ്റുകള്‍, നാലാം തലമുറ സൂപ്പര്‍ബ്, ഒക്ടാവിയ ആര്‍എസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ ദീപാവലി സീസണില്‍ 50 ലക്ഷം രൂപ വിലയില്‍ സ്‌പോര്‍ട്ടി സ്‌കോഡ ഒക്ടാവിയ ആര്‍എസ് എത്തും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും ഈ പെര്‍ഫോമന്‍സ് സെഡാന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 265 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. വെറും 6.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയുമെന്നും 250 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അപ്ഡേറ്റ് ചെയ്ത കുഷാഖ് എസ്യുവിയുടെയും സ്ലാവിയ സെഡാന്റെയും ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, രണ്ട് മോഡലുകളും വരും മാസങ്ങളില്‍ ഷോറൂമുകളില്‍ എത്താന്‍ സാധ്യതയുണ്ട്. 2025 ലെ ഉത്സവ സീസണില്‍ നാലാം തലമുറ സൂപ്പര്‍ബ് ഇന്ത്യയിലെത്തും.
◾ മലയാളിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനായ നിക്കോസ് കസാന്‍ദ്‌സാക്കീസിന്റെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ആദ്യ പുസ്തകമായിരുന്നു 'ലിയോണിദാസിന്റെ ഡയറി.' അധിനിവേശം, യുദ്ധം, സ്വാതന്ത്ര്യം, മനുഷ്യന്റെയുള്ളില്‍ ഉറഞ്ഞുകിടക്കുന്ന വന്യത എന്നിവയൊക്കെ ആഴത്തില്‍ വിചിന്തനം ചെയ്യുന്ന നോവലാണ് നിക്കോസിന്റെ 'ഭ്രാതൃഹത്യകള്‍.' അതിന്റെ ഒരു ഭാഗമാണ് 'ലിയോണിദാസിന്റെ ഡയറി.' നോവലിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ വളരെ കാവ്യാത്മകമായ ഭാഷയിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. കസാന്‍ദ്‌സാക്കീസിന്റെ ആദ്യ മലയാള പരിഭാഷ എന്നതു മാത്രമല്ല ഇക്കാലത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി; യുദ്ധവും അധിനിവേശവും അഭയാര്‍ത്ഥിത്വവും ഇന്നത്തെയും ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ 'ലിയോണിദാസിന്റെ ഡയറി' പുതിയ കാലത്തിന്റെ പുസ്തകം കൂടിയാണ്. 'ലിയോണിദാസിന്റെ ഡയറി'. പരിഭാഷ - ഡെയ്സി. മാതൃഭൂമി. വില 102 രൂപ.
◾ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്നാണ് കണക്കുകള്‍. അതുകൊണ്ട് തന്നെ രാജ്യത്തെ മിക്ക കുടുംബങ്ങളും ഇപ്പോള്‍ ഡയബെറ്റിസ് ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കുകയാണ്. രാവിലെയുള്ള നടത്തം, സമീകൃതാഹാരം, മരുന്നുകള്‍... ഇതെല്ലാം പ്രമേഹം നിയന്ത്രിക്കാന്‍ ഗുണം ചെയ്യുമെങ്കിലും ചിലപ്പോള്‍ ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ ഇതെല്ലാം തകിടം മറിക്കാം. ഫ്രൂട്സ് സാലഡ് ഉണ്ടാക്കുമ്പോള്‍ അതിനൊപ്പം കറുവപ്പട്ട ചെറിയ കഷ്ണം ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. അത്താഴം വൈകുന്നേരം 7 മണിയോടെ കഴിക്കാന്‍ ശ്രമിക്കുക. വൈകി കഴിക്കുന്നത് പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ കഴിയില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. വീടിന് അകത്താണെങ്കില്‍ പോലും, ഓരോ ഭക്ഷണത്തിനു ശേഷവും 10 മുതല്‍ 15 മിനിറ്റ് നടക്കുക. ചപ്പാത്തിയും ചോറും ഒരുമിച്ചു കഴിക്കുന്നത് ഒഴിവാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകള്‍ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്നെ അറിവുളളവനാക്കിയ ഗുരുവിനു പകരമായി എന്തു വേണമെന്ന് ശിഷ്യന്‍ ചോദിച്ചു. ഗുരു പറഞ്ഞു: ഒരു ഉപയോഗവുമില്ലാത്ത എന്തെങ്കിലുമൊരു വസ്തു മതി. ശിഷ്യന്‍ അന്വേഷണമാരംഭിച്ചു. അവന്‍ ഒരു പിടി മണ്ണുവാരിയപ്പോള്‍ മണ്ണ് ചോദിച്ചു: ലോകത്തിലെ എല്ലാ വസ്തുക്കളും എന്നില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് അറിയില്ലേ... കല്ല് എടുത്തപ്പോള്‍ അത് ചോദിച്ചു: കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ ഞാന്‍ വേണമെന്ന് അറിയില്ലേ.. അവസാനം നിരാശനായ ശിഷ്യന്‍ ഗുരുവിന്റെ അടുത്തെത്തി. ഉപയോഗമില്ലാത്തതായി ഒന്നിനേയും ഞാന്‍ കണ്ടില്ല. അപ്പോള്‍ ഗുരു പറഞ്ഞു: ഉപയോഗമില്ലാത്ത ഏകവസ്തു ഉള്ളിലെ അഹംഭാവമാണ്. ശിഷ്യന്‍ തന്റെ അഹംഭാവത്തെ ഗുരുവിനു മുമ്പില്‍ സമര്‍പ്പിച്ചു. അനാവശ്യമായതിനെയെല്ലാം മുറുകെ പിടിക്കുകയും അത്യാവശ്യമായതിനെ അവഗണിക്കുകയും ചെയ്യുന്നതാണ് ജീവിതം ഉപയോഗശൂന്യമാകാന്‍ കാരണം. അരുതാത്തതും ആഗ്രഹിക്കാത്തതും എല്ലാവരുടേയും ചിന്തകളിലും പ്രവര്‍ത്തികളിലുമുണ്ടാകും. അവയെ കണ്ടെത്താനും ഉപേക്ഷിക്കാനും തയ്യാറാകുന്നിടത്തുനിന്നാണ് വിശുദ്ധമായ വഴികള്‍ രൂപപ്പെടുന്നത്. - ശുഭദിനം.
➖➖➖➖➖➖➖➖
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍