ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം; കനത്ത ഭീതിയിൽ ജനങ്ങൾ

ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. 

ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കൗമാരക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.

ഗൂഡല്ലൂർ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെടുന്നു എന്നാരോപിച്ച് പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. വെറും നാല് ദിവസം മുൻപാണ് ഇതേ മേഖലയിൽ മറ്റൊരു ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആ ആഘാതം മാറും മുൻപാണ് ഇപ്പോൾ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്.

ഗൂഡല്ലൂർ ടൗണിന് പുറമെ സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മലയോര മേഖലകളിൽ കഴിഞ്ഞ കുറേ നാളുകളായി കാട്ടാനകളുടെ വൻ സാന്നിധ്യവും നിരന്തരമായ ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മേഖലയിലെ തേയില-കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, പുലർച്ചെയും രാത്രിയും യാത്ര ചെയ്യുന്ന സാധാരണക്കാർ, പ്രായമായവർ എന്നിവരാണ് കാട്ടാനകളുടെ പ്രധാന ഇരകളാകുന്നത്.

മിസ്ഹബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗൂഡല്ലൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍