പണമിടപാട്: ഏപ്രിൽ ഒന്നുമുതൽ പാൻ കാർഡ് പരിധി 10 ലക്ഷം
ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക ഇടപാടുകളിൽ സുരക്ഷയും സുതാര്യതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്നുമുതൽ പാൻ കാർഡ് നിബന്ധനകളിൽ വൻമാറ്റം വരുന്നു. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങൽ, റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾക്കാണ് പാൻ കാർഡിൽ പ്രധാനമായും മാറ്റമുണ്ടാവുക.
ഒരു സാമ്പത്തിക വർഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷമോ അതിൽ കൂടുതലോ രൂപ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ഇനി മുതൽ പാൻ കാർഡ് ഉപയോഗിക്കേണ്ടത്. നിലവിൽ 50,000 രൂപയിൽ കൂടുതൽ ഏതു ബാങ്കിൽ നിക്ഷേപിക്കണമെങ്കിലും പാൻ കാർഡ് നിർബന്ധമാണ്.
ഇരുചക്ര വാഹനങ്ങളടക്കം മൂല്യം 5 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ മാത്രമാണ് ഇനി പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടതുള്ളൂ. നിലവിൽ എല്ലാ മോട്ടോർ വാഹന വാങ്ങലുകൾക്കും പാൻ കാർഡ് നിർബന്ധമാണ്.
ഹോട്ടൽ, റെസ്റ്റോറന്റ്, ബാങ്ക്വിറ്റ് ഹാൾ എന്നിവിടങ്ങളിൽ നൽകുന്ന ബില്ലുകൾ ഒരു ലക്ഷം രൂപയിൽ കൂടുതൽ ആയാൽ മാത്രമേ ഇനി പാൻ കാർഡ് വേണ്ടതുള്ളു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വസ്തുവാങ്ങൽ, വിൽപന, ദാനം തുടങ്ങിയ നടപടികളിൽ പാൻ നിർബന്ധമാക്കുന്ന പരിധി 20 ലക്ഷമാക്കി ഉയർത്തി. നിലവിൽ 10 ലക്ഷമാണ്.
എന്നാൽ എല്ലാ ഇൻഷുറൻസ് പോളിസികൾക്കും പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടതുണ്ട്. നിലവിൽ പ്രീമിയം തുക 50,000 രൂപയിൽ കൂടുമ്പോൾ പാൻ കാർഡ് നിർബന്ധമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍