മുഴുവൻ ബൂത്തുകളിലും ക്യാമറ, മൊബൈൽ ഫോണുകൾ ഒഴിവാക്കും; കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
തിരുവനന്തപുരം: വോട്ടെടുപ്പ് സുതാര്യമാക്കാനുള്ള കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. മുഴുവൻ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കാനും മൊബൈൽ ഫോണുകൾ ഒഴിവാക്കാനുമാണ് പദ്ധതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീന പരിപാടികളിൽ ഇതു സംബന്ധിച്ച നിർദേശം അധികൃതർ നൽകുന്നുണ്ട്.
കള്ള വോട്ടും തിരിമറിയും തടയാൻ ലക്ഷ്യമിട്ടാണ് പോളിംഗ് ബൂത്തുകളിൽ സമഗ്ര പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളുടെയും അകത്തും പുറത്തും സിസിടിവി കാമറകൾ സ്ഥാപിക്കും. വോട്ടെടുപ്പിനിടെ ബൂത്തിന് അകത്തുo പുറത്തും നടക്കുന്ന കാര്യങ്ങൾ കലക്‌ട്രേറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർക്കും തത്സമയം കാണാൻ ഇതുവഴി കഴിയും. പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇടപെടൽ സാധ്യമാക്കാനാണ് തീരുമാനം. നിലവിൽ പ്രശ്‌ന ബാധിത ബൂത്തുകളിൽ മാത്രമാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താറുള്ളത്. ഇതിന് പുറമെ ബൂത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിരോധനം വരും.
ഇതോടെ മൊബൈൽ ഫോണുകൾ ബൂത്തിനകത്ത് കൊണ്ടു പോകാൻ പറ്റില്ല. വോട്ടർമാർക്കും ഏജൻറുമാർക്കും നിരോധനം ബാധകമാണ്. പ്രിസൈഡിംഗ് ഓഫീസർമാർക്ക് മാത്രമാണ് ഫോൺ ഉപയോഗത്തിന് അനുമതി. വോട്ടർമാരുടെ ഫോണുകൾ ബൂത്തിന് പുറത്ത് സൂക്ഷിക്കാൻ പ്രത്യേക സംവിധാനവും അധികൃതർ തന്നെ ഒരുക്കും. തെരഞ്ഞെടുപ്പ് നടപടികൾ കുറ്റമറ്റതാക്കാനുള്ള നിർദേശങ്ങൾ നടപ്പാകുന്നതോടെ ബൂത്തുകളിൽ കൂടുതൽ ഉദ്യോഗസ്ഥരും സംവിധാനങ്ങളും വേണ്ടിവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍