പ്രഭാത വാർത്തകൾ
03-02-2026 ചൊവ്വ
🟨കളമശേരിയിൽ സോഫ നിർമാണ യൂണിറ്റിന് തീപിടിച്ചു
കൊച്ചി: കളമശേരിയിൽ സോഫ നിർമാണ യൂണിറ്റിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. എച്ച്എംടി കോളനിയിൽ പ്രവർത്തിക്കുന്ന സോഫ നിർമാണ യൂണിറ്റിനാണ് തിങ്കളാഴ്ച രാത്രിയിൽ തീപിടിച്ചത്.
കെട്ടിടത്തിൽ നി ന്ന് തീ ഉയരുന്നത് കണ്ട ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി. സോഫ നിർമാണത്തിന് ഉപയോഗിക്കുന്ന ഫോം, പ്ലൈവുഡ് എന്നിവയ്ക്കാണ് തീ പിടിച്ചത്.
ആറ് യൂണിറ്റ് ഫയർഫോഴ്സ് ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു.
*🟨അഴിമതി: ചൈനീസ് മുൻമന്ത്രിക്ക് ജീവപര്യന്തം തടവു ശിക്ഷ*
ബീജിംഗ്: അഴിമതിക്കേസിൽ മുൻ ചൈനീസ് നിയമമന്ത്രി താംഗ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. 2006 നും 2022 നും ഇടയിൽ താംഗ് യിജുൻ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഫുജിയൻ പ്രവിശ്യയിലെ കോടതിയാണ് കണ്ടെത്തിയത്.
ജെജാംഗ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താംഗ് യിജുൻ 2020ലാണ് മന്ത്രിയായത്. 2024 ൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രസിഡന്റ് ഷി ജിൻപിംഗ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളിൽ കുടുങ്ങുന്ന ഉന്നതനാണ് താംഗ് യിജുൻ.
യുഎസിന് ആണവ രഹസ്യങ്ങൾ കൈമാറിയതിന്റെ പേരിൽ സൈനിക ജനറൽ ഷാംഗ് യോഷിയയ്ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെൻലിയും അന്വേഷണം നേരിടുകയാണ്.
*🟨ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' സിനിമയുടെ സഹരചയിതാവ് ഇറാനില്‍ അറസ്റ്റില്‍*
ടെഹ്റാന്: 2026-ലെ ഓസ്കാര്‍ പുരസ്കാരത്തിന് രണ്ട് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' എന്ന ഇറാനിയന്‍ ചിത്രത്തിന്റെ സഹരചയിതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മെഹ്ദി മഹ്മൂദിയനെ ഇറാന് അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെയും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെയും വിമര്‍ശിച്ച് കത്തില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നടപടി.
ഇറാനില്‍ സമീപകാലത്തുണ്ടായ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെയും, അതില്‍ ഖമനയ്ക്കുള്ള പങ്കിനെ ചോദ്യം ചെയ്തും 17 പ്രമുഖര്‍ ഒപ്പിട്ട പ്രസ്താവനയില്‍ ഇദ്ദേഹം അംഗമായിരുന്നു. 'ഭരണകൂടം പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്നത് മാനവികതയ്ക്കെതിരായ കുറ്റകൃത്യമാണ്' എന്ന് പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന് ജാഫര്‍ പനാഹിയോടൊപ്പം ചേര്‍ന്നാണ് മെഹ്ദി മഹ്മൂദിയന് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ഈ ചിത്രം ഓസ്കാറിനായി മത്സരിക്കുന്നത്.
മെഹ്ദി മഹ്മൂദിയനെ കൂടാതെ പ്രസ്താവനയില്‍ ഒപ്പിട്ട മാധ്യമപ്രവര്‍ത്തക വിദാ റബ്ബാനി, ആക്ടിവിസ്റ്റ് അബ്ദുള്ള മോമേനി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്കും ഭരണകൂടത്തിനെതിരെയും നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റുകള്‍ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്കാര്‍ പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന ഈ സംഭവം സിനിമാ ലോകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇറാനിലെ ജയിലുകള്‍ക്കുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങളും തടവുകാരുടെ മാനസികാവസ്ഥയുമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഇറാനിലെ കുപ്രസിദ്ധമായ 'എവിന്‍ ജയിലിന്' അകത്തോ അതിന് സമാനമായ സാഹചര്യങ്ങളിലോ ആണ്. സിനിമയുടെ ഭൂരിഭാഗവും രഹസ്യമായാണ് ചിത്രീകരിച്ചത്. സ്മാര്‍ട്ട് ഫോണുകളും ചെറിയ ക്യാമറകളും ഉപയോഗിച്ചാണ് പല രംഗങ്ങളും പകര്‍ത്തിയത്.
*🟨ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ ലൈസൻസ് മരവിപ്പിക്കും*
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന സൂപ്പർ ചെക്കിങ്ങിൽ പരാജയപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കും. നിശ്ചിതദിവസത്തിനുശേഷം വീണ്ടും ടെസ്റ്റിന് ഹാജരാകേണ്ടിവരും. ഇതിൽ പാസായാലേ ലൈസൻസ് പുനഃസ്ഥാപിക്കൂ. ജോ. ആർ.ടി.ഒ., ആർ.ടി.ഒ.മാരാണ് പരിശോധന നടത്തേണ്ടത്.
ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ് അതോറിറ്റിക്ക് കേന്ദ്രമോട്ടോർവാഹന നിയമം നൽകുന്നുണ്ട്. ലൈസൻസ് നേടിയത് കൃത്രിമമാർഗത്തിലൂടെയാണെന്ന വിവരം ലഭിച്ചാൽ ലൈസൻസ് ഉടമയോട് പരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെടാം. സംസ്ഥാന സർക്കാർ നിർദേശിച്ച എട്ട്, എച്ച് ടെസ്റ്റുകൾ നടത്താൻ പറ്റില്ലെങ്കിലും കേന്ദ്രനിയമം അനുശാസിക്കുന്ന റോഡ് ടെസ്റ്റ് നടത്താം.
ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെ ഡ്രൈവിങ് വൈദഗ്ധ്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സൂപ്പർ ചെക്കിങ് നടത്താൻ ആർടിഒമാർക്ക് നിർദേശം നൽകിയത്. ലൈസൻസ് ലഭിച്ചവരെ അടുത്തദിവസങ്ങളിൽ വിളിച്ചുവരുത്തി വീണ്ടും വാഹനമോടിച്ച് പരിശോധിക്കും. വാഹനം ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെ പഠിപ്പിച്ച സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കും.
മോട്ടോർവാഹനവകുപ്പിന്റെ റോഡ് സുരക്ഷാമാസാചരണ വേദിയിലാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സൂപ്പർ ചെക്കിങ് ആരംഭിക്കാൻ നിർദേശം നൽകിയത്. മലപ്പുറത്ത് അപകടങ്ങൾ കൂടാൻ കാരണം തട്ടിക്കൂട്ട് രീതിയിൽ ലൈസൻസ് നൽകിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
റോഡ് സുരക്ഷയിലും ഗതാഗതനിയമങ്ങളിലും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാവീണ്യവും പരിശോധിക്കും. മിനിസ്റ്റിരീയിൽ ജീവനക്കാരടക്കം എംവിഡി ലീഡ്സ് ആപ്പിലെ ടെസ്റ്റ് മാസത്തിലൊരിക്കൽ പാസാകണം. ഡ്രൈവിങ് സ്‌കൂൾ പരിശീലകർക്കും ലീഡ്സ് ആപ്പിലെ ടെസ്റ്റ് നിർബന്ധമാണ്. ഓരോ മാസം കൂടുമ്പോഴും ഇവർ ടെസ്റ്റ് പാസാകണം.
*🟨മതപരിവര്‍ത്തന വിരുദ്ധ നിയമം;കേന്ദ്രത്തിനും 12സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ്*
ന്യൂഡൽഹി:മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ സാധുത ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി വിശദീകരണം തേടി. കേന്ദ്രത്തിൽ നിന്നും ബന്ധപ്പെട്ട 12സംസ്ഥാനങ്ങളിൽ നിന്നുമാണ് വിശദീകരണം ആവശ്യപ്പെട്ടത്.
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (NCCI)സമര്‍പ്പിച്ച ഹര്‍ജിക്ക് പിന്നാലെയാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജിയിൽ വാദം കേട്ട ശേഷം,കേന്ദ്രത്തിൽ നിന്നും 12സംസ്ഥാന സർക്കാരുകളിൽ നിന്നും പ്രതികരണങ്ങൾ ആവശ്യപ്പെട്ടു. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.
കേന്ദ്രത്തിന് പുറമേ, രാജസ്ഥാൻ, ഉത്തർപ്രദേശ്,ഒഡീഷ, ഛത്തീസ്ഗഡ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് എന്നിവയ്ക്കും ബെഞ്ച് നോട്ടീസ് അയച്ചു.
മതപരിവർത്തന വിരുദ്ധ നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ 2025സെപ്റ്റംബർ 16-ന് കോടതി സംസ്ഥാനങ്ങളുടെ നിലപാട് സുപ്രീം തേടിയിരുന്നു. സമാനമായ കേസിൽ 2021ജനുവരി 6നും സുപ്രീം കോടതി നടപടികൾക്ക് തുടക്കമിട്ടിരുന്നു. മിശ്രവിവാഹങ്ങൾ മൂലമുള്ള മതപരിവർത്തനങ്ങൾ ആരോപിച്ചുള്ള ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവാദ നിയമങ്ങൾ പരിശോധിക്കാനായിരുന്നു ആവശ്യം.
ഇവ ഉൾപ്പെടെ ഹർജികൾ നിലവിൽ തീർപ്പുകൽപ്പിക്കാത്തവയുമായി ബന്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് അവ ഒരുമിച്ച് കേൾക്കുമെന്നും പറഞ്ഞു.
കേസിൽ ആശയവിനിമയം സുഗമമാക്കുന്നതിന് കോടതി അഭിഭാഷകയായ ശ്രിഷ്തിയെ ഹർജിക്കാരുടെ നോഡൽ കൗൺസലായും അഭിഭാഷകയായ രുചിരയെ പ്രതിഭാഗം സംസ്ഥാനങ്ങളുടെ നോഡൽ കൗൺസലായും നിയമിച്ചിരുന്നു.
*🟨"മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്; നിർണായക തീരുമാനങ്ങളെടുത്തെന്ന് അവകാശവാദം*
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയിലെ യു എസ് അംബാസിഡർ സെർജിയോ ഗോർ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തുടർന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ ഇത് സ്ഥിരീകരിച്ചു.
വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും ചർച്ച തുടരുന്നതിനിടെയാണ് ട്രംപ് മോദിയുമായി ഫോണിൽ ബന്ധപ്പെടുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി അറിയിച്ചതായാണ് ട്രംപ് കുറിച്ചിരിക്കുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ സമ്മതിച്ചതെന്നാണ് ട്രംപ് പറയുന്നത്.
ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ അമേരിക്കയും ഇന്ത്യയും ത്മിലുള്ള വ്യാപാര കരാറിൽ തീരുമാനമായെന്നാണ് ട്രംപിന്റെ അവകാശവാദം. കരാറിലൂടെ ഇന്ത്യയ്ക്ക് മേലുള്ള 25 ശതമാനം താരിഫ് 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപ് പറയുന്നത്.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്കെതിരെ ഇന്ത്യ ഏർപ്പെടുത്തിയിരുന്ന താരിഫുകളും മറ്റ് തടസ്സങ്ങളും പൂജ്യം ശതമാനമായി കുറയ്ക്കാനും 500 ബില്യൺ ഡോളറിന്റെ ഊർജ്ജം, സാങ്കേതികവിദ്യ, കാർഷികം, കൽക്കരി എന്നിവ അമേരിക്കയിൽ നിന്ന് വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നും ട്രംപിന്റെ കുറിപ്പിലുണ്ട്."
*🟨"സന്തോഷ് ട്രോഫി ഫുട്‌ബോൾ ക്വാർട്ടറിൽ കേരളം ഇന്ന് ആതിഥേയരായ അസമിനോട്*
*അസം കടക്കാൻ കേരളം*
*ടീം പൂർണ സജ്ജമാണ്. എല്ലാ ഒരുക്കങ്ങളും നടത്തി. നമ്മുടെ പദ്ധതികൾ നടപ്പാക്കുക എന്നതിനാണ് മുൻഗണന. അസം നല്ല എതിരാളികളാണ്. ആതിഥേയരായതിനാൽ പ്രത്യേക മുൻതൂക്കമൊന്നും ലഭിക്കില്ല. കളത്തിൽ അതൊന്നും പ്രസക്തമല്ല. നോക്കൗട്ട് മത്സരങ്ങളിൽ മാനസികമായി ആധിപത്യം നേടുക എന്നത് പ്രധാനമാണ്. തുടക്കത്തിൽ ഗോളടിച്ച് ആധിപത്യം നേടാൻ ശ്രമിക്കും. എം ഷഫീഖ് ഹസൻ, കേരള ടീം കോച്ച്*
*ദിബ്രുഗഢ് (അസം)*
ഇതുവരെയുള്ളതെല്ലാം മറന്നുകളയാനാണ് പരിശീലകൻ എം ഷഫീഖ് ഹസൻ കേരള കളിക്കാർക്ക് നൽകുന്ന ആദ്യ ഉപദേശം. ഗ്രൂപ്പ് ഘട്ടത്തിൽ കണ്ട ടീമുകളാകില്ല ക്വാർട്ടറിലെന്ന് കോച്ചിന് നന്നായി അറിയാം. ചുവടുകൾ തെറ്റരുതെന്നും മനോവീര്യം നഷ്ടമാകരുതെന്നും താരങ്ങളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോളിൽ എട്ടാം കിരീടം നോട്ടമിടുന്ന കേരളം ക്വാർട്ടറിൽ ഇന്ന് ആതിഥേയരായ അസമിനെ നേരിടും.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ് നോക്കൗട്ട് പോരാട്ടം. തോറ്റാൽ മടങ്ങാമെന്ന ബോധ്യമുള്ളതിനാൽ സർവായുധങ്ങളും പുറത്തെടുത്താകും ടീമുകളെത്തുക. മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ സർവീസസിനെയും തമിഴ്‌നാട് പഞ്ചാബിനെയും രാജസ്ഥാൻ റെയിൽവേസിനെയും നേരിടും.
*കച്ചമുറുക്കി കേരളം*
ബി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കേരളം അവസാന എട്ടിൽ ഇടം പിടിച്ചത്. ഭേദപ്പെട്ട പ്രകടനമായിരുന്നു. എന്നാൽ അവസാന കളിയിൽ സർവീസസിനോട് ഒറ്റ ഗോളിന് തോറ്റത് ക്ഷീണമായി. അജയ്യരായി മുന്നേറാമെന്ന പ്രതീക്ഷ തെറ്റി. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് പട്ടാളപ്പടയ്‌ക്കെതിരെ കളിച്ചതെന്ന ആശ്വാസമുണ്ട്. അഞ്ച് കളിയിൽ മൂന്ന് ജയവും ഓരോ തോൽവിയും സഹിതം പത്ത് പോയിന്റാണ് സമ്പാദ്യം. എട്ട് ഗോളടിച്ചപ്പോൾ വഴങ്ങിയത് മൂന്നെണ്ണം മാത്രം.
*പ്രതിരോധമാണ് കരുത്ത്.*
പകരക്കാരുടെ നിരയിലും മിടുക്കരുണ്ട്. അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലുള്ള വീഴ്‌ചകൾ പോരായ്‌മയായി തുടരുന്നുണ്ട്. പിഴവുകൾ തിരുത്തി മികച്ച ജയത്തോടെ സെമിയിലേക്ക് കടക്കുകയാണ് ലക്ഷ്യം.
*തുടരും സമവാക്യം*
ഗ്രൂപ്പ് ഘട്ടത്തിൽ തുടർന്ന അതേ സംഘമാണ് ആദ്യ പതിനൊന്നിലുണ്ടാകുക. ഗോൾവലയ്‌ക്ക് കീഴിൽ തകർപ്പൻ കളി കാഴ്‌ചവയ്‌ക്കുന്ന എസ് ഹജ്‌മൽ തുടരും. ആദ്യ രണ്ട് മത്സരങ്ങളിലും പരിക്കേറ്റ് പുറത്തിരുന്ന മുപ്പതുകാരൻ നിലവിൽ ടീമിന്റെ അവിഭാജ്യ ഘടകമാണ്. പ്രതിരോധത്തിൽ എം മനോജ്, അജയ് അലക്‌സ്, ബിബിൻ അജയൻ, എസ് സന്ദീപ് എന്നിവർ അണിനിരക്കും. എം എം അർജുൻ ഡിഫൻസീവ് മിഡ്‌ഫീൽഡറായി എത്തും.
സസ്‌പെൻഷൻ കഴിഞ്ഞെത്തുന്ന ഒ എം ആസിഫും വി അർജുനും മധ്യനിര നിയന്ത്രിക്കും. വിങ്ങുകളിൽ മുഹമ്മദ് റിയാസും മുഹമ്മദ് ആഷിഖുമാണ്. ഗോളടിക്കേണ്ട ചുമതല മുഹമ്മദ് അജ്‌സലിനാണ്. പരിക്കുമാറിയ ടി ഷിജിനും എം വിഘ്‌നേഷും പകരക്കാരാകാനാണ് സാധ്യത.
*"മുതലാക്കാൻ അസം*
ആതിഥേയരെന്ന ആനുകൂല്യത്തിലാണ് അസമിന് പ്രതീക്ഷ. എ ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായാണ് വരവ്. അഞ്ച് കളിയിൽ ഓരോ ജയവും തോൽവിയും മൂന്ന് സമനിലയും സഹിതം ആറ് പോയിന്റായിരുന്നു. എട്ട് ഗോളടിച്ചപ്പോൾ ആറെണ്ണം വഴങ്ങി. അവസാന മത്സരത്തിൽ ബംഗാളിനെ സമനില പിടിച്ചതിന്റെ ആത്മവിശ്വാസവുമുണ്ട്. എന്നാൽ സൂപ്പർതാരവും ക്യാപ്‌റ്റനുമായ പ്രഗ്യാൻ സുന്ദർ ഗോഗോയ് സസ്‌പെൻഷനിലായതിനാൽ കളിക്കില്ല.ഇതള തിരിച്ചടിയാണ്. ഋതുരാജ് മോഹൻ, അക്രാങ് നർസായ്, സുദീപ്‌ത കൊൻവാർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ."
*🟨"സഞ്‌ജുവിന് പകരം ലോകകപ്പിൽ ഇഷാൻ കിഷൻ
വിക്കറ്റ് കീപ്പറാകും*
*ഇതാ ലോകകപ്പ് ടീം*
തിരുവനന്തപുരം
ന്യൂസിലൻഡുമായുള്ള ട്വന്റി20 ക്രിക്കറ്റ് പരന്പരയിലെ 4–1ന്റെ ജയത്തോടെ ലോകകപ്പിനുള്ള ഒരുക്കം ഇന്ത്യ ഗംഭീരമാക്കി. കിവീസിന്റെ പ്രധാന കളിക്കാരിൽ പലരും ഇറങ്ങിയില്ലെങ്കിലും ഇന്ത്യൻ ജയത്തിന്റെ തിളക്കം കുറയുന്നില്ല. ലോകകപ്പിന് മുന്പുള്ള ഏറ്റവും നല്ല ഒരുക്കമാണ് സൂര്യകുമാർ യാദവിനും സംഘത്തിനും കിട്ടിയത്. എല്ലാ കളിക്കാരെയും പരീക്ഷിക്കാനായി. ആദ്യ പതിനൊന്നിൽ ആരൊക്കെയെന്നതിലും വ്യക്തത കിട്ടി.
പരിക്കുമാറി തിലക് വർമയും വാഷിങ്‌ടൺ സുന്ദറും നാളെ ടീമിനൊപ്പം ചേരും. തിലക് അമേരിക്കയുമായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യൻ എ ടീമിനായി ഇറങ്ങി. ലോകകപ്പിന് മുന്പ് രണ്ട് സന്നാഹ മത്സരങ്ങളാണ് ഇന്ത്യക്ക്. ഏഴിന് അമേരിക്കയുമായാണ് ലോകകപ്പിലെ ആദ്യ കളി.
ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് മികവിലേക്ക് തിരിച്ചെത്തിയതാണ് പരന്പരയിലുണ്ടായ ഏറ്റവും വലിയ നേട്ടം. അവസാന 25 കളിയിൽ 12.84 ശരാശരിയിൽ 244 റണ്ണായിരുന്നു ക്യാപ്‌റ്റന്റെ സന്പാദ്യം. പ്രഹരശേഷി 117.87ഉം. ഒരു തവണ പോലും 50 കടക്കാനായില്ല. കിവീസിനെതിരെ മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ 242 റണ്ണുമായി പരന്പരയുടെ താരമായാണ് തിരിച്ചുവന്നത്. അഞ്ച് കളിയിലെ പ്രഹരശേഷി 196.74ഉം. 82 ആണ് ഉയർന്ന സ്‌കോർ.
മലയാളി താരം സഞ്‌ജു സാംസൺ ലോകകപ്പ് കളിക്കാൻ സാധ്യത കുറവാണ്. കിവീസിനെതിരെ അഞ്ച് കളിയിൽ 9.20 ശരാശരിയിൽ 46 റണ്ണാണ് ആകെ നേടിയത്. അവസാന കളിയിൽ സഞ്‌ജുവിന് പകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറുമായി. സെഞ്ചുറിയുമായി തിളങ്ങിയ കിഷൻ ലോകകപ്പിലും വിക്കറ്റിന് പിന്നിൽ തുടരും.
അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്നിങ്‌സും ആരംഭിക്കും. തിലക് മൂന്നാം നന്പറിൽ കളിക്കും. മൂന്നുപേരും ഇടംകൈയൻമാരാണ്. ബാറ്റിങ് നിരയിലെ എട്ടുപേരിൽ ആറും ഇടംകൈയൻമാരാണ്. റിങ്കു സിങ്, ശിവം ദുബെ, അക്‌സർ പട്ടേൽ എന്നിവർ ഉൾപ്പെടെയാണിത്. ഇത് മാത്രമാണ് ബാറ്റിങ് നിരയിലുള്ള ഏക ആശയക്കുഴപ്പം.
സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും മാത്രമാണ് വലംകൈ ബാറ്റർമാർ.
വാലറ്റത്ത് റിങ്കുവും ദുബെയും സ്ഥാനം ഉറപ്പിച്ചു. റിങ്കു കിട്ടിയ അവസരമെല്ലാം മുതലാക്കി. ദുബെയുടെ പ്രഹരശേഷി 248.93 ആയിരുന്നു കിവീസിനെതിരെ. 23 പന്തിൽ 65 റണ്ണടിച്ചതാണ് മികച്ച പ്രകടനം. സിക്‌സറുകളാണ് പ്രധാന ആയുധം. പന്തെറിഞ്ഞ് നാല് വിക്കറ്റും സ്വന്തമാക്കി.
ബൗളർമാരിൽ ജസ്‌പ്രീത് ബുമ്രയും അർഷ്‌ദീപ് സിങും പേസ് നിരയിലുണ്ടാകും. അക്‌സറും വരുൺ ചക്രവർത്തിയുമാണ് സ്‌പിന്നർമാർ. ഹാർദിക്കും ദുബെയുമാണ് പന്തെറിയാനുള്ള മറ്റ് രണ്ടുപേർ. അത്യാവശ്യ ഘട്ടങ്ങളിൽ അഭിഷേകിനെയും ഉപയോഗിക്കാം.
ഹർഷിത് റാണയും കുൽദീപ് യാദവും സുന്ദറുമാണ് ബൗളിങ് നിരയിലെ പകരക്കാർ. തിലകും സുന്ദറും എത്തുന്നതോടെ ശ്രേയസ് അയ്യരും രവി ബിഷ്‌ണോയിയും പുറത്താകും."
*🟨പാകിസ്ഥാന്
താക്കീത് ; ലോകകപ്പിൽ കളിക്കുക അല്ലെങ്കിൽ പുറത്തുപോകുക*
ദുബായ്
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ പാകിസ്ഥാന് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചനയുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). നിലവിൽ ഐസിസി ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്‌തിട്ടില്ല. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാകിസ്ഥാൻ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ പാകിസ്ഥാൻ വഴങ്ങിയില്ലെങ്കിൽ വിലക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുമായി ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാക് സർക്കാർ സമൂഹ മാധ്യമമായ എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്. ‘പാകിസ്ഥാൻ ഇതുവരെ ഒൗദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുമെന്നാണ് പ്രതീക്ഷ. തീരുമാനം മാറ്റിയില്ലെങ്കിൽ അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോർഡിന് ബോധ്യമുണ്ടാകുമെന്നും കരുതുന്നു. ലോക ക്രിക്കറ്റിനെ തന്നെ ഇത് ബാധിക്കും. ലോകകപ്പിൽ ഒരു ടീമിനെതിരായ കളിയിൽനിന്ന് മാത്രം വിട്ടുനൽക്കാൻ സാധ്യമില്ല.എല്ലാ ടീമുകളും ഒരുപോലെയാണ്’ ഐസിസിയുടെ കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യയുമായി കളിക്കുന്നില്ലെങ്കിൽ പാകിസ്ഥാനെ ലോകകപ്പിൽനിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. പാക് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ വിദേശ കളിക്കാർക്ക് അനുമതി നൽകില്ല. ഏഷ്യാ കപ്പിൽനിന്നും വിലക്കും. ഐസിസിയുടെ വരുമാന വിഹിതവും റദ്ദാക്കും.
ഐസിസി ചാന്പ്യൻഷിപ്പുകളിൽ ഇന്ത്യ–പാക് മത്സരത്തിനാണ് ഏറ്റവും കൂടുതൽ ആരാധകർ. മറ്റ് മത്സരങ്ങളിലേതിനേക്കാൾ മൂന്നിരട്ടി വരുമാനവും ഐസിസിക്ക് ലഭിക്കും. ഇതും കൂടി കണക്കിലെടുത്താണ്
ഇന്ത്യക്കെതിരെ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധമെന്നാണ് പാക് വാദം. 15ന് കൊളംബോയിലാണ് കളി.
*2200 കോടി രൂപ നഷ്ടം !*
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ഏകദേശം 2200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്ക്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മാത്രം 320 കോടി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും നഷ്ടമുണ്ടാകും. സംപ്രേക്ഷണവകാശവുമായി ബന്ധപ്പെട്ടും തിരിച്ചടിയുണ്ടാകും.
സംപ്രേക്ഷകരായ ജിയോ ഹോട്സ്‌റ്റാറിന് ഏകദേശം 250 കോടിവരെ നഷ്ടമുണ്ടാകാം. മത്സരത്തിനിടെയുള്ള പത്ത് സെക്കൻഡ് പരസ്യത്തിന് 40 ലക്ഷം രൂപയാണ് ലഭിക്കുക."
*കരസേന മുൻ മേധാവിയുടെ വെളിപ്പെടുത്തൽ; പാർലമെന്റിൽ തർക്കം*
ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവാനെയുടെ ഇനിയും പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകളെച്ചൊല്ലി ലോക്സഭയിൽ ബഹളം. വിഷയം പരാമർശിക്കാനൊരുങ്ങിയ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും അടക്കമുള്ളവർ എഴുന്നേറ്റതോടെ ലോക്സഭ സ്തംഭിച്ചു.
രാഹുൽ പ്രസംഗിക്കാൻ എഴുന്നേറ്റതുമുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപിക്കാർ തുടങ്ങിയ ബഹളത്തിൽ മൂന്നുതവണ നിർത്തിവച്ചശേഷം ലോക്സഭ ഇന്നലെ ഉച്ചകഴിഞ്ഞ് പൂർണമായി സ്തംഭിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണു നാടകീയരംഗങ്ങളും അഭൂതപൂർവമായ ബഹളങ്ങളുമുണ്ടായത്. കോണ്‍ഗ്രസിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തു ബിജെപി എംപി തേജസ്വി സൂര്യ നടത്തിയ ആരോപണത്തിന് മറുപടി പറയാൻ തനിക്ക് അവകാശമുണ്ടെന്നു പറഞ്ഞായിരുന്നു ‘ദ് കാരവൻ’ മാസികയിൽ വന്ന നരവാനെയുടെ പുസ്തകത്തിലെ വിവാദഭാഗങ്ങൾ വായിക്കാൻ രാഹുൽ ആവർത്തിച്ചു ശ്രമിച്ചത്.
ഇന്ത്യൻ അതിർത്തിയിലേക്ക് 2020ൽ ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ള കേന്ദ്രസർക്കാരിലെ ഉന്നതരിൽനിന്നു അനുമതിയോ വ്യക്തമായ തീരുമാനമോ ഉണ്ടായില്ലെന്ന മുൻ കരസേനാധിപന്റെ വെളിപ്പെടുത്തലിനെ ചൊല്ലിയായിരുന്നു പാർലമെന്റിലെ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥും ഷായും ചേർന്നു തുടർച്ചയായി രാഹുലിന്റെ പരാമർശങ്ങളെ എതിർത്തത്.
മുൻ കരസേനാധിപൻ നരവാനെ ഒരു മാസികയിൽ എഴുതിയ കാര്യങ്ങൾ താൻ പാർലമെന്റിൽ പറയുന്നത് നൂറു ശതമാനം ഉത്തരാവാദിത്വത്തോടെയാണെന്ന് രാഹുൽ ആവർത്തിച്ചുപറയുന്നുണ്ടായിരുന്നു. മാസികയിൽ വന്നത് പൂർണമായും ശരിയാണെന്നും കാരവൻ മാസികയുടെ വിവാദ ലക്കത്തിന്റെ പ്രിന്റൗട്ട് ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രിയെയും നരവാനെ പരാമർശിച്ചിട്ടുണ്ടെന്ന് ഇരുവരെയും പ്രതിപക്ഷനേതാവ് ഓർമിപ്പിച്ചു.
പുറത്തിറങ്ങാത്ത പുസ്തകത്തെക്കുറിച്ച് ഒരു മാസികയിൽ വന്ന കാര്യം ഉദ്ധരിക്കാൻ അനുവദിക്കരുതെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. തുടർന്ന് ചട്ടം 349 (i) അനുസരിച്ച് മാസികയിൽനിന്ന് ഉദ്ധരിക്കരുതെന്ന് സ്പീക്കർ ഓം ബിർള റൂളിംഗ് നൽകി. എന്നാൽ, പത്രമാസികകളിൽനിന്നും പുസ്തകങ്ങളിൽനിന്നും എംപിമാർ പലതവണ ഉദ്ധരിക്കുന്നതാണ് കീഴ്വഴക്കമെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കറും മന്ത്രിമാരും വഴങ്ങിയില്ല. രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച ഗൗരവമായ കാര്യം ഉന്നയിക്കാൻ പ്രതിപക്ഷനേതാവിനെ അനുവദിക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഇതേസമയം, രാജ്യത്തിന്റെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജനറൽ നരവാനെ വെളിപ്പെടുത്തിയ പ്രശ്നം ഇന്നും ലോക്സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷനേതാവ് രാഹുൽ പിന്നീട് പറഞ്ഞു. പ്രതിപക്ഷനേതാവും ലോക്സഭയുടെ ഉപനേതാവും അഞ്ചു തവണ എംപിയുമായ രാഹുലിനെ പാർലമെന്റിൽ പ്രസംഗിക്കാൻ പോലും അനുവദിക്കാത്ത സമീപനം ലജ്ജാകരവും അപകടകരവുമാണെന്ന് കോണ്‍ഗ്രസ് എംപിമാർ പറഞ്ഞു.
“ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടരുത് ”
രാജ്യത്തിന്റെ തലവൻ തീരുമാനങ്ങളിൽനിന്ന് ഒളിച്ചോടുകയും മറ്റുള്ളവരുടെ ചുമലിൽ തീരുമാനങ്ങൾ ഏൽപ്പിക്കുകയും ചെയ്യരുതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അതാണു പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്രസർക്കാർ എന്തിനാണു ഭയപ്പെടുന്നതെന്ന് അറിയില്ലെന്ന് രാഹുൽ പറഞ്ഞു. ഭീകരതയ്ക്കെതിരേ പോരാടുമെന്ന് ബിജെപി പറയുന്നു. പക്ഷേ ഒരു ഉദ്ധരണിയെപ്പോലും അവർ ഭയപ്പെടുന്നു. തനിക്കു സഭയിൽ സംസാരിക്കണം. പ്രധാനമന്ത്രിയും രാജ്നാഥ് സിംഗും എന്താണു പറഞ്ഞതെന്നതാണ് പ്രധാന കാര്യം. ഇന്ത്യയുടെ ഭൂമി കൈയേറിയോ ഇല്ലയോ എന്നതു വ്യത്യസ്തമായ ചോദ്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മുതിർന്ന മന്ത്രിമാർ തുടർച്ചയായി ഉയർത്തിയ പ്രതിഷേധത്തിലും സ്പീക്കറുടെ ഇടപെടലിനിടയിലും രാഹുൽ അക്ഷോഭ്യനായി തന്റെ പ്രസംഗം തുടരാൻ ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരായ ആരോപണത്തിന്റെ ഒരു വാചകംപോലും പൂർത്തീകരിക്കാൻ കോണ്‍ഗ്രസ് നേതാവിനായില്ല.
“ചൈനയെ പരാമർശിക്കാതെ പറയാമെന്നും ചില രാജ്യങ്ങളുടെ ടാങ്കുകൾ അടുത്തുവരികയായിരുന്നു...’’ വെന്നും പരിഹാസത്തോടെ രാഹുൽ പറഞ്ഞു. സഭയുടെ ചട്ടങ്ങൾ പാലിക്കണമെന്നു പറഞ്ഞ് സ്പീക്കർ വീണ്ടും തടഞ്ഞപ്പോൾ, “സർ, ഞാനെന്താണ് സംസാരിക്കേണ്ടതെന്നു പറയൂ’’ എന്നായി രാഹുൽ. “ഞാൻ നിങ്ങളുടെ ഉപദേഷ്ടാവല്ല’’ എന്നു സ്പീക്കർ മറുപടി പറഞ്ഞു. നിങ്ങൾ പ്രതിപക്ഷനേതാവാണെന്നും ചട്ടങ്ങൾ പാലിക്കണമെന്നും ഓം ബിർള പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ തർക്കം രണ്ടുവരെ നീണ്ടശേഷമാണു സഭ ഒരു മണിക്കൂർ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചത്. പിന്നീട് മൂന്നിനും നാലിനും വീണ്ടും ചേർന്നപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല.
*🟨ഡെലിവറി ജീവനക്കാരന്റെ കൊലപാതകം; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ*
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികൾ പിടിയിൽ. പട്പർഗഞ്ച് സ്വദേശി അരുൺ രാജ് (22) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 8.15ഓടെ പാണ്ഡവ് നഗറിൽ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം അരുൺ രാജുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അരുൺ രാജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
*സെൻസസിൽ ജാതി രേഖപ്പെടുത്തുന്നതു ചോദ്യം ചെയ്തുള്ള ഹർജി തള്ളി*
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന സെൻസസിൽ ജാതി രേഖപ്പെടുത്താനും തരം തിരിക്കാനും പരിശോധിക്കുന്നതിനുമുള്ള നടപടിക്രമങ്ങളെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
ഹർജി തള്ളിയെങ്കിലും പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ പരിഗണിക്കാൻ കോടതി കേന്ദ്രത്തോടും രജിസ്ട്രാർ ജനറലിനോടും സെൻസസ് കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരന്മാരുടെ ജാതിവിവരം വെളിപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും സെൻസസ് നടത്തുന്ന ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ് പുറത്തുവിട്ടിട്ടില്ലെന്ന് ആരോപിച്ച ഹർജിക്കാരൻ, ജാതി രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന സുതാര്യമായ ചോദ്യാവലി ഒരു പൊതു ഡൊമെയ്നിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
*വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് തടവ്; ബില്‍ കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു*
ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. ബില്ലില്‍ തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.
നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ബില്ല് ഡിസംബര്‍ അവസാനമാണ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. എന്നാല്‍ ബില്ലിലെ 28 പോയിന്റുകളില്‍ വ്യക്തത തേടിയ ഗവര്‍ണര്‍ പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
*🟨രാഷ്‌ട്രപതിഭരണം അവസാനിക്കുന്നു ; മണിപ്പുരിൽ വീണ്ടും ജനകീയസർക്കാർ*
ന്യൂഡൽഹി: രാഷ്ട്രപതി ഭരണം ഒരുവർഷം പൂർത്തിയാകുന്ന ഈ മാസം 13നു മുന്പ് മണിപ്പുരിൽ വീണ്ടും ജനകീയ സർക്കാർ അധികാരത്തിലെത്തിയേക്കും.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരുമായി ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അതിവേഗ നീക്കം.
നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്രനിരീക്ഷകനായി ദേശീയ സെക്രട്ടറി തരുൺ ചുഗിനെ ബിജെപി പാർലമെന്ററി ബോർഡ് നിയോഗിച്ചു.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, സ്പീക്കര്‍ സത്യബ്രത സിംഗ്, മുന്‍മന്ത്രി വൈ. ഖേംചന്ദ് സിംഗ്, ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ തലസ്ഥാനത്ത് എത്തിയത്.
60 അംഗ നിയമസഭയ്ക്ക് 2027 വരെ കാലാവധിയുണ്ട്. കലാപം രൂക്ഷമായതിനെത്തുടർന്ന് നിയമസഭ മരവിപ്പിക്കുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്തതോടെ കഴിഞ്ഞവർഷം ഫെബ്രുവരി ഒമ്പതിനാണ് എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമൊഴിഞ്ഞത്. ഫെബ്രുവരി 13ന് ആറുമാസത്തേക്ക് ആദ്യം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മെയ്തേയ്, കുക്കി വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരുമായി ബിജെപി കേന്ദ്രനേതൃത്വം പലതവണ ചര്‍ച്ച നടത്തിയിരുന്നു. സഖ്യകക്ഷികളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എമാരെയും കണ്ടു. കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ സർക്കാരിൽ പങ്കാളികളാകാൻ വിസമ്മതിക്കുന്നതായിരുന്നു സർക്കാർ രൂപീകരണത്തിന് ഇതുവരെയുണ്ടായിരുന്ന പ്രധാനതടസം.
*🟨എപ്സ്റ്റീൻ ഫയലിലെ മോദി പരാമർശം: സഭയിൽ ചർച്ച ആവശ്യപ്പെട്ടു കോണ്‍ഗ്രസ്*
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമർശമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ്.
വിഷയം ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ഇടപെടലുകളെപ്പറ്റി എപ്സ്റ്റീന്റെ മെയിലിൽ പരാമർശമുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ പറഞ്ഞു.
2017 ജൂലൈ ഒന്‍പതിന് എപ്സ്റ്റീൻ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന മെയിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇതിനുപിന്നാലെ ഇസ്രയേലിലേക്കു നടത്തിയ ഔദ്യോഗിക യാത്രയെക്കുറിച്ചും പരാമർശിക്കുന്നുണ്ടെന്ന് മാണിക്കം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യുന്പോൾ സഭയ്ക്കു നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇതിനു വ്യക്തമായ വിശദീകരണം നൽകണമെന്നും മാണിക്കം ആവശ്യപ്പെട്ടു.
ഇന്ത്യയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിക്കുന്ന എപ്സ്റ്റീന്റെ ഇ-മെയിലിന്റെ ഒരു ഭാഗമാണ് പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാധാരം. മോദിയുടെ 2017ലെ ഇസ്രയേൽ സന്ദർശനം പരാമർശിക്കുന്ന മെയിലിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉപദേശം സ്വീകരിച്ചുവെന്നും യുഎസ് പ്രസിഡന്റിനുവേണ്ടിയെന്നും പരാമർശമുണ്ട്.
"അത് നടന്നു'വെന്നാണ് എപ്സ്റ്റീന്റെ മെയിലിലെ അവസാനഭാഗത്തുള്ള ഒരു വരി. ഈ പ്രയോഗം എന്തിനെ സംബന്ധിക്കുന്നതാണെന്നും വ്യാപകമായ അന്താരാഷ്ട്ര ചർച്ചകൾ നടന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്താത്തതെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ ചോദിച്ചു. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന മാണിക്കത്തിന്റെ ആവശ്യം സഭ തള്ളി.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ മോദിയെക്കുറിച്ചുള്ള പരാമർശം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ മാത്രമാണെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
അതേസമയം, എപ്സ്റ്റീൻ ഫയലിന്റെ പുതുതായി പുറത്തിറങ്ങിയ ഭാഗങ്ങളിൽ ജെഫ്രി എപ്സ്റ്റീൻ റിലയൻസ് ഗ്രൂപ്പ് തലവൻ അനിൽ അംബാനിയുമായി 2017-19 കാലയളവിൽ നിരന്തരസന്പർക്കം പുലർത്തിയിരുന്നുവെന്നും മോദി സർക്കാരിനുവേണ്ടിയുള്ള പിൻവാതിൽ ചർച്ചകൾക്കായി അനിൽ അംബാനി സ്വയംതന്നെ ഇടനിലക്കാരനായി ഉയർത്തിക്കാട്ടിയെന്നും വിവരമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
*🟨"വനിതാ 'ഫിദായീൻസ്' പാകിസ്ഥാനെ വിറപ്പിച്ച വനിതാ ചാവേറുകളുടെ ചിത്രം പുറത്ത്*
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ പങ്കെടുത്ത വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂച് ലിബറേഷൻ ആർമി. ശനിയാഴ്ച ആരംഭിച്ച 'ഓപ്പറേഷൻ ഹെറോഫ് രണ്ടാം ഘട്ടത്തില്‍ പങ്കെടുത്ത ആസിഫ മെംഗൽ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് സംഘടന പുറത്തുവിട്ടത്. 24 കാരിയായ ആസിഫ മെംഗൽ നോഷ്കിയിലെ ഐഎസ്ഐ ആസ്ഥാനത്തിന് നേരെയാണ് ചാവേർ ആക്രമണം നടത്തിയത്. ഗ്വാദർ മുന്നണിയിൽ പോരാടിയ ഹവ ബലൂച് എന്ന മറ്റൊരു വനിതാ ചാവേറിന്റെ അവസാന സന്ദേശവും സംഘടന പുറത്തുവിട്ടിട്ടുണ്ട്.
40 മണിക്കൂറിലധികം നീണ്ടുനിന്ന ആക്രമണ പരമ്പരയിൽ 120 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 200-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായി ബിഎൽഎ അവകാശപ്പെടുമ്പോൾ, 17 നിയമപാലകരും 31 സാധാരണക്കാരും കൊല്ലപ്പെട്ടതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി സ്ഥിരീകരിച്ചു. പ്രവിശ്യയിലെ ക്വറ്റ, മസ്തൂംഗ്, നോഷ്കി, ഗ്വാദർ, പസ്നി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഒരേസമയമാണ് ആക്രമണം നടന്നത്. മസ്തൂംഗിലെ അതീവ സുരക്ഷയുള്ള ജയിൽ തകർത്ത് മുപ്പതിലധികം തടവുകാരെ ഭീകരർ മോചിപ്പിക്കുകയും റെയിൽവേ ട്രാക്കുകൾ ബോംബ് വെച്ച് തകർക്കുകയും ചെയ്തു. ഇതേത്തുടർന്ന് മേഖലയിലേക്കുള്ള പാകിസ്താൻ റെയിൽവേ സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.
ആക്രമണത്തിനിടെ നോഷ്കി ഡെപ്യൂട്ടി കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും ബിഎൽഎ തടവിലാക്കിയെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. തങ്ങളുടെ ഭാഗത്ത് 18 പോരാളികൾ കൊല്ലപ്പെട്ടതായി ഭീകരവാദികൾ സമ്മതിക്കുമ്പോൾ, 130-ലധികം ഭീകരരെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു. രാഷ്ട്രീയ അവഗണനയ്ക്കും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനുമെതിരെ ദശാബ്ദങ്ങളായി ബലൂചിസ്ഥാനിൽ നിലനിൽക്കുന്ന ഭീകരവാദം വനിതാ
ചാവേറുകളെ ഉൾപ്പെടെ അണിനിരത്തി പുതിയ തലത്തിലേക്ക് മാറുന്നതിന്റെ സൂചനയായാണ് ഈ ആക്രമണം
വിലയിരുത്തപ്പെടുന്നത്.
*🟨"തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്ന് വിജയ്*
ചെന്നെെ: തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്നും തന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആർക്കും തടുക്കാനാവില്ലെന്നും പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. ടിവികെ രണ്ടാം വാർഷികദിനത്തിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്താൻ തമിഴക വെട്രി കഴകത്തിന് മാത്രമേ സാധിക്കുകയുളളുവെന്നും വിജയ് അവകാശപ്പെട്ടു.വോട്ടെടുപ്പ് ദിവസം തമിഴ്നാട്ടിലെ ഓരോ വീടുകളിൽ നിന്നും ഓരോ വിജയ് വോട്ടർ ഐഡിയുമായി ഇറങ്ങിവരുമെന്നും തമിഴ് ജനതയുടെ കണ്ണീർ തുടയ്ക്കാനാണ് തമിഴക വെട്രി കഴകം ആരംഭിച്ചതെന്നും വിജയ് പറഞ്ഞു."
*🟨"2025ലെ കണക്ക് പുറത്തുവിട്ട് ആര്‍എല്‍എസ്ബി; ബഹ്‌റൈൻ ബീച്ചുകളില്‍ രക്ഷപ്പെടുത്തിയത് 187 പേരെ*
മനാമ: രാജ്യത്തെ ബീച്ചുകളില്‍ കഴിഞ്ഞവര്‍ഷം മുങ്ങിമരണത്തിന്റെ വക്കില്‍നിന്ന് 187 പേരെ രക്ഷപ്പെടുത്തിയതായി റോയല്‍ ലൈഫ് സേവിങ് ബഹ്‌റൈന്‍ (ആര്‍എല്‍എസ്ബി). കടലില്‍ ആഴമുള്ള ഭാഗങ്ങളിലേക്ക് നീന്തിപ്പോയവര്‍, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നീന്തല്‍ക്കാര്‍, ലൈഫ് ജാക്കറ്റില്ലാതെ കയാക്കിങ്ങിനിടെ അപകടത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരാണ് രക്ഷപ്പെട്ടവരിൽ അധികവും.
സന്ദര്‍ശകര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞവര്‍ഷം 20,259 മുന്‍കരുതല്‍ നടപടി കൈക്കൊണ്ടതായി ആര്‍എല്‍എസ്ബി ജനറല്‍ മാനേജര്‍ സാം റഹ്‌മാന്‍ അറിയിച്ചു. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുക, ജെറ്റ് സ്‌കീയിങ് നടത്തുന്നവര്‍ നീന്തല്‍ക്കാര്‍ക്ക് അരികിലേക്ക് വരുന്നത് തടയുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ, 312 പ്രഥമശുശ്രൂഷാ കേസുകളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.
2016ല്‍ സ്ഥാപിതമായ റോയല്‍ ലൈഫ് സേവിങ് ബഹ്‌റൈന്‍ സന്നദ്ധ സംഘടന നിലവില്‍ ആറ് ബീച്ചുകളിലാണ് സേവനം നല്‍കുന്നത്. സാമബേ, ബിലാജ് അല്‍ ജസായര്‍, സോളിമര്‍ ബീച്ച്, അഡ്രസ് ബീച്ച് റിസോര്‍ട്ട്, മറാസി ബീച്ച്, വിഡ ബീച്ച് റിസോര്‍ട്ട് മറാസി എന്നിവിടങ്ങളില്‍ സംഘടനയുടെ നിരീക്ഷണമുണ്ട്. കൂടുതല്‍ ബീച്ചുകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഈ ആറ് ബീച്ചിലായി ഏകദേശം മൂന്നര ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്.
ബഹ്‌റൈനില്‍ പ്രതിവര്‍ഷം ശരാശരി 16 മുതല്‍ 30 വരെ മുങ്ങിമരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. പൊതുജനങ്ങളുടെ അവബോധമില്ലായ്മയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കുറവുമാണ് മരണസംഖ്യ വര്‍ധിക്കാന്‍ പ്രധാന കാരണം. വേനല്‍ക്കാലത്ത് വാടകയ്ക്ക് നല്‍കുന്ന
സ്വകാര്യ നീന്തല്‍ക്കുളങ്ങളിലാണ് അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നതെന്നും സാം റഹ്‌മാന്‍
ചൂണ്ടിക്കാട്ടി.
*🟨"കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇന്ന് കരിദിനം*
തിരുവനന്തപുരം
കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച കരിദിനാചരണത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്‌തു. ബൂത്ത് കേന്ദ്രങ്ങളിൽ കരിങ്കൊടി ഉയര്‍ത്തി അവഗണനയ്‌ക്കും ജനദ്രോഹത്തിനുമെതിരെ പ്രകടനം സംഘടിപ്പിക്കണം.
ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമില്ലെന്ന തരത്തിലാണ് ബജറ്റ്. ബജറ്റിനുമുന്പ് കേന്ദ്രധനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം 29 ആവശ്യങ്ങളുന്നയിച്ചു. ഒന്നുപോലും പരിഗണിച്ചില്ല. ദീര്‍ഘകാലാവശ്യമായ എയിംസ് അനുവദിച്ചില്ല. ഏഴ് അതിവേഗ ഇടനാഴികളിലും കേരളമില്ല. നേരത്തെ പ്രഖ്യാപിച്ച കോച്ച് ഫാക്‌ടറിയെക്കുറിച്ച് മിണ്ടിയില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ആയുര്‍വേദ എയിംസുമില്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും ഉൾപ്പെടുത്തിയില്ല.
പരമ്പരാഗത വ്യവസായ സംരക്ഷണ നടപടിയില്ല. സര്‍വകലാശാല ടൗണ്‍ഷിപ് പ്രഖ്യാപനത്തിലും അവഗണിച്ചു. റബർ വിലസ്ഥിരതാ ഫണ്ടുമില്ല. പ്രവാസിക്ഷേമത്തിനും നടപടിയില്ല. സ്‌കീം വര്‍ക്കര്‍മാരെ പൂര്‍ണമായും അവഗണിച്ചു. കോര്‍പറേറ്റ് നികുതി വര്‍ധിപ്പിച്ചില്ലെന്ന് മാത്രമല്ല, വന്‍കിട കമ്പനികളുടെ ആള്‍ട്ടര്‍നേറ്റ് ടാക്‌സ് കുറയ്‌ക്കുകയുംചെയ്‌തു.
ക്ഷേമപദ്ധതികള്‍ വര്‍ധിപ്പിക്കാനുള്ള നീക്കവും ഉണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയിലുണ്ടായ വെട്ടിക്കുറവ് കേരളത്തിലെ പദ്ധതികളെ തകിടംമറിക്കും –സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി."
*🟨മുണ്ട്...മുണ്ട്...*
‘‘ഇങ്ങിനെയൊക്കെ പറയാമോ, നമ്മള് നാളേം കാണണ്ടേ?’’ എന്നഹാസ്യമുദ്രാവാക്യം ഓർമിപ്പിച്ച് പ്രതിപക്ഷം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തിന്റെ സ്‌റ്റൈലിൽത്തന്നെയുണ്ടായിരുന്നു ഒരു പരുങ്ങൽ. അടിയന്തിര പ്രമേയം സൂക്ഷിച്ചെടുത്തില്ലെങ്കിൽ തിരിച്ചടിക്കുമെന്ന അനുഭവം ഒട്ടേറെയാണല്ലോ. അതുകൊണ്ട്, ‘സൂക്ഷിച്ച്’ ഒരു ഐറ്റമെടുത്തു, കൂടെ ‘ചർച്ചയ്ക്ക് ഭയമോ’ എന്ന പ്ലക്കാർഡും ബാനറും. ഒരു പ്രധാന്യവുമില്ലാത്തതിന് അവതരണാനുമതി കിട്ടില്ലെന്ന് പ്രതിപക്ഷത്തിന് ഉറപ്പുണ്ട്.
പയ്യന്നൂരിൽ ചില തടവുകാർക്ക് നിയമപ്രകാരം പരോൾകിട്ടി. ദിവസങ്ങൾക്കുമുമ്പ് നടന്ന കാര്യം. അതിൽ എന്ത് അടിയന്തിര പ്രാധാന്യം. ഇനി പ്രധാന്യമ'ണ്ടെന്നുതന്നെ വച്ചോ, സഭ തുടങ്ങിയിട്ട് ഇത്ര ദിവസമായില്ലേ? എന്ന ചോദ്യം മന്ത്രി എം ബി രാജേഷിന്റേത്.
‘നിങ്ങടെ നാളുകൾ എണ്ണപ്പെട്ടു’ എന്ന മുദ്രാവാക്യം കേട്ടപ്പോൾ മന്ത്രി വി ശിവൻകുട്ടി തിരിച്ചടിച്ചു, ‘സ്വന്തം നിരയിലേക്ക് നോക്കി വിളിച്ചാൽ മതി, വിരട്ടൽ ഇങ്ങോട്ട് വേണ്ട’.
ഇതിനിടെ, സ്പീക്കറുടെ ഡയസിന്റെ കൈവരിക്ക് മുകളിലൂടെ വലിഞ്ഞുകയറാൻ ചില എംഎൽഎമാർ ശ്രമിക്കുന്നത് കണ്ട മന്ത്രി രാജേഷ്, റാംജിറാവു സ്‌പീക്കിങ്ങിലെ രംഗം ഓർമിപ്പിച്ചു, ‘മുണ്ട്... മുണ്ട്...’
സി ആർ മഹേഷും നജീബ് കാന്തപുരവും സഭാകവാടത്തിൽ സത്യഗ്രഹമിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ച നിമിഷം അവരതാ നടുത്തളത്തിൽ. ഇത്രയൊക്കെയേയുള്ളോ സത്യഗ്രഹ സമരം!
ബജറ്റ് ചർച്ച തുടങ്ങിയതോടെ ബഹിഷ്‌കരിച്ചെങ്കിലും പ്രതിപക്ഷ നിലപാട് സഭയിൽ ചോദ്യംചെയ്യപ്പെട്ടു. കേന്ദ്രബജറ്റിലെ സംസ്ഥാന അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാതെ ഒളിച്ചോടിയത് ബിജെപിയെ സഹായിക്കാനല്ലേയെന്ന് ബജറ്റ് ചർച്ച
തുടങ്ങിവച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കടകംപള്ളി സുരേന്ദ്രനും ചോദിച്ചു. ചീഫ് ജസ്റ്റിസിനെപ്പോലും പരിഹസിക്കാൻ മടിയില്ലാത്ത, 60 പുസ്തകമൊക്കെ വായിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ ‘മഹാപണ്ഡിതൻ’ അല്ലെങ്കിലും വി ശിവൻകുട്ടി ജനങ്ങളുടെ അംഗീകാരമുള്ള നേതാവും മന്ത്രിയുമാണെന്ന് കടകംപള്ളി ഓർമിപ്പിച്ചു."
*🟨"ഡെലുലു അല്ല ഒറിജിനൽ'; 150 കോടി തിയറ്റർ കലക്ഷൻ നേടി സർവം മായ*
കൊച്ചി: അഖിൽ സത്യൻ- നിവിൻ പോളി ചിത്രം സർവം മായ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. തിയറ്ററുകളിൽ 150 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രത്തിന്റെ കലക്ഷൻ. നിവിൻ പോളി തന്നെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് സർവംമായ. ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളും വൈറലായിരുന്നു. ഏറെ കാലമായി കാത്തിരുന്ന പഴയ നിവിൻ പോളിയെ ഈ ചിത്രത്തിലൂടെ കാണാനായി എന്നാണ് പ്രേക്ഷകർ പറയുന്നത്. ജനുവരി 30ന് ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസിനെത്തി.
"മലയാളി പ്രേക്ഷകർ ഏറ്റവുമധികം കാത്തിരുന്ന കംബാക്കുകളിലൊന്നായിരുന്നു നിവിൻ പോളിയുടേത്. എപ്പോഴും നമ്മുക്ക് അടുത്ത് പരിചയമുള്ള ഒരാളെ പോലെയാണ് നിവിൻ എന്നാണ് പ്രേക്ഷകാഭിപ്രായം. നിവിന്റേതായി അവസാനം പുറത്തിറങ്ങിയ അഖിൽ സത്യൻ ചിത്രം അവരുടെ പ്രതീക്ഷകളെ പൂർണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു. അങ്ങനെ തിരിച്ചുവരവിന്റെ മായയിൽ പ്രേക്ഷകരെ സർവം കീഴടക്കിയിരിക്കുകയാണ് ഈ നിവിൻ പോളി ചിത്രം.
ഹിറ്റ് കോംബോയായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിച്ച പത്താമത്തെ ചിത്രമാണിത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍