തിരുവനന്തപുരം പോത്തൻകോട് 13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് പിതാവ് തല്ലിയൊടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട്ടിൽ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് പിതാവ് തല്ലിയൊടിച്ചു. തിരുവനന്തപുരം പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. 13 വയസുകാരിയെ തൊട്ടടുത്ത വീട്ടിലെ 40കാരൻ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ ദൃശ്യം കണ്ട മറ്റൊരാൾ പെൺകുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. ഓടിയെത്തിയ പിതാവ് മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് നേരിൽ കാണുകയും, ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മരക്കഷ്ണം ഉപയോഗിച്ച് പ്രതിയുടെ കാല് തല്ലിയൊടിക്കുകയുമായിരുന്നു.
എന്നാൽ മുൻവൈരാഗ്യത്തിന്റെ പേരിൽ തന്നെ ആക്രമിച്ചു എന്ന് കാണിച്ച് പ്രതി പൊലീസിൽ പരാതി നൽകി. യഥാർഥ കാരണം അറിയാതെ പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. സംഭവത്തിൽ മജിസ്ട്രേറ്റ് പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പിതാവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
