ബാലുശ്ശേരിയിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു


ബാലുശ്ശേരി: വിജയാഹ്ലാദ പ്രകടനത്തിന് വേണ്ടി പടക്കം സൂക്ഷിച്ചിരുന്ന സ്കൂട്ടർ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ച സംഭവത്തിൽ ബാലുശേരി പോലീസ് അന്വേഷണം ആരംഭിച്ചു. പനങ്ങാട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയാഹ്ലാദ പ്രകടനം കഴിഞ്ഞു പോകുന്നതിനിടെയാണ് സ്കൂട്ടർ പൊട്ടിതെറിച്ചത്.

ഫോറന്സിക് വിദഗ്‌ധർ ഇന്നലെ സ്ഥലം സന്ദർശിച്ചു. ബാലുശേരി മരത്തുംപടിയിൽ തോരാട് റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ബാലുശേരി വട്ടോളി ബസാർ ജയരാമന്റെ മകൻ സന്ദീപ് (34) ആയിരുന്നു മരിച്ചത്.

ഇവരുടെ ബന്ധുവും ബാലുശേരി സ്വദേശിയുമായ ജിഷ്ണു (30) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനങ്ങാട് പഞ്ചായത്തിലെ രണ്ടാംവാർഡ് കുറുമ്പൊയിൽ ഇത്തവണ എൽ.ഡി.എഫ് ൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്തി ദേവാനന്ദ് പിടിച്ചെടുത്തിരുന്നു.

ദേവാനന്ദിന്റെ ബന്ധുക്കളാണ് ജിഷ്ണുവും സന്ദീപും. ആഹ്ലാദ പ്രകടനത്തിനുശേഷം സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. പ്രകടനത്തിന് ഉപയോഗിക്കാനാണ് പടക്കം സ്കൂട്ടറിൽ സൂക്ഷിച്ചതെന്നാണ് കരുതുന്നത്. എങ്ങനെയാണ് തീപിടിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍