പ്രഭാത വാർത്തകൾ
🟨ഇറക്കുമതി തീരുവ 10ൽനിന്ന് 15 ശതമാനമായി വർധിപ്പിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീം കോടതിയിൽനിന്ന് വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താൽപര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
*🟨സുപ്രീംകോടതി വിധി തള്ളി ട്രംപ്; 15% ആഗോള തീരുവ*
വാഷിംഗ്ടൺ ഡിസി: തന്റെ സർക്കാർ വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 15 ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച കോടതിവിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം ട്രംപ് പത്തു ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെയാണ് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്കുമേലുള്ള തീരുവ തത്കാലത്തേക്ക് 15 ശതമാനമാക്കി ഉയർത്തുകയാണെന്നു ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
‘‘ഇന്നലെ യുഎസ് സുപ്രീംകോടതി പുറപ്പെടുവിച്ച പരിഹാസ്യവും മോശമായി എഴുതപ്പെട്ടതും അങ്ങേയറ്റം വിരുദ്ധവുമായ വിധി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം അറിയിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പത്തു ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഞാൻ ഉയർത്തുകയാണ്.
ഇത് ഉടനടി പ്രാബല്യത്തിൽ വരും’’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതിനിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താത്പര്യം അടിയറവ് വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇറക്കുമതി തീരുവ റദ്ദാക്കിയ സുപ്രീംകോടതിക്കെതിരേ നിശിത വിമർശനമാണു ട്രംപ് നടത്തിയത്. “സുപ്രീംകോടതിയിലെ ചില ജഡ്ജിമാരെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. ജഡ്ജിമാർ വിഡ്ഢികളാണ്. ചില വിദേശരാജ്യങ്ങളുടെ താത്പര്യത്തിനായി പ്രവർത്തിക്കുന്നവരാണ്. സുപ്രീംകോടതി വിധി അങ്ങേയറ്റം നിരാശാജനകമാണ്. എന്നാൽ ഇതു കാര്യമാക്കുന്നില്ല. ഞങ്ങൾക്കു ശക്തമായ ബദൽ മാർഗങ്ങളുണ്ട്” -ട്രംപ് പറഞ്ഞു.
ആറു ജഡ്ജിമാരാണ് ട്രംപിനെതിരേ വിധി പ്രഖ്യാപിച്ചത്. മൂന്നുപേർ ട്രംപിനെ അനുകൂലിച്ചു. ട്രംപ് നിയമിച്ച രണ്ടു ജഡ്ജിമാരും എതിരായി വിധി പ്രഖ്യാപിച്ചുവെന്നതാണു ശ്രദ്ധേയം. യുഎസിലെ കന്പനികളും ബിസിനസ് കൂട്ടായ്മകളും ഏതാനും സംസ്ഥാനങ്ങളുമാണ് ട്രംപിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.
പുതിയ തീരുവ ചൊവ്വാഴ്ച പ്രാബല്യത്തിലാകും. 1974ലെ ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരമാണ് എല്ലാ രാജ്യങ്ങൾക്കും 15 ശതമാനം തീരുവ ചുമത്തുന്ന പുതിയ ഉത്തരവിറക്കിയത്. ഈ വകുപ്പുപ്രകാരം മറ്റു രാജ്യങ്ങൾക്കുമേൽ 15 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരമുണ്ട്. ഏതു രാജ്യവുമായുള്ള വ്യാപാരബന്ധവും പൂർണമായും വിച്ഛേദിക്കാനും ഉപരോധം ഏർപ്പെടുത്താനും തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യയുടെ തീരുവ 18 ശതമാനത്തിൽനിന്ന് പത്തു ശതമാനമാകുമെന്നാണു സൂചന.
പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇറക്കുമതി തീരുവ റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിയുടെയും ആഗോള തീരുവ 15 ശതമാനമാക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന്റെയും പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ.
“തീരുവ സംബന്ധിച്ച യുഎസ് സുപ്രീംകോടതി വിധി ശ്രദ്ധിച്ചു. ഇതുസംബന്ധിച്ച കാര്യങ്ങൾ പഠിച്ചുവരികയാണ്” -കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുഎസ് സുപ്രീംകോടതി വിധി സംബന്ധിച്ച് പഠിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
*🟨ട്രംപിനെ കോടതിയിൽ പൊളിച്ചടുക്കിയത് ഇന്ത്യൻ വംശജൻ*
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക അന്യായം സുപ്രീംകോടതിയിൽ വാദിച്ചു തോൽപ്പിച്ചത് ഇന്ത്യൻ വംശജൻ.
മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലും അഭിഭാഷകനുമായ നീൽ കത്യാലാണ് ട്രംപിന്റെ അന്യായ തീരുവയെ യുഎസ് പരമോന്നത കോടതിയിൽ പരാജയപ്പെടുത്തിയത്. പ്രസിഡന്റിനേക്കാൾ ശക്തമാണ് ഭരണഘടനയെന്ന് വിധിയിലൂടെ സ്ഥാപിക്കാനായെന്നു നീൽ പറഞ്ഞു.
“തോന്നുന്നതെന്തും ചെയ്യാൻ പ്രസിഡന്റിനു കഴിയില്ല. വ്യക്തികളേക്കാൾ മുകളിലാണു ഭരണഘടന. ട്രംപ് നിയമിച്ച ജഡ്ജിമാരിൽ രണ്ടുപേർ തങ്ങൾക്കനുകൂലമായി വോട്ടു ചെയ്തത് വിധിയിൽ നിർണായകമായെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ സംബന്ധിച്ച് വലിയ കാര്യമാണു സംഭവിച്ചത്. കുടിയേറ്റക്കാരന്റെ മകനായ എനിക്ക് കോടതിയിൽ ഈ പ്രസിഡന്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് പറയാൻ കഴിഞ്ഞു. നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായിരിക്കാം, പക്ഷേ നിങ്ങൾക്ക് ഭരണഘടന ലംഘിക്കാൻ കഴിയില്ലെന്ന് പറയാൻ ഈ വിധി നമ്മെ പ്രാപ്തമാക്കുന്നു’’-അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി നിയമവാഴ്ചയ്ക്കും എല്ലാ അമേരിക്കക്കാർക്കുംവേണ്ടി നിലകൊണ്ടു. അതിന്റെ സന്ദേശം ലളിതമായിരുന്നു, പ്രസിഡന്റുമാർ ശക്തരാണ്, പക്ഷേ നമ്മുടെ ഭരണഘടന അതിലും ശക്തമാണ്.
അമേരിക്കയിൽ, അമേരിക്കൻ ജനങ്ങൾക്ക് നികുതി ചുമത്താൻ കോൺഗ്രസിനു മാത്രമേ കഴിയൂ- അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നും കുടിയേറിയ ശിശുരോഗ വിദഗ്ധയായ അമ്മയുടെയും എൻജിനിയറായ പിതാവിന്റെയും മകനായി 1970ൽ ഷിക്കാഗോയിലായിരുന്നു നീലിന്റെ ജനനം. അദ്ദേഹം നിലവിൽ മിൽബാങ്ക് എൽഎൽപിയിൽ പങ്കാളിയും ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിയമ പ്രൊഫസറുമാണ്. കൂടാതെ ഹാർവാഡ്, യേൽ ലോ സ്കൂളുകളിൽ വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുഎസ് സുപ്രീം കോടതിയിൽ 54 കേസുകൾ അദ്ദേഹം വാദിച്ചിട്ടുണ്ട്. 1998-1999 കാലഘട്ടത്തിൽ അദ്ദേഹം നീതിന്യായ വകുപ്പിലെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഓഫീസിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവായും ഡെപ്യൂട്ടി അറ്റോർണി ജനറലിന്റെ സ്പെഷൽ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു. യുഎസ് നീതിന്യായ വകുപ്പിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ എഡ്മണ്ട് റാൻഡോൾഫ് അവാർഡ് നേടിയിട്ടുണ്ട്.
*🟨പൗരസ്ത്യ സഭകളുടെ നിയമ പരിഷ്കരണത്തിനായി കാനന് നിയമ കമ്മീഷൻ*
വത്തിക്കാന് സിറ്റി: പൗരസ്ത്യ സഭകൾക്കായുള്ള കാനോനിക നിയമം പരിഷ്കരിക്കുന്നതിനായി മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുതിയ കമ്മീഷൻ സ്ഥാപിച്ചു.
ലത്തീൻ സഭയുടെ കാനോനിക നിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോടു സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവർത്തനങ്ങൾ.
കോട്ടയം അതിരൂപതാംഗവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻ നിയമവിഭാഗം ഡീനുമായ ഫാ. ഡോ. സണ്ണി തോമസ് കൊക്കരവാലയിൽ എസ്ജെ, സ്ലൊവാക്യയിലെ കോസിസ് അതിരൂപത ആർച്ച്ബിഷപ് സിറിൾ വാസിൽ എസ്ജെ എന്നിവരുൾപ്പെടെ പൗരസ്ത്യ, ലത്തീൻ വിഭാഗങ്ങളിൽനിന്നായി ഒന്പതു പേരാണ് കമ്മീഷനിലെ അംഗങ്ങൾ.
വിവിധ പൗരസ്ത്യ സഭാ നേതൃത്വങ്ങളുടെ അഭ്യർഥനയുടെയും സിനഡാത്മക പ്രവർത്തനങ്ങളുടെയും വെളിച്ചത്തിലാണ് പൗരസ്ത്യ കാനോനിക നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടു നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ കമ്മീഷന് സ്ഥാപിക്കപ്പെട്ടത്.
പൗരസ്ത്യ കാനോനിക നിയമങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് 2024ൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഒന്നാം പഠനഗ്രൂപ്പുമായി സഹകരിച്ച് പൗരസ്ത്യ കത്തോലിക്കാ സഭകളും ലത്തീൻ സഭയും തമ്മിലുള്ള ബന്ധത്തിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കമ്മീഷൻ വേണമെന്ന ബോധ്യത്തിലാണ് ഈ കമ്മീഷൻ സ്ഥാപിക്കപ്പെട്ടതെന്ന് ബിഷപ്പുമാർക്കായുള്ള സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെഹ് അറിയിച്ചു.
സിനഡാത്മക പ്രവർത്തനങ്ങളുടെ ശൈലിയിൽ തങ്ങളുടേതായ നിർദേശങ്ങളും അഭിപ്രായങ്ങളും ഏപ്രിൽ 15ന് മുന്പായി സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിനു നൽകാൻ വ്യക്തിഗത സഭകളോടും മെത്രാൻ സമിതികളോടും കർദിനാൾ ഗ്രെഹ് അഭ്യർഥിച്ചു.
*🟨ലബനനിൽ ഇസ്രേലി വ്യോമാക്രമണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു*
ബെയ്റൂട്ട്: കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ലബനന്റെ കിഴക്കൻ ബെകാ താഴ്വരയിൽ നടന്ന ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ എത്ര തീവ്രവാദികളുണ്ടെന്ന് വ്യക്തമാക്കിയില്ല, മൂന്ന് കുട്ടികളുൾപ്പെടെ 24 പേർക്കു പരിക്കേറ്റു.
പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ബെകാ താഴ്വരയിലെ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു. സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണമുണ്ടായിട്ടില്ല. ലബനനിലെ തുറമുഖനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു രണ്ടാമത്തെ ആക്രമണം.
രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് കമാൻഡ് സെന്ററിനു നേർക്കായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.
*🟨ഇറാനെതിരേ പരിമിത ആക്രമണം നടത്തിയേക്കും: ട്രംപ്*
വാഷിംഗ്ടൺ ഡിസി: ആണവകരാറിൽ ഒപ്പുവയ്ക്കുന്നതിനായി ഇറാനെ സമ്മർദത്തിലാക്കാൻ പരിമ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്