ഉത്രവധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷണം

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ്. ഐപിസി 302-ാം വകുപ്പ് പ്രകാരം കൊലപാതകത്തിനും ഐപിസി 307 -ാം വകുപ്പ് പ്രകാരം വധശ്രമത്തിനും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തത്തിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം. കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ക്ക് പുറമെ ഐപിസി 328-ാം വകുപ്പ് പ്രകാരം വിഷമുപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ പത്തുവർഷത്തെ തടവിനും, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഐപിസി 201-ാം വകുപ്പ് പ്രകാരം പരമാവധി ശിക്ഷയായി ഏഴുവർഷത്തെ തടവിനും കോടതി വിധിച്ചു. ഈ 17 വർഷത്തിന് ശേഷമായിരിക്കും ഇരട്ട ജീവപര്യന്തിന്റെ കാലാവധി ആരംഭിക്കുക.

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേസ് അപൂർവ്വങ്ങളില്‍ അപൂർവ്വമെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍