ഗുജറാത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു.

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ പട്ടാപ്പകൽ പത്താം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസ് വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി. അഹമ്മദാബാദിലുള്ള ഖോഖ്രയിലെ സെവൻത് ഡേ സ്കൂളിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. സ്കൂളിൽ സമീപത്തായുള്ള മനിയാഷ സൊസൈറ്റിയുടെ ഗേറ്റിന് സമീപം വച്ചാണ് മൂർച്ചയുള്ള ലാബ് ഉപകരണം ഉപയോഗിച്ച് എട്ടാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കുത്തിയത്.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് കരുതുന്നത്. കുത്തേറ്റ കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. സഹപാഠികൾ ഉടൻ സർദാർ പട്ടേൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.

കൊലപാതകം തടയാൻ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകൾ ശ്രമിച്ചില്ല എന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. രക്തം വാർന്ന് കിടന്ന പത്താം ക്ലാസുകാരനായ വിദ്യാർഥിയെ സഹപാഠികൾ എത്തിയാണ് റിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്നും ദൃക്‌സാക്ഷി പറയുന്നു.മരണവാർത്ത അറിഞ്ഞ് സ്കൂളിലെത്തിയ കുടുംബം ക്യാമ്പസിലേക്ക് ഇരച്ചുകയറി സാധനങ്ങൾ തല്ലിത്തകർത്തു. നാട്ടുകാർ സ്കൂൾ തല്ലിത്തകർത്തു.

കുറ്റകൃത്യം തടയുന്നതിൽ വീഴ്ച വരുത്തിയെന്നും കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് സ്കൂൾ ജീവനക്കാർക്ക് നേരെ പ്രതിഷേധമുയർത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍