പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

    കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിലായി. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്. ജോബിൻ ജോണിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി കൊച്ചിയിലെ വീട്ടിലെത്തി പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വയനാട്ടിലെത്തിയാണ് കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.

    കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്.

    സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച പൊലീസ് പെൺകുട്ടിയുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയായ ബന്ധുവിനെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.

    പെണ്‍കുട്ടിയേയും ആശുപത്രി അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു. പോക്‌സോ കേസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    0 അഭിപ്രായങ്ങള്‍