പ്രഭാത വാർത്തകൾ
🟨"40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും അപേക്ഷിക്കാം; 85 വയസ്സിന് മുകളിലുള്ളവർക്ക് ഹോം വോട്ട്
തിരുവനന്തപുരം: 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ഹോം വോട്ടിന്’ അപേക്ഷിക്കാൻ അവസരം. തെരഞ്ഞെടുപ്പ് കമീഷന്റെ ‘12 ഡി' ഫോം വഴി അപേക്ഷിക്കണം. വിജ്ഞാപനം ഇറക്കിയ 16 മുതൽ അപേക്ഷിക്കാമെങ്കിലും അവസാനതീയതി അറിയിച്ചിട്ടില്ല.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം പത്രിക സൂക്ഷ്മപരിശോധനയ്ക്ക് മുമ്പുവരെയാണ് അപേക്ഷിക്കാനാകുക. ബിഎൽഒ, ഇആർഒ എന്നിവർ വഴി ഫോം ലഭിക്കും. നാല് ലക്ഷത്തോളം വോട്ടർമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. സുതാര്യത ഉറപ്പാക്കാൻ പാർടി ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ, പ്രത്യേക മൊബൈൽ പോളിങ് ടീം മേൽനോട്ടം വഹിക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ സീൽചെയ്ത ബോക്സിൽ ശേഖ
രിക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് വഴി പരാതി നൽകാം. സുരക്ഷ ഉറപ്പാക്കാൻ 30 കമ്പനി കേന്ദ്രസേന കേരളത്തിലെത്തി. അവധിദിവസങ്ങളിൽ പത്രിക സ്വീകരിക്കുമോ എന്നതിൽ ചർച്ച നടക്കുന്നു.
സ്ഥാനാർഥികളുടെ ബാങ്ക് ഇടപാടുകളുടെ വിവരം നിരീക്ഷിക്കാൻ വിവിധ ബാങ്ക് ഓഫീസേഴ്സിന്റെ യോഗംചേരും. പാർടികളുടെ എല്ലാ ബാനറുകളിലും പ്രിന്റർ, പബ്ലിഷർ വിവരം അച്ചടിക്കണം. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ ജില്ലാ കലക്ടർമാരുമായും എൻഫോഴ്സ്മെന്റ് ഏജൻസികളുമായും അവലോകനയോഗംചേർന്നു.
*എ കെ നജീബ്
ട്രാൻസ്‌പോർട്ട്
നോഡൽ ഓഫ-ീസർ*
തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വാഹനങ്ങൾക്ക് അനുമതി നൽകാനും മോട്ടോർ വാഹന ചട്ടങ്ങളിലെ വ്യവസ്ഥ
പാലിക്കുന്നത് പരിശോധിക്കാനുമായി ട്രാൻസ്‌പോർട് നോഡൽ ഓഫീസറായി എ കെ നജീബിനെ നിയമിച്ചു. മാനന്തവാടി
റീജിയണൽ ട്രാൻസ്‌പോർട് ഓഫീസറാണ്. 16 മുതൽ മെയ് ഏഴുവരെയാണ് നിയമന കാലാവധി.
*🟨"പുതിയ വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിടണം: സിപിഐ എം*
തിരുവനന്തപുരം: അന്തിമ വോട്ടർപ്പട്ടികയ്ക്കുശേഷം പേരുചേർക്കുന്ന വോട്ടർമാരുടെ മണ്ഡലംതല വിവരങ്ങൾ പുറത്തുവിടണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില മണ്ഡലങ്ങളിലുള്ളവർ മറ്റൊരു മണ്ഡലത്തിൽ വോട്ടുചേർക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. അതുകൊണ്ട് പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുമ്പോൾ അവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണം. പ്രചാരണത്തിന് അനുമതി ഉടൻകിട്ടാൻ നിബന്ധന ലഘൂകരിക്കണം. ഹോം വോട്ടിങ് എല്ലാ കിടപ്പുരോഗികൾക്കും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതു ഇടങ്ങളിലെ സർക്കാർ പരസ്യങ്ങൾ പെരുമാറ്റച്ചട്ടത്തിലുൾപ്പെടുത്തി നീക്കണമെന്ന് കോൺഗ്രസ് പ്രതിനിധി എം കെ റഹ്‌മാൻ ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടം അനുസരിച്ചേ നടപടിയുണ്ടാകൂ എന്ന് സിഇഒ പറഞ്ഞു. എസ് സുരേഷ് (ബിജെപി), ജോർജ് തോമസ് (സിപിഐ), അഡ്വ. മാത്യു ജോർജ് (കേരള കോൺഗ്രസ്), കെ ആനന്ദകുമാർ (കേരള കോൺഗ്രസ് എം), കെ ജയകുമാർ (ആർഎസ്‌പി), എച്ച് എസ് എ ഹാലിം (മുസ്ലിം ലീഗ്) തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു."
*🟨"കുഞ്ഞ് ധ്രിയ ആശുപത്രി വിട്ടു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ
ദാതാവിൽനിന്ന് പുതുജീവൻ*
തിരുവനന്തപുരം: ജന്മനാ ബാധിച്ച കരൾരോഗം അതിജീവിച്ച് ആറുമാസക്കാരി ധ്രിയ വീട്ടിലേക്ക് മടങ്ങുന്നു. കിംസ്‌ഹെൽത്തിലായിരുന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തനംതിട്ടയിലെ ആലിനിൽനിന്നാണ് കരൾ സ്വീകരിച്ചത്.
കരളിൽനിന്ന് പിത്താശയത്തിലേക്ക് പിത്തരസം എത്തിക്കുന്ന നാളികളിലെ തടസ്സംമൂലം ഉണ്ടാകുന്ന ‘ബിലിയറി അത്രേസിയ' രോഗമായിരുന്നു ധ്രിയക്ക്. തിരുവനന്തപുരം സ്വദേശികളായ വിദ്യ–ബൈജു കുമാർ എന്നിവരുടെ മകളാണ്.
കിംസ്ഹെൽത്തിലെ മൾട്ടിവിസറൽ ട്രാൻസ്‌പ്ലാന്റ്, ഹെപ്പറ്റോബിലിയറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റ് ഷിറാസ് അഹമ്മദ് റാഥർ, ചീഫ് കോ ഓർഡിനേറ്റർ ടി യു ഷബീറലി എന്നിവരുടെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുകയും കരളിന്റെ പ്രവർത്തനം സാധാരണനിലയിലാകുകയും ചെയ്തിട്ടുണ്ട്.
ഡോ. വർഗീസ് എൽദോ, ഡോ. എ ഹാഷിർ, ഡോ. ആർ എസ് പ്രിജിത്ത്, ഡോ. അഭിജിത്ത് ഉത്തമൻ, ഡോ. മധു ശശിധരൻ, ഡോ. അനു കെ വാസു, ഡോ. മനീഷ് കുമാർ യാദവ്, ഡോ. കെ എസ് മനോജ്, ഡോ. സി ഷിജുകുമാർ എന്നിവരും ചികിത്സാസംഘത്തിലുണ്ടായി."
*🟨"സ്ഥാനാർഥി നിർണയം; ലീഗിൽ അടി തീരുന്നില്ല*
മലപ്പുറം: സീറ്റിനായി അവസാന നിമിഷവും മുതിർന്ന നേതാക്കൾ സമ്മർദം ശക്തമാക്കിയതോടെ മുസ്ലിംലീഗിൽ സ്ഥാനാർഥി നിർണയം കീറാമുട്ടി. പ്രമുഖ നേതാക്കൾ ഉൾപ്പെടെ പലരും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചില്ല. വനിതാ ലീഗിനും എംഎസ്‌എഫിനും സീറ്റ് നൽകുന്നതിലും തീരുമാനമായില്ല. തിങ്കളാഴ്‌ച ലീഗ് ഹൗസിൽ ചേർന്ന നേതൃയോഗത്തിൽ സീറ്റ് ലഭിക്കാത്തവരുടെ പരാതി പ്രവാഹമായിരുന്നു.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെപോലും മാറ്റിനിർത്തി സാദിഖലി തങ്ങളും അബ്ബാസലി തങ്ങളുമാണ് ഓരോരുത്തരുമായും പ്രത്യേക ചർച്ച നടത്തിയത്.
തെരഞ്ഞെടുപ്പ് സമിതിയെ നോക്കുകുത്തിയാക്കി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നതായി പരാതിയുണ്ട്. ചൊവ്വാഴ്‌ച ജില്ലാ കമ്മിറ്റികളെ ചർച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്.
വേങ്ങരയിൽ നില ഭദ്രമല്ലെന്ന് മനസ്സിലാക്കി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാനാണ് സാധ്യത. വേങ്ങരയിൽ കെ എം ഷാജി എത്തിയേക്കും. ജനറൽ സെക്രട്ടറി പി എം എ സലാമിന് സീറ്റില്ലെന്നാണ് വിവരം. വേങ്ങരയിലോ തിരൂരങ്ങാടിയിലോ പരിഗണിക്കണമെന്ന് സലാം ആവശ്യപ്പെട്ടിരുന്നു.
മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ചാണ് എം കെ മുനീറിനെ കോഴിക്കോട് സൗത്തിൽ പരിഗണിക്കുന്നത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് മലപ്പുറത്ത് സുരക്ഷിത മണ്ഡലം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കുന്നമംഗലമാണ് പരിഗണനയിൽ. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാടിന് സീറ്റ് നൽകുന്നതിലും തീരുമാനമായില്ല. ഇതോടെ എംഎസ്‌എഫ് നേതാവ് ഫാത്തിമ തഹ്‌ലിയക്ക് സീറ്റ് നൽകാനുള്ള നീക്കത്തിൽ വനിതാ ലീഗ് എതിർപ്പ് അറിയിച്ചു.
"തിരൂരങ്ങാടിയിലെ സിറ്റിങ് എംഎൽഎ കെ പി എ മജീദ് പട്ടികയിൽ ഇടംപിടിച്ചില്ല. കൊണ്ടോട്ടിയിൽ ടി വി ഇബ്രാഹിമിനെ വെട്ടി പി എം എ ഷമീറാണ് പരിഗണനയിൽ. വള്ളിക്കുന്നിൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ് സീറ്റ് നിലനിർത്താൻ തീവ്രശ്രമത്തി
ലാണ്.
മൂന്ന് ടേം വ്യവസ്ഥയിൽ സീറ്റ് നഷ്ടമായ എൻ എ നെല്ലിക്കുന്ന്, പി ഉബൈദുള്ള എന്നിവർ ഇളവ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. മഞ്ചേരിയിൽ അഡ്വ. യു എ ലത്തീഫിനും സീറ്റുണ്ടാവില്ല. സിറ്റിങ് എംഎൽഎമാരായ പി കെ ബഷീർ (ഏറനാട്), ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ), മഞ്ഞളാംകുഴി അലി (മങ്കട), നജീബ് കാന്തപുരം (പെരിന്തൽമണ്ണ), എം ഷംസുദീൻ (മണ്ണാർക്കാട്) എന്നിവർ സീറ്റ് ഉറപ്പിച്ചു."
*🟨തെരഞ്ഞെടുപ്പിനെയും ബാധിക്കും; പോളിത്തീൻ തുണിയും മഷിയുമില്ല*
പാലക്കാട്: പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തേയും ബാധിക്കുന്നു. പ്രിന്റിങ് യൂണിറ്റുകളിൽ കൂടുതൽ ഉപയോഗിക്കുന്ന പോളിത്തീൻ തുണി, മഷി എന്നിവയുടെ ഇറക്കുമതി സംഘർഷ സാഹചര്യത്തിൽ പൂർണമായും നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം.
ഭൂരിഭാഗം യൂണിറ്റുകളും ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി ഫ്ലക്‌സുകൾ ഒഴിവാക്കി തുണിയിലേക്ക് മാറിയിരുന്നു. തുണിയും മഷിയും ഗൾഫ് രാജ്യങ്ങളിൽനിന്നാണ് എത്തിക്കുന്നത്. യുദ്ധം ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചതോടെ ഇതിന്റെ വരവ് നിലച്ചു.
ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ളവയ്‌ക്ക് 30 ശതമാനം വിലയും വർധിച്ചു. നേരത്തെ ശേഖരിച്ച തുണിയും മഷിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. തിരക്ക് കൂടുതലായതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണം തീരുംമുമ്പ് പ്രിന്റിങ് യൂണിറ്റുകൾക്ക് താഴുവീഴുമെന്ന ആശങ്കയിലാണ് ഉടമകൾ.
തുണി പ്രിന്റിങ്ങിന് കൂടുതൽ സമയം ആവശ്യമാണ്. സുഗമമായ നടത്തിപ്പിന് ഡിസൈനർമാരും പ്രിന്റിങ് തൊഴിലാളികളുമടക്കം കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട് പ്രിന്റിങ് യൂണിറ്റുകൾ. യുദ്ധം തുടർന്നാൽ ഇൗ തൊഴിലാളികളുടെ വരുമാനവും നിലയ്‌ക്കും."
*🟨"46,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യൻ തീരത്ത്*
ഗാന്ധിനഗര്‍ : 46,000 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യൻ കപ്പൽ 'ശിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. ഇതിൽ 20,000 ടൺ മുന്ദ്രയിലും 26,000 ടൺ മംഗലാപുരത്തുമാണ് ഇറക്കുന്നത്. മറ്റൊരു എൽപിജി കപ്പലായ 'നന്ദാദേവി' നാളെ എത്തും. ഇതോടെ ആകെ 92,712 മെട്രിക് ടൺ എൽപിജി രാജ്യത്തെത്തും. യുഎഇയിൽ നിന്ന് 81,000 ടൺ അസംസ്‌കൃത എണ്ണയുമായി (മർബൻ ക്രൂഡ്) പുറപ്പെട്ട 'ജാഗ് ലാഡ്കി' സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള യാത്രയിലാണ്.
പേർഷ്യൻ ഗൾഫ് മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. നിലവിൽ 22 ഇന്ത്യൻ പതാകയുള്ള കപ്പലുകളിലായി 611 നാവികർ ഈ മേഖലയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം സുഗമമാക്കാൻ ഇന്ത്യ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.
നയതന്ത്രപരമായ ഈ ഏകോപനം ഫലം കാണുന്നുണ്ടെന്നും 'ശിവാലിക്', 'നന്ദാദേവി' എന്നീ കപ്പലുകളുടെ വരവ് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറന്നുകിട്ടുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
എൽപിജി കപ്പലുകളുടെ ചരക്ക് ഇറക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ മുന്ദ്ര തുറമുഖത്ത് പ്രത്യേക മുൻഗണനാ ബെർത്തിംഗും ഡോക്യുമെന്റേഷൻ സൗകര്യങ്ങളും ഒരുക്കിയതായി ഷിപ്പിംഗ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു."
*🟨"ഹോർമുസ് അമേരിക്കയ്ക്ക് തലവേദനയാകുന്നു; ചെെനീസ് നിലപാട് നിർണായകം*
തെഹ്റാൻ/ വാഷിംഗ്ടൺ: യുഎസ്- ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുകൾ ചെെന നൽകിയിട്ടും യുദ്ധത്തിന് ഒരുതരത്തിലും അയവ് വരുത്താതിരുന്ന യുഎസ് ഹോർമുസ് വിഷയത്തിൽ ചെെനയുടെ സഹായം തേടുന്നു. കൂട്ടക്കൊലകൾ നടത്തി ഇറാനെ തകർത്തില്ലാതാക്കാമെന്നായിരുന്നു ഇസ്രയേലും - യുഎസും കരുതിയിരുന്നത്. എന്നാൽ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാൻ കൂടുതൽ ശക്തമായി ഉയർത്തെഴുന്നേൽക്കുകയായിരുന്നു.
എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയാലും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ആര് ഇടപെട്ടാലും ശക്തിയായി എതിർക്കുമെന്ന് സംഘർഷവുമായി ബന്ധപ്പെട്ട് ചൈന പ്രതികരിച്ചിരുന്നു. പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനേയിയെ നിയമിക്കാനുള്ള തീരുമാനം ഇറാന്റെ ആഭ്യന്തരകാര്യമാണെന്നും, ആ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുജ്തബ ഖമേനിയെയും വാഴിക്കില്ലെന്ന് അമേരിക്കയും ഇസ്രയേലും പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താസമ്മേളനത്തിലാണ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്.
പരമോന്നത നേതാവിനെ ഇറാൻ തെരഞ്ഞെടുത്ത് അവരുടെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതിൽ പുറത്തുനിന്നുള്ള സമ്മർദ്ദമോ ഇടപെടലോ ഉണ്ടാകാൻ പാടില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെടാറില്ല. ഇറാന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കപ്പെടണമെന്നും ഗുവോ ജിയാകുൻ കൂട്ടിച്ചേർത്തു.മേഖലയിലെ സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും, എത്രയും വേഗം ചർച്ചകളിലേക്കും അനുരഞ്ജനങ്ങളിലേക്കും കടക്കണമെന്നും
ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
"കഴിഞ്ഞ ആഴ്ചയായിരുന്നു ഇത്തരത്തിൽ ശക്തമായ നിലപാട് ചെെന സ്വീകരിച്ചത്. എന്നാൽ യുഎസും ഇസ്രയേലും വഴങ്ങിയില്ല. അവർ യുദ്ധം തുടർന്നുകൊണ്ടേ ഇരുന്നു.
എന്നാൽ ഹോർമൂസ് കിറാമുട്ടിയായതോടെ ചെെനയുടെ സഹായം വീണ്ടും തേടേണ്ട സ്ഥിതിയിലായിരിക്കുകയാണ് അമേരിക്ക. സെെനിക നടപടി അവസാനിപ്പിക്കണമെന്നാണ് ഇതിന് മറുപടിയായി ചെെന വീണ്ടും പ്രതികരിച്ചു. യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ നടത്തിയ സുപ്രധാന ജലപാത അടച്ചുപൂട്ടൽ ആഗോള ഊർജ്ജ, വ്യാപാര പ്രവാഹങ്ങൾക്ക് തിരിച്ചടിയായി മാറിയിരുന്നു. ഇത് എണ്ണ വിതരണ തടസ്സത്തിനും ആഗോള എണ്ണ വില കുതിച്ചുയരാനും കാരണമായി. തുടർന്ന് ഉപരോധം നേരിടുന്ന റഷ്യൻ എണ്ണ വാങ്ങാൻ വിവിധ രാജ്യങ്ങൾക്ക് അമേരിക്ക അനുമതിയും നൽകി. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കും യുഎസ് സമാനമായ ഇളവ് അനുവദിച്ചിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിന് കർശനമായ നിരോധനം ഇന്ത്യക്കടക്കം ഏർപ്പെടുത്തിയ യുഎസ് ആണ് ഇറാന്റെ നിർണായക നീക്കത്തിൽ നിലപാടിൽ നിന്നും മാറുകയുണ്ടായത്. ഓരോ ദിവസം കഴിയുന്തോറും വിവിധ രാജ്യങ്ങൾക്ക് ഇന്ധനമടക്കമുള്ള ചരക്കുകൾ കെെമാറ്റം ചെയ്യാനാകാത്തത് അമേരിക്കയ്ക്കെതിരായ അതിശക്തമായ വിമർശനമായി യൂറോപ്പ് പോലും ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് എങ്ങനെയെങ്കിലും ഹോർമൂസ് തുറക്കണമെന്ന ആവശ്യവുമായി യുഎസ് ചെെനയെ സമീപിച്ചിരിക്കുന്നത്. ചെെന വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് സംഘർഷത്തിൽ നിർണായകമാകും.
"യുദ്ധം ഏത് ദിശയിലേക്ക് നീങ്ങും എന്നതിന്റെ ദിശാസൂചകം കൂടിയാകാനായിരിക്കാം ചെെനയുടെ നിലപാട് കാരണമാകുക. ചൈനീസ് കറൻസിയായ യുവാനിൽ ഇടപാട് നടത്തുന്ന എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. തന്ത്രപ്രധാന ജലപാതയിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കാനുള്ള ഇറാന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.നിലവിൽ ആഗോള എണ്ണ വ്യാപാരം ഡോളറിലാണ് നടക്കുന്നത്. രാജ്യങ്ങൾ ഇറാന്റെ നിർദേശത്തിന് വഴങ്ങിയാൽ ആഗോള ഇറക്കുമതി–കയറ്റുമതി ബന്ധം പുതിയ തലത്തിലെത്തും. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താവായ ചൈനയുമായുള്ള ഇറാന്റെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും ഈ തന്ത്രം സഹായിക്കും."
*🟨ഹോർമുസ് തുറക്കാൻ കൂടാം, വിശാല യുദ്ധത്തിനില്ല: സ്റ്റാർമർ*
ലണ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ. എന്നാൽ, ഇത് വിശാലയുദ്ധമായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് തുറക്കാൻ യുഎസിന്റെ സഖ്യകക്ഷികൾ പടക്കപ്പലുകൾ അയയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.
കടൽ മൈനുകൾ കണ്ടെത്താൻ കഴിയുന്ന യുകെയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് അമേരിക്കയുമായും സഖ്യകക്ഷികളുമായും ബ്രിട്ടൻ ചർച്ച നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ,മേഖലയിലേക്കു യുദ്ധക്കപ്പലുകൾ അയയ്ക്കാൻ സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു. കടലിടുക്ക് തുറക്കാൻ ബ്രിട്ടൻ കൂട്ടായ പ്രായോഗിക പദ്ധതി തേടുകയാണെന്നും അത് എളുപ്പമല്ലെന്നും തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ സ്റ്റാർമർ പറഞ്ഞു.
*🟨ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ നീക്കം*
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കു നേരേ ആക്രമണം തുടരുന്നപക്ഷം ഇറാന്റെ സാമ്പത്തിക നട്ടെല്ലും എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രവുമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
പ്രത്യേക പരിശീലനം ലഭിച്ച മറീനുകളെ ഇറക്കിയായിരിക്കും ദൗത്യം നടത്തുകയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രേലി മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരായ യുഎസ് ഇസ്രയേൽ യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തുവന്നത്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങൾ പൂർണമായും തകർത്തുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
എന്നാൽ, ആഗോള എണ്ണവിതരണത്തെ ബാധിക്കാതിരിക്കാൻ നിലവിൽ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ബോധപൂർവം ഒഴിവാക്കിയിരിക്കുകയാണെന്നും ഒരു രസത്തിന് ഇനിയും ദ്വീപ് ആക്രമിക്കുമെന്നും എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍