തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്ത് മണിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ ഗതാഗതമന്ത്രി സി.പി ജോണിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക.

കെഎസ്ആര്‍ടിസിയില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതിന് ശേഷമുള്ള സ്വകാര്യബസുകളുടെ ആശങ്കകള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ പോലെ പദ്ധതി സ്വകാര്യബസുകളില്‍ നടപ്പാക്കി ആ പണം സര്‍ക്കാര്‍ നല്‍കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം.

ഡീസലിന് സബ്‌സിഡി നല്‍കണം, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം, യാത്രനിരക്ക് പുതുക്കണം തുടങ്ങിയ ആവശ്യങ്ങളും ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. ഈ മാസം 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വര്‍ധനവ് ഉള്‍പ്പെടെ ബസ് ഉടമകള്‍ ഉന്നയിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ദിവസ നികുതിയില്‍ 130 മുതല്‍ 150 രൂപ വരെ കുറച്ചെങ്കിലും പ്രയോജനം ലഭിക്കുന്നില്ലെന്നും ഉടമകള്‍ പറയുന്നു.

ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് ബസ് ഉടമകള്‍ നല്‍കുന്നത്. അതേസമയം സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍തലത്തിലെ ആലോചന.