പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ മോഷ്ടിച്ചു; സംഭവം കണ്ണൂരിൽ
മാതമംഗലം (കണ്ണൂർ): കുറ്റൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു. കുറ്റൂരിലെ നഫീസ മൻസിലിൽ വി.യു.നഫീസയുടെ വീട്ടിലാണ് മോഷണം. നഫീസയും മകനും പെരുന്നാൾദിനത്തിൽ അഞ്ചരക്കണ്ടിയിലെ വീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്.
പിറകുവശത്ത് കിണറിനോട് ചേർന്ന വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് പോലീസ് പറയുന്നു. അകത്തെ മുറികൾ പൂട്ടിയിരുന്നില്ല.
മുറിക്കകത്തെ അലമാരയ്ക്കുള്ളിലെ ബാഗിലാണ് സ്വർണാഭരണങ്ങൾ വച്ചിരുന്നത്. അലമാര പൊളിച്ച് ബാഗിൽനിന്ന് സ്വർണമെടുത്ത് ബാഗ് മുറിയിൽ ഉപേക്ഷിച്ചു. മുറിക്കകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച നിലയിലുമാണ്. സംഭവസ്ഥലത്ത് പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഷൈജു, പെരിങ്ങോം ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, പെരിങ്ങോം സബ് ഇൻസ്പെക്ടർ സവ്യസാചി, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പി.രമേശൻ തുടങ്ങിയവർ സന്ദർശിച്ചു. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത ദിവസം പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്ന് പോലീസ് അറിയിച്ചു. സമീപത്തെ സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍