ഇതരസംസ്ഥാന തൊഴിലാളികളില്ല; കെട്ടിടനിർമാണം മുതൽ ബ്യൂട്ടി പാർലറുകൾ വരെ പ്രതിസന്ധിയിൽ
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി നാടുകളിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താതായതോടെ സംസ്ഥാനത്തെ നിർമാണമേഖല നിശ്ചലമായി. ഹോട്ടലുകളും ഫാക്ടറികളും ബ്യൂട്ടിപാർലറും അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. ഫ്ളാറ്റുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം പലയിടത്തും നിർത്തിവെച്ചു. സംസ്ഥാനത്തുണ്ടായിരുന്നതിൽ പകുതിയോളം തൊഴിലാളികൾ വോട്ട് ചെയ്യാനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായാണ് അനൗദ്യോഗിക കണക്ക്.
ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള എറണാകുളം, പെരുമ്പാവൂർ മേഖലയിൽ പ്ലൈവുഡ് നിർമ്മാണ കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇത് കഴിഞ്ഞാൽ കൂടുതൽ തൊഴിലാളികൾ പണിയെടുത്തിരുന്നത് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായിരുന്നു. ഹോട്ടലുകളിൽ പാചകം, ഭക്ഷണവിതരണം തുടങ്ങിയവയിൽ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. പുതുതലമുറ ബ്യൂട്ടിപാർലറുകളിൽ കൂടുതലുണ്ടായിരുന്ന പുരുഷ, വനിത തൊഴിലാളികളിലേറെയും ഇതരസംസ്ഥാനക്കാരായിരുന്നു. തൊഴിലാളികളില്ലാതെയായതോടെ ഇടത്തരം ഹോട്ടലുകൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങിയ സ്ഥാപനങ്ങൾ പലതും അടച്ചുതുടങ്ങി.
ബംഗാളിലെയും അസമിലെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളിലേറെയും മടങ്ങിപ്പോയത്.
30 മുതൽ 40 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 15 മുതൽ 20 ലക്ഷത്തോളം പേർ നിർമ്മാണമേഖലയിലാണ്. ബംഗാൾ, ബിഹാർ, അസം എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്. ഇടയ്ക്കിടെ വന്നുപോകുന്നതുകൊണ്ട് ഇവരുടെ കണക്ക് കൃത്യമായി എടുക്കാൻ സർക്കാരിനോ മറ്റ് ഏജൻസികൾക്കോ കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ രജിസ്‌ട്രേഷൻ പോർട്ടലിൽ അഞ്ചരലക്ഷത്തോളം പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതരസംസ്ഥാന തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് സംസ്ഥാനത്തെ വ്യാപാരവ്യവസായ മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ ചൂണ്ടിക്കാട്ടുന്നു. യന്ത്രവത്‌കരണം കൂടുതലായി നടപ്പാക്കുകയോ സംസ്ഥാനത്തുനിന്ന് കൂടുതലായി തൊഴിലാളികളെ കണ്ടെത്തുകയോ ആണ് പരിഹാരമെന്ന് ഇദ്ദേഹം പറയുന്നു. മേയ് അവസാനത്തോടെയോ ജൂണിലോ തൊഴിലാളികളിൽ ഭൂരിഭാഗവും തിരിച്ചെത്തുമെന്നാണ് കരാറുകാരുടെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍