സ്കൂൾ വിദ്യാർത്ഥികൾക്ക് രാമായണ പാഠങ്ങളുമായി എഡ്ടെക് കമ്പനി; ലക്ഷ്യം കുട്ടികളെ ധാർമിക മൂല്യങ്ങൾ പഠിപ്പിക്കൽ
ഇന്ത്യയിലെ എഡ്ടെക് പ്ലാറ്റ്ഫോമുകൾ സാധാരണ സ്കൂൾ സിലബസ്, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയിൽ അധിഷ്ടിതമായ അക്കാദമിക് കോഴ്സുകൾ വാഗ്ദാനം ചെയ്യുമ്പോളാണ് രാമായണ പാഠങ്ങളുമായി 'ദ രാമായണ സ്കൂൾ' എത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.
നമ്മുടെ സംസ്കാരത്തിന്റെ വേരുകളിലേക്ക് മടങ്ങുക എന്നതാണ് ഈ സ്ഥാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് 'ദ രാമായണ സ്കൂൾ' സ്ഥാപകൻ ശാന്തനു ഗുപ്ത മണികൺട്രോളിനോട് പറഞ്ഞു. രാമായണ സ്കൂൾ 2,000 ഓളം വിദ്യാർത്ഥികൾക്ക് സ്കൂൾ വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു. 7 മുതൽ 14 വയസ് വരെ പ്രായമുള്ളവരിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും കോളേജ് വിദ്യാർത്ഥികൾക്കും കോർപ്പറേറ്റുകൾക്കും വർക്ക്ഷോപ്പുകൾ നടത്തിയിട്ടുണ്ടെന്നും ശാന്തനു ഗുപ്ത പറഞ്ഞു.
വർക്ക്ഷോപ്പുകളുടെ ആദ്യ ബാച്ച് 2020 ഏപ്രിലിൽ ഓൺലൈനായാണ് ആരംഭിച്ചത്. പാഠഭാഗങ്ങൾ, ക്വിസ് എന്നിവയുടെ മിശ്രിതമാണ് ഈ വർക്ക്ഷോപ്പ്. 2,000 മുതൽ 5,000 രൂപ വരെയാണ് ഒരു കോഴ്സിനുമുള്ള ഫീസ്. ഇന്ത്യയിലും വിദേശത്തുമുള്ള 18 സ്ഥലങ്ങളിലെ കുട്ടികൾക്ക് ഈ ക്ലാസുകൾ നൽകി. ഉപഭോക്താക്കളിൽ 60 ശതമാനവും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരാണ് എന്നും ശാന്തനു ഗുപ്ത പറയുന്നു.
സ്കൂളുകൾക്ക് പുറമേ മുംബൈ യൂണിവേഴ്സിറ്റി, ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്നോളജി (ബിംടെക്) എന്നിവയുമായി ചേർന്നും വർക്ക്‌ഷോപ്പുകൾ നടത്തിയിട്ടുണ്ട്. കൂടാതെ, പ്രത്യേക കോഴ്‌സ് മൊഡ്യൂൾ തയ്യാറാക്കുന്നതിനായി ഫ്ലോറിഡയിലെ ഹിന്ദു യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുമായി സഹകരിച്ചെന്നും ശാന്തനു ഗുപ്ത പറയുന്നു.
സാധാരണ പ്രോഗ്രാമുകൾക്ക് പുറമെ, രാമായണത്തെ കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒമ്പത് മാസത്തെ കോഴ്സും ഉണ്ട്. 37,000 രൂപയാണ് ഇതിന്റെ വില. ഇതിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പുസ്തക പ്രസിദ്ധീകരണത്തിനുള്ള ആശയരൂപീകരണം, എഴുത്ത് മെച്ചപ്പെടുത്തൽ, രൂപകൽപ്പന, എഡിറ്റിംഗ്, പ്രസിദ്ധീകരണം, വിപണനം എന്നിവ രാമായണ സ്കൂൾ ഏറ്റെടുക്കും.
ഏപ്രിൽ മാസം വരെ ഒരു വർഷത്തിനിടെ കമ്പനി 60 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. വിവിധ സംരംഭകരിൽ നിന്നായി ഏകദേശം 2 മുതൽ 3 കോടി രൂപ വരെ സമാഹരിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഗൾഫ് മേഖലയിൽ സാന്നിധ്യമുള്ള ഒരു വലിയ എഡ്ടെക് സ്ഥാപനം ഇതിന് താത്പര്യം പ്രകടിപ്പിച്ചതായും ശാന്തനു ഗുപ്ത പറഞ്ഞു.
മഹാഭാരതം, ഭഗവത് ഗീത എന്നിവ ഉൾപ്പെടുത്തിയ സിലബസുകളും 'ദ രാമായണ സ്കൂൾ' തയ്യാറാക്കുന്നുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റ് മതവിഭാഗങ്ങളുടെ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഇതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ശാന്തനു ഗുപ്ത പറഞ്ഞു.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍