ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; കോവിഡ് കാലത്തെ പ്രതീക്ഷ അച്ചടിച്ച എല്ലാ ടിക്കറ്റും വിറ്റു തീർന്ന ലോട്ടറി


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചക്ക് 2 ന് ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 12 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ടിക്കറ്റ് വില. മറ്റ് സമ്മാനങ്ങള്‍ ഇങ്ങനെ: രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതം നല്‍കും.

12 പേര്‍ക്ക് 10 ലക്ഷം, അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്, ഒരു ലക്ഷം വീതം 108 പേര്‍ക്ക് തുടങ്ങി ആകെ 54 കോടി ഏഴു ലക്ഷം രൂപ സമ്മാനമായും ആറ് കോടി 48 ലക്ഷം രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും. അച്ചടിച്ച ടിക്കറ്റ് മുഴുവന്‍ വിറ്റു.

കോവിഡ് പ്രതിസന്ധിക്കിടയിലും ഓണം ബമ്പറില്‍ മികച്ച വില്‍പനയാണ് നടന്നത്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. ടിക്കറ്റ് വരുമാനത്തില്‍ നിന്ന് 126 കോടി 56 ലക്ഷം രൂപ സര്‍ക്കാരിന് വരുമാനമായി ലഭിച്ചു. സമ്മാന-കമ്മീഷന്‍ ചിലവുകള്‍ക്ക് ശേഷം 30 കോടി 54 ലക്ഷം സർക്കാരിന് ലാഭമായി ലഭിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റവിച്ചത്. ഇതില്‍ നിന്ന് 23 കോടിയാണ് ലാഭമായി സര്‍ക്കാരിന് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതാണ് ഇത്തവണ നേട്ടമായത്.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

സംസ്ഥാനത്തെ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍